ഭൂതനാഥന്പറഞ്ഞു: ഈ കലിയുഗത്തില്‍ ബ്രാഹ്മണര്‍ക്ക് ഗൗതമശാപത്താല്‍ ആസുരസ്വഭാവം വന്നു ചേരും. വലിയവന്‍ ഞാനാണ് എന്നു ചിന്തിച്ചും, സ്ത്രീകളെ മോഹിച്ചും, കരുണയില്ലാതെ പെരുമാറിയും കഴിയുന്നവരാണ് ആസുരസ്വഭാവത്തോടുകൂടിയവര്‍ എന്നു മനസ്സിലാക്കുക. ഇത്തരം ആസുരസ്വഭാവം ചില ബ്രാഹ്മണരില്‍ നന്നായിക്കാണാം.
അവരെല്ലാം മുന്ജന്മത്തില് അസുരന്മാരായിരുന്നു എന്ന് അറിവുള്ളര്‍ മനസ്സിലാക്കുന്നു. കുളിക്കുക, വേദം പഠിക്കുക, താരകബ്രഹ്മമായ എന്നെ ഭജിക്കുക എന്നിവയെല്ലാം എക്കാലത്തും അനുഷ്ഠിക്കുന്നവനാണ് എന്റെ ദൃഷ്ടിയില് ബ്രാഹ്മണന്.
നാലു വേദങ്ങളും പഠിച്ച് അനേകം യാഗങ്ങള്‍ അനുഷ്ഠിച്ച് വസിക്കുന്നവനാണെങ്കിലും അസൂയപൂണ്ട് അന്യര്‍ക്ക് ഉപദ്രവം ചെയ്യുന്നവന് ബ്രാഹ്മണനാവുന്നതെങ്ങനെ? മദയാനയെ കൊല്ലുന്ന സിംഹത്തിന്റെ തോല് ഉരിഞ്ഞെടുത്ത് വലിയ നായയെ പുതപ്പിച്ചാലും സിംഹത്തിന്റെ ശബ്ദം മുഴുക്കുവാന്‍ നായ സമര്‍ത്ഥനാകുമോ? ബ്രാഹ്മണ ചിഹ്നം അണിഞ്ഞാല്‍ മാത്രം ബ്രാഹ്മണനായി പരിണമിക്കുമോ? അരക്കും, പാലും, ഉപ്പും, വിശക്കുന്നവര്‍ക്ക് അന്നവും വിലയ്ക്കു വിക്കുന്നവരായി ബ്രാഹ്മണര്‍ മാറും.
നവരത്നങ്ങള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയെല്ലാം ഭൂമിയില്‍ നിന്ന് മറഞ്ഞു തുടങ്ങും. ഗുണവാന്മാരുടെ എണ്ണം കുറഞ്ഞു വരും. പശുക്കള്‍ക്കു ഭക്ഷിക്കുവാനുള്ള പുല്ലുപോലും ഇല്ലാതെയാകും. ഭൂമിയെ ഭരിക്കാനുള്ള അവകാശം ക്ഷത്രിയന്മാര്‍ക്കു നഷ്ടമാകും. വിളവുകള്‍ കുറയും. വീടുകളില്‍ എലികള്‍ വര്‍ദ്ധിക്കും.
കലിയുഗത്തിലെ ജനങ്ങളെല്ലാം കുലാചാരങ്ങള്‍ കൈവെടിയും. മധുരമേറിയ ഫലങ്ങളെല്ലാം മധുരമില്ലാത്തവയാകും. മധുരപദാര്‍ത്ഥങ്ങളെക്കാള്‍ ഉപ്പും പുളിയും ഏറിയ പദാര്‍ത്ഥങ്ങള്‍ മനുഷ്യര്‍ക്ക് ഇഷ്ടമാകും. മരിചം (കുരുമുളക്) മദ്യം, പലലം (മാംസം) എന്നിവ മനുഷ്യര്‍ക്ക് മരണം വരെ രുചികരമായിരിക്കും. ഒരുവന് ഈശ്വരഭജനം ചെയ്താല്‍ മറ്റുള്ളവര്‍ അവനെ പരിഹസിക്കും. കലികാലത്തു വന്നു ചേരുന്ന ദോഷങ്ങള്‍ ഇതുപോലെ പലതുമുണ്ട്.
പറഞ്ഞതുകൊണ്ട് ഫലമൊന്നും ഇല്ലെങ്കിലും കലിയ്ക്കുള്ള ഗുണങ്ങളും പറയാം. മനസ്സിരുത്തി എന്നെ ഭജിക്കുന്നവര്‍ക്കെല്ലാം കലികാലത്ത് ക്ഷണനേരം കൊണ്ട് മുക്തി ലഭിക്കും. എന്നില്‍ മനസ്സിരുത്തുവാന്‍ കുറച്ചു പ്രയാസമായിരിക്കും. എന്നില്‍ ഭക്തിയുണ്ടായി എന്നെ ഭജിക്കുന്നവര്‍ക്ക് അത് സുസാദ്ധ്യമായിത്തീരും. സര്‍വതും എന്നില്‍ നിലനില്‍ക്കുന്നതാണ്. സഗുണനായി എന്നെ ഭജിക്കുന്നവര്‍ക്കും മനസ്സ് നിര്‍ഗ്ഗുണത്തിന്‍ ലയിപ്പിക്കുവാന്‍ ക്ഷണനേരത്തില്‍ സാധ്യമാകുമെന്നതില്‍ സംശയമില്ല. നിര്‍ഗുണനായി എന്നില്‍ അവര്‍ ലയിക്കും. വീണ്ടും ഒരു ജന്മം ഉണ്ടാവുകയില്ല.
ധര്‍മ്മശാസ്താവിന്റെ വാക്കുകള്‍ ശ്രവിച്ച് മനസ്സില്‍ നിറഞ്ഞ ഭക്തിയോടെ വിജയബ്രാഹ്മണന് പറഞ്ഞു. സകലതും ഒന്നായി വിളങ്ങി നില്ക്കുന്ന തവസ്വരൂപം അടിയനു കാണിച്ചു തരുവാന്‍ അങ്ങേയ്ക്ക് കൃപയുണ്ടാകണം. കൃപാനിധേ, അങ്ങയുടെ പാദപങ്കജങ്ങള്‍ നന്നായി ഞാന്‍ നമസ്കരിക്കുന്നു. ശുഭപ്രദനായ അവിടുന്ന് ശുഭമായ രൂപം എനിക്ക് ഇന്ന് കാട്ടിത്തന്നാലും. ബ്രാഹ്മണന്റെ വാക്കുകള്‍ കേട്ട് ദയാപരനായ ചന്ദ്രശേഖരാത്മജന്‍ പറഞ്ഞു. ‘തഥാസ്തു’ (അപ്രകാരമാകട്ടെ) ഹേ, ഭക്താ അങ്ങേയ്ക്ക് എന്റെ രൂപം കാണാനുള്ള ദിവ്യദൃഷ്ടി ഞാന്‍ നല്കുന്നു.
ദിവ്യദൃഷ്ടിയാല്‍ വിജയബ്രാഹ്മണന് ശ്രീധര്‍മ്മശാസ്താവിന്റെ വിശ്വരൂപം ദര്‍ശിച്ചു. സഹസ്രശീര്‍ഷനായി ആയിരക്കണക്കിനു നേത്രങ്ങളോടും ആയിരക്കണക്കിന് പാദങ്ങളോടും വിശ്വം കവിഞ്ഞു നിലകൊള്ളുന്ന ശാസ്താവിന്റെ വിശ്വരൂപം വിജയന് ദര്‍ശിച്ചു. കഴിഞ്ഞകാലവും കഴിയാനുള്ളതും, കഴിയുന്നതുമെല്ലാം കാണാന്‍ കഴിഞ്ഞു.
അതലമാകുന്ന പാദവും, വിതലമാകുന്ന ജാനുവും, രസാതലമാകുന്ന കടീദേശവും, ഭൂതലമാകുന്ന ഉദരവും, ഭൂവര്‍ല്ലോകമാകുന്ന ഹൃദയവും, സ്വര്‍ഗ്ഗമാകുന്ന മുഖവും, സൂര്യചന്ദ്രാഗ്നികളായ മൂന്നുനേത്രങ്ങളും, നഭഃസ്ഥലമാകുന്ന കേശത്തില്‍ അണിഞ്ഞതാരകഗണങ്ങളാകുന്ന പൂക്കളും, തരുക്കളാകുന്ന സമസ്തരോമങ്ങളും, കൂപഗണങ്ങളാകുന്ന തനൂരുഹവും, പര്‍വ്വതങ്ങളാകുന്ന കരങ്ങളും, ധര്‍മ്മങ്ങളാകുന്ന കൈപ്പത്തികളില്‍ ധരിക്കുന്ന അധര്‍മ്മങ്ങളാകുന്ന ആയുധങ്ങളും ചേര്‍ന്നതായിരുന്നു ശ്രീധര്‍മ്മശാസ്താവിന്റെ വിശ്വരൂപം.
ഭഗവാന്റെ ശ്വാസോച്ഛ്വാസം വായുവും, ജ്വലിക്കുന്ന കോപം അഗ്നിയും, സംഭാഷണം ശ്രുതികളും, ജപിക്കുന്ന മന്ത്രങ്ങള്‍ വേദാന്തവും, സത്യാസത്യങ്ങള്‍ ചെവികളും, ഗുണദോഷങ്ങള്‍ ധ്രുവയുഗ്മങ്ങളും ആണ്. ത്രിമൂര്‍ത്തികളാദിയായ ദേവവര്‍ഗ്ഗങ്ങളേയും ദേവിമാരേയും, അസുരഗന്ധര്‍വ്വ ഉരഗരക്ഷോഗണപിശാചകിന്നരാദികളും ഗണപതി ഗുഹ വടുകഭൈരവഗണങ്ങളും, ദിവ്യമുനിഗണങ്ങളും ഭഗവാന്റെ തിരുവുടലായിരിക്കുന്നത് ദിവ്യദൃഷ്ടിയാല്‍ വിജയന് കണ്ടു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും, ദേവാസുരന്മാര് തമ്മിലുള്ള മഹായുദ്ധങ്ങളും ബ്രാഹ്മണന് കണ്ടു. ബ്രഹ്മലോകമാണ് ശിരസ്സ്. ചന്ദ്രലോകമാണ് കഴുത്ത്. ശിവലോകമാണ് മാറിടം. ശ്രീപാര്‍വ്വതിയാണ് മന്ദസ്മിതം.
സരസ്വതീദേവി നാവും ബ്രഹ്മദേവന് നാസികയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അശേഷലോകവും ധര്‍മ്മശാസ്താവിന്റെ തിരുവുടലില്‍ വിജയഭൂസുരന്‍ കാണുകയുണ്ടായി. ദംഷ്ട്രകളില്‍ നിന്ന് ഘോരഘോരശബ്ദം മുഴങ്ങുന്നു. ജലനിധികളായ നേത്രങ്ങളില്‍ നിന്ന് ശബ്ദത്തോടെ നദികള്‍ പ്രവഹിക്കുന്നു. ഹിരണ്യനെ വലിച്ചുകീറി കുടല്‍മാലചൂടി അലറി നരസിംഹമര്‍ത്തി നില്ക്കുന്നു. കോദണ്ഡധാരിയായ ശ്രീരാമന് യുദ്ധത്തില്‍ രാവണനെ വധിക്കുന്നു. എന്തിനേറെപ്പറയേണ്ടൂ, ദശാവതാരങ്ങളുടെ പരാക്രമങ്ങളെല്ലാം ആ ശരീരത്തില്‍ കാണായിവന്നു.
ഭൂമീദേവിയാകുന്ന രഥമേറി കൈലാസനാഥന് പുരത്രയങ്ങളെ ചുട്ടെരിക്കുന്നു. മധുകൈടഭന്മാര് ബ്രഹ്മാവിനെ യുദ്ധത്തിനുവിളിക്കുന്നു. മഹിഷനെന്ന മഹാസുരനെ അതീവകോപത്തോടെ മഹാദേവി കൊല്ലുന്നു. മഹിഷിയുടെ കഠിനദേഹത്തില്‍ മണികണ്ഠസ്വാമി നര്‍ത്തനം ചെയ്യുന്നു. ഇതുപോലെ മുന്‍പ് സംഭവിച്ചതും ഇനി സംഭവിക്കാനുള്ളതുമെല്ലാം ഭഗവാനില്‍ കണ്ട് പേടിച്ചു വിറച്ച് ഭൂമിയില്‍ വീണു കണ്ണുനീര്‍തൂകി വിജയന് പറഞ്ഞു: നാഥാ, അങ്ങയുടെ രൂപം ദര്‍ശിച്ചതുമതി. അതിവേഗം ഈ രൂപം മറച്ചാലും ഭയം വര്‍ദ്ധിച്ച് ഞാന്‍ വല്ലാതെ കുഴങ്ങുന്നു. ദയാമയാ അങ്ങെനിക്ക് അഭയം തന്നാലും. തുടര്‍ന്ന് വിജയന് ഭഗവാനെ സ്തുതിച്ചു.
ജയവിശ്വരൂപ! ജയ വിശ്വനാഥ!
ജയദുഷ്ടജനഹര! ജയ വിഭോ!
ഒരുവനില്‍ പലവിധമാം നാമങ്ങള്‍
പരിചില്‍ കല്പിക്കും തരംപോലെ പലര്
ഒരുവനമ്മാവനപരനു താതന്
ഒരുവനു പുത്രനൊരുവനു ഭൃത്യന്
പലരുമിങ്ങനെയൊരുവനെത്തന്നെ
പറയുന്നതുപോലെ പറയുന്നു നിന്നെ
ഇരിക്കുന്ന ഗേഹം കരിക്കുന്നോരല്ലോ
ത്യജിക്കുന്നു നിന്നെ വെറുക്കുന്നോരെല്ലാം
എനിക്കു ത്വല്‍പാദയുഗളത്തില്‍
ഭക്തി ഭവിക്കുവാനായിട്ടനുഗ്രഹിച്ചാലും
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)
ഇങ്ങനെ പലതും പറഞ്ഞു കേഴുന്ന പരമഭക്തനായ വിജയന്റെ കൈകള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് തന്റെ മാറിടത്തില്‍ ചേര്‍ത്തു പുണര്‍ന്ന ധര്‍മ്മശാസ്താവ് ഉടന്‍ തന്നെ വില്ലുമമ്പും ധരിച്ചു നില്ക്കുന്ന ഒരു ബാലന്റെസ്വരൂപം കൈക്കൊണ്ടു. ചിരിച്ചുകൊണ്ടു സകലഭുവനനായകനായ ഭഗവാന് അരുള്‍ചെയ്തു.
എന്റെ ഈ രൂപം ഇതുപോലെ കാണുവാന്‍ എന്റെ ഭക്തന്മാര്ക്കേ കഴിയുകയുള്ളൂ. ഭഗവാന് എന്റെ ഭക്തിശിരോമണിയാണ്. അങ്ങേയ്ക്ക് മംഗളം ഭവിക്കട്ടെ. ഭവനത്തിലേക്ക്പോവുക. സമ്പത്തും സന്താനങ്ങളും ഇനിവര്‍ദ്ധിച്ചുവരും. അടുത്ത ജന്മത്തില് ഭവാന്റെ പുത്രനായി ഞാന്‍വരും. ആ ജന്മത്തില് സായൂജ്യവും ലഭിക്കും. വിജയനോട് ഇങ്ങനെപറഞ്ഞു ഭൂതനാഥന്‍ മറഞ്ഞു.
അഗസ്ത്യന് പറഞ്ഞു: ആ വിജയബ്രാഹ്മണനാണ് പന്തളമഹാരാജാവായ ഭവാന് എന്നറിയുക. അതു കാരണമാണ് അഖിലഭൂതേശന്‍ അങ്ങയുടെ പുത്രഭാവത്തോടെ ഇവിടെ വസിച്ചത്. ‘എന്റെ മണികണ്ഠന്’ എന്നിങ്ങനെ അങ്ങേയ്ക്ക് മനസ്സില്‍ അതീവസ്നേഹം ഉണ്ടായതും അതിനാലാണ്. ഭഗവല്‍ ഭക്തരായ ജനങ്ങളാരും ഭവസമുദ്രത്തില്‍ പതിക്കുകയില്ല.
ഭൂമിയിലുള്ള സകല തീര്‍ത്ഥങ്ങളേയും ഒരുമിച്ചു ചേര്‍ത്ത് പരശുരാമന് മലയാളഭൂമിയില്പമ്പയെന്നപാപമില്ലാത്ത തീര്‍ത്ഥം സൃഷ്ടിച്ചുവെന്നും അറിയുക. വിജയനു ദര്‍ശിക്കുവാന്‍ മണികണ്ഠസ്വാമി വിശ്വരൂപമെടുത്തതും വിജയനോടു അരുളിചെയ്തതും ഭക്തിപൂര്‍വ്വം ശ്രവിക്കുന്നവര്‍ക്ക് എല്ലാക്കാര്യങ്ങളിലും വിജയമുണ്ടാകും.
(പതിമൂന്നാം അദ്ധ്യായം സമാപിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: