അമ്പലപ്പുഴ: പുന്നപ്രയിലെ സംഘട്ടനവുമായി ബന്ധപ്പെട്ട സിപിഎം-എസ്ഡിപിഐക്കാരായ 16 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. സിപിഎമ്മുകാരായ പുന്നപ്ര തെക്ക് പഞ്ചായത്ത് അംഗം സലിമോന്‍, മകന് ശ്യാംകുമാര്‍, പോത്തശേരി ബ്രാഞ്ച് സെക്രട്ടറി ബാബു, സലിമോന്റെ ബന്ധുക്കളായ ജോയി, ജയേഷ്, റാം എന്നിവര്‍ ഉള്‍പ്പെടെ എട്ടു സിപിഎമ്മുകാര്‍ക്കെതിരെയും പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് വലിയപറമ്പ് കോളനിയില്‍ സിയാദിന്റെ മകന് നിയാസ്, നവാസിന്റെ മകന് മനാഫ്, സുനി, നിസാര്‍, നൗഷാദ് ഉള്‍പ്പെടെയുള്ള എട്ടു എസ്ഡിപിഐക്കാര് ഉള്‍പ്പെടെ 16 പേര്‍ക്ക് എതിരെയാണു വധശ്രമത്തിന് പുന്നപ്ര പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ പുന്നപ്ര പോത്തശേരി പള്ളിക്കു സമീപമാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് എസ്ഡിപിഐക്കാരായ നൗഷാദ്, നിസാര്‍ എന്നിവര്‍ക്ക് വെട്ടേല്‍ക്കുകയും സിപിഎമ്മുകാരായ സലിമോന്‍, ബാബു എന്നിവര്‍ക്കു മര്‍ദ്ദനം ഏല്ക്കുകയും ചെയ്തു. ഇവര്‍ നാലുപേരും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ജി.സുധാകരന് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും സിപിഎം അമ്പലപ്പുഴ ഏരിയ കമ്മറ്റി അംഗവുമായ പി.ജി. സൈറസിന് വെട്ടേറ്റ സംഭവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതുമൂലം പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി പുന്നപ്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സൈറസ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന പോത്തശേരി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പോലീസ് നിലയുറപ്പിക്കുകയും പുന്നപ്രയുടെ വിവിധ ഭാഗങ്ങളില്‍ പിക്കറ്റിങ്ങും ഏര്‍പ്പെടുത്തിയതുമൂലം സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നു. ഡിവൈഎസ്പി: ജോണ്സണ് ജോസഫ്, സിഐ: ഷാജിമോന്‍ ജോസഫ് എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: