കോഴിക്കോട്: ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള റണ്‍ കേരള റണിന് സര്‍ക്കാര്‍ 10.61 കോടി രൂപ അനുവദിച്ചത് വിവാദമായതോടെ പ്രതിരോധവുമായി മനോരമ. മനോരമ പത്രമല്ല ഇത് നടത്തുന്നതെന്നും കോട്ടയം കേന്ദ്രീകരിച്ച് പുതുതായി ആരംഭിച്ച ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണെന്നും മനോരമ സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയല്ല ഇത് നടപ്പാക്കുന്നതെന്നുമാണ് വിശദീകരണം. ജീവനക്കാരുടെ യോഗങ്ങളിലാണ് ഇത്തരം വിശദീകരണങ്ങള്‍ നല്‍കുന്നത്.
എന്നാല്‍ മനോരമ പത്രത്തിന്റെ സര്‍ക്കുലേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍, പ്രാദേശിക ലേഖകര്‍ ഉള്‍പ്പെടെയുള്ളവരാണ് റണ്‍ കേരള റണിന്റെ നടത്തിപ്പുകാരായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലാ കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ മനോരമയുടെ എഡിറ്റോറിയല്‍ ചുമതലയുള്ളവര്‍ പദ്ധതി വിശദീകരണം നടത്തിയതും തര്‍ക്കത്തിനിടയാക്കിയിരുന്നു.
ദേശീയ ഗെയിംസിന്റെ ഭാഗമായാണ് റണ്‍ കേരള റണ്‍ നടക്കുന്നതെന്നും അതിന്റെ സംഘാടകരാണ് തങ്ങളെന്നുമാണ് സ്കൂളുകളില്‍ എത്തുന്ന ജീവനക്കാര്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ സഭകളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ മനോരമയുടെ പരിപാടിയാണെന്ന വിശദീകരണവുമുണ്ട്.
ജനുവരി 20 മുതല്‍ 22 വരെ സംസ്ഥാനത്തൊട്ടാകെ 7000 കേന്ദ്രങ്ങളിലാണ് റണ്കേരള റണ്‍ നടക്കുക. ഒരോ ജില്ലയ്ക്കും ഓരോ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നുവരുന്നതും .
മന്ത്രിമാര്‍ക്ക് ജില്ലാതല ചുമതലകള്‍ നല്കിയ കാര്യം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സര്‍ക്കാരിന്റെ സര്‍വ്വസന്നാഹവും ഉപയോഗിച്ച് നടക്കുന്ന പരിപാടിക്ക് മറ്റൊരു കമ്പനിക്ക് 10.61 കോടി അനുവദിച്ചതെന്തിനാണെന്ന വിമര്‍ശനത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല.
തുക അനുവദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നെങ്കിലും സ്പോര്‍ട്സ് മന്ത്രിയോ മുഖ്യമന്ത്രിയോ അതിന് മറുപടി പറഞ്ഞിട്ടില്ല. 4.49 കോടി രൂപ ഒരുക്കങ്ങള്‍ക്കും 6.12 കോടി രൂപ പരസ്യത്തിനുമാണ് നീക്കിവെച്ചിട്ടുള്ളത്.
സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സ്കൂളധികൃതര്‍ക്ക് പരിപാടിയുമായി സഹകരിക്കണമെന്ന് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണമായി സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കുന്ന പരിപാടി സ്വകാര്യകമ്പനിക്ക് കോടികള്‍ നല്കി വിട്ടുനല്കിയതിനെകുറിച്ച് സര്‍ക്കാര്‍ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: