റായ്പൂര്‍: സുരക്ഷാസേനകളുടെ സംയുക്ത നീക്കത്തില്‍ ഛത്തീസ്ഗഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 44 നക്സലൈറ്റുകള്‍ പിടിയിലായി. കഴിഞ്ഞ രണ്ടു ദിവസമായി ബിജാപൂര്‍ ജില്ല കേന്ദ്രീകരിച്ചു നടന്ന തിരച്ചിലിലാണ് ഇത്രയും പേര് പിടിയിലായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറെക്കാലമായി വാറണ്ടായിട്ടും കീഴടങ്ങാതിരുന്ന നിരവധി നക്സല്‍ നേതാക്കള്‍ പിടിയിലായവരില്പ്പെടുന്നുണ്ട്. നിരവധി മാവോ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയവര്, കൊള്ള, കൊല, സുരക്ഷാസേനയെ പതിയിരുന്ന് ആക്രമിക്കല്‍, ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കി നടപ്പാക്കല്‍, സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരാണ് പിടിയിലായതെന്ന് ബിജാപ്പൂര്‍ പോലീസ് സൂപ്രണ്ട് കെ.എല്‍. ധ്രുവ് അറിയിച്ചു.
ഇതില്‍ മിക്കപേരുടെയും തലയ്ക്ക് പോലീസ് വില പറഞ്ഞിട്ടുള്ളതായി എസ്പി വ്യക്തമാക്കി. പലരുടെയും പേരില്‍ നക്സല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച കുറ്റത്തിന് ഒന്നിലധികം വാറണ്ടുകള്‍ നിലവിലുണ്ട്. വളരെ ആസൂത്രിതമായി കെണിയൊരുക്കിയാണ് ഇവരെ പിടികൂടിയത്. ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തമ്പടിച്ച പോലീസ് സംഘങ്ങളുടെ സംയുക്തനീക്കത്തിലാണ് അറസ്റ്റ് നടന്നത്. സംസ്ഥാന തലസ്ഥാനമായ റായ്പ്പൂരിന് 400 കിലോമീറ്റര്‍ അകലെ നിന്നുമാണ് ഇവര്‍ പിടിയിലായതെന്നും എസ്പി പറഞ്ഞു.
37 പേര് ചൊവ്വാഴ്ചയും ഏഴുപേര്‍ ബുധനാഴ്ചയുമായാണ് പിടിയിലായത്. പിടിയിലായവരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. അറസ്റ്റിലായവരില്‍ ഹേംലാ ലെഖു (30) രാജു താതി (26) എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് സുരക്ഷാ സേനയെ ആക്രമിച്ചവരാണ്. പിടിയിലായവരില്‍ ചിലര്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരും മറ്റുള്ളവര്‍ അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് എസ്പി ധ്രുവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: