84. ഹരപ്രിയാഃ – ഹരനു പ്രിയപ്പെട്ടവള്‍. ഹരന് സംഹാരമൂര്‍ത്തിയായ ശിവന്. ശിവപത്നീരൂപത്തില് സര്‍വ പ്രപഞ്ചത്തേയും തന്നില്‍ ലയിപ്പിക്കുന്ന ലോകമാതാവും ഹരന്റെ അര്ദ്ധാംഗവുമായ വര്‍ത്തിക്കുന്ന സംഹാരശക്തി.
85. ഹരാലംബാഃ – ഹരന് ആലംബമായവള്. സൗന്ദര്യലഹരിയുടെ ആദ്യ ശ്ലോകത്തില്‍ ശങ്കരാചാര്യര്‍ ശിവനു ദേവിയെ കൂടാതെ സ്പന്ദിക്കാന്‍പോലും കഴിവുണ്ടാകുകയില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ശിവാനന്ദലഹരിയുടെ ഒന്നാം ശ്ലോകത്തില്‍ ആചാര്യര്‍ ഇക്കാര്യം പറയാതെ വ്യക്തമാക്കുന്നുണ്ട്. ശിവന്റെ പ്രവര്‍ത്തനത്തിനും നിലനില്പിനും ആധാരമാണു ദേവി. മൂകാംബികാക്ഷേത്രത്തിലെ മൂലവിഗ്രഹം ശ്രീചക്രബിന്ദുരൂപമാണെന്നും അതിലുള്ള സുവര്‍ണരേഖയുടെ ഇടതുവശം വലുതും വലതുവശം ചെറുതുമാണെന്നും മുമ്പു പറഞ്ഞിരുന്നു.
ശിവരൂപമായ വലതുവശം ദേവീരൂപമായ ഇടതുവശത്തെ ആലംബമാക്കുന്നുവെന്നു പറയാം.
ഹരനെ ആലംബമാക്കിയവള് എന്നും നാമത്തെ വ്യാഖ്യാനിക്കാം. ഹരനെ ആശ്രയിക്കാതെ ദേവിക്കു പ്രവര്‍ത്തിക്കാനോ നിലിനില്ക്കാനോ സാദ്ധ്യമല്ല. ഈ പരസ്പരാശ്രയമാണ് ശിവശക്തി സാമരസ്യം.
”പരസ്പരതപസ്സംപത് ഫലമായി തപരസ്പരൗ
പ്രപഞ്ചമാതാപിതരൗ പ്രാഞ്ചൗ ജായാപതീ സ്തുമഃ” എന്ന് അപ്പയ്യാദീക്ഷിതര്‍ ശിവശക്തികളെ സ്തുതിച്ചത് ഈ പരസ്പരാവലംബം അറിഞ്ഞാണ്.
86. ഹരിദശ്വാദിപൂജിതാഃ – ഹരിദശ്വന്‍ തുടങ്ങിയവരാല്‍ പൂജിക്കപ്പെടുന്നവള്‍. ഹരിദശ്വന്‍-സൂര്യന്. സൂര്യന് തുടങ്ങിയവരാല്‍ എന്നു പറയുമ്പോള്‍ എല്ലാ ദേവന്മാരാലും ആരാധിക്കപ്പെടുന്നവള്‍ എന്നു മനസ്സിലാക്കാം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ദേവിയെ ആരാധിച്ച് ദേവിയുടെ പാദനഖമയൂഖങ്ങളില് ഒന്നിന്റെ അല്പാംശം നേടി ലോകത്തിന്റെ പ്രകാശസ്ത്രോതസ്സുകളായിത്തീര്ന്നുവെന്നു പുരാണങ്ങള്‍.
87. സരസ്വതീഃ – വാക്കിന്റെയും അറിവിന്റെയും അധിഷ്ഠാത്രിയായ ദേവിയുടെ പേരായി ഈ നാമം പ്രസിദ്ധമാണ്. ഗദ്യപദ്യരൂപത്തില് ജ്ഞാനത്തെ പ്രസരിപ്പിക്കുന്നവള്‍ എന്ന് ഈ നാമത്തെ വ്യാഖ്യാനിച്ചുകാണുന്നു. ”സര എന്നാല്‍ ശാസ്ത്രം. ശാസ്ത്രജ്ഞാനം സരന്ധതി” എന്നും ”എല്ലാ ജ്ഞാനവും രൂപം പൂണ്ടവളാകയാല് സരസ്വതി” എന്നും ആചാര്യന്മാര് ഈ നാമത്തെ വ്യാഖ്യാനിക്കുന്നു.
”യാവസേത് പ്രാണിജിഹ്വാസു സദാ വാ ഗ്രൂപവര്ത്തനാത്
സരസ്വതീ നാമ്നേയം സമാഖ്യാതാ മഹര്ഷിദിഃ” (എല്ലാ പ്രാണികളുടെയും നാക്കില്‍ വാക്കിന്റെ രൂപത്തില്‍ വര്‍ത്തിക്കയാല്‍ മഹര്‍ഷിമാര്‍ ദേവിയെ സരസ്വതി എന്നുവിളിച്ചു എന്നു വസിഷ്ഠ രാമായണം.
ബ്രഹ്മദേവന്റെ മുഖത്തുനിന്നുണ്ടായ സരസ്വതി അന്തര്‍വാഹിനിയായ ഒരു പുണ്യനദിയായി ഒഴുകുന്നു. ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഈ നദി ലോകത്തിന്റെ പാപങ്ങള്‍ നശിപ്പിക്കുന്നതിന് ഇടയ്ക്കിടയ്ക്കു സരസ്സുകളായി പ്രത്യക്ഷപ്പെടുന്നുണ്ട്. സരസ്സുകളുടെ തുടര്‍ച്ചയായി പ്രവഹിക്കുന്നതിനാല്‍ സരസ്വതി എന്ന പേര് യുക്തമാണെന്ന് ആചാര്യന്മാര് പറയുന്നു.
വാഗ്ദേവതയാലും സരസ്വതീ തീര്‍ത്ഥമായും ലോകത്തെ അനുഗ്രഹിക്കുന്ന ലോകമാതാവ് തന്റെതന്നെ രൂപങ്ങളായ മഹാലക്ഷ്മിയോടും ശ്രീപാര്‍വതിയോടും ഐക്യം പ്രാപിച്ച് കേരളത്തിന്റെ ആരാധനാമൂര്‍ത്തിയായ മൂകാംബികയായി കൊല്ലൂരില്‍ വിരാജിക്കുന്നു.
88. സര്വാവാസാഃ – എല്ലാത്തിലും വസിക്കുന്നവള്‍; എല്ലാത്തിലും വ്യാപിച്ചിരിക്കുന്നവള്. എല്ലാ വസ്തുക്കളിലും ജീവികളിലും അവയെ അവയാക്കിത്തീര്ക്കുന്ന ചൈതന്യമായി വര്‍ത്തിക്കുന്ന ദേവിഭക്തര്‍ക്ക് അറിയാനും ആരാധിക്കാനും സൗകര്യമുണ്ടാക്കുന്നതിനു ക്ഷേത്രങ്ങളായും തീര്‍ത്ഥങ്ങളായും മറ്റു പല പ്രതീകങ്ങളായും പ്രകാശിക്കുന്നു. ആ ചൈതന്യത്തില്‍ നാം അദ്ധ്യാരോപിക്കുന്ന മൂര്‍ത്തികളാണ് സരസ്വതിയും മഹാലക്ഷ്മിയും ദുര്‍ഗ്ഗയും കാളിയും വിഷ്ണുവും ശിവനുമെല്ലാം. എല്ലാത്തിലും വസിക്കുന്നതിനാല്‍ സര്വാവാസാ എന്നു നാമം.
89. സര്വമംഗലദായിനീഃ – എല്ലാ മംഗളങ്ങളും തരുന്നവള്‍ എല്ലാവര്ക്കും മംഗളം തരുന്നവള്‍.
”സര്‍വമംഗളമംഗല്യേ ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണീ നമോളസ്തുതേ” (എല്ലാ മംഗളങ്ങളെയും മംഗളമാക്കുന്നവളും എല്ലാ പുരുഷാര്‍ത്ഥങ്ങളും സാധിച്ചുതരുന്നവളും ശരണം പ്രാപിക്കാന്‍ യോഗ്യയും മൂന്നു കണ്ണുകളുള്ളവളും ശിവയുമായ നിന്തിരുവടിക്കു നമസ്ക്കാരം) എന്ന് ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായത്തിലെ 9-ാം ശ്ലോകം ദേവീമാഹാത്മ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഇതാണെന്നും അഭിപ്രായമുണ്ട്. ഈ ശ്ലോകം ‘സര്വമംഗലദായിനീ’ എന്നു നാമത്തിന്റെ വ്യാഖ്യാനമാണെന്നു പറയാം. ശ്ലോകവും അര്‍ത്ഥവും മനനം ചെയ്യുക.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: