റായ്പൂര്‍: സുരക്ഷാസേനകളുടെ സംയുക്ത നീക്കത്തില്‍ ഛത്തീസ്ഗഢിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 44 നക്സലൈറ്റുകള്‍ പിടിയിലായി. കഴിഞ്ഞ രണ്ടു ദിവസമായി ബിജാപൂര്‍ ജില്ല കേന്ദ്രീകരിച്ചു നടന്ന തിരച്ചിലിലാണ് ഇത്രയും പേര് പിടിയിലായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറെക്കാലമായി വാറണ്ടായിട്ടും കീഴടങ്ങാതിരുന്ന നിരവധി നക്സല്‍ നേതാക്കള്‍ പിടിയിലായവരില്പ്പെടുന്നുണ്ട്. നിരവധി മാവോ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയവര്, കൊള്ള, കൊല, സുരക്ഷാസേനയെ പതിയിരുന്ന് ആക്രമിക്കല്‍, ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കി നടപ്പാക്കല്‍, സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരാണ് പിടിയിലായതെന്ന് ബിജാപ്പൂര്‍ പോലീസ് സൂപ്രണ്ട് കെ.എല്‍. ധ്രുവ് അറിയിച്ചു.
ഇതില്‍ മിക്കവരുടെയും തലയ്ക്ക് പോലീസ് വില പറഞ്ഞിട്ടുള്ളതായി എസ്പി വ്യക്തമാക്കി. പലരുടെയും പേരില്‍ നക്സല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച കുറ്റത്തിന് ഒന്നിലധികം വാറണ്ടുകള്‍ നിലവിലുണ്ട്. 37 പേര് ചൊവ്വാഴ്ചയും ഏഴുപേര്‍ ബുധനാഴ്ചയുമായാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: