കൊണ്ടോട്ടി(മലപ്പുറം): എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഉള്‍പ്പെട്ട കരിപ്പൂരിലെ പത്ത് കിലോ സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സിബിഐ സംഘം ഇന്നലെ പ്രതികളുമായി വിമാനത്താവളത്തില്‍ തെളിവെടുപ്പ് നടത്തി.
കേസില്‍ അറസ്റ്റിലായ എയര്‍പോര്‍ട്ട് അതോറിറ്റി ക്ലീനിംഗ് സീനിയര്‍ സൂപ്പര്‍വൈസര്‍ പാലക്കാട് സ്വദേശി കെ.പി.പ്രകാശ്, ശുചീകരണ കരാര്‍ കമ്പനി മാനേജര്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര സ്വദേശി മനോജ് എന്നിവരുമായാണ് സിബിഐ സംഘം ഇന്നലെ കരിപ്പൂരില്‍ തെളിവെടുപ്പിനെത്തിയത്.
എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ നിന്ന് പ്രതികളെ തെളിവിടുപ്പിനായി അഞ്ചു ദിവസം സിബിഐ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
കഴിഞ്ഞ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. ദുബായില്‍നിന്ന് എത്തിയ തിരുവനന്തപുരം പട്ടം സ്വദേശി സുഷാ സുധാകരന്, കാസര്‍കോട് സ്വദേശി നൗഷാദ് എന്നിവര്‍ എത്തിച്ച 10 കിലോ സ്വര്‍ണ്ണം ജീവനക്കാരുടെ സഹായത്തോടെ പുറത്തു കടത്താന്‍ ശ്രമിക്കുന്നതിനിടെ ഡിആര്‍ഐ സംഘം പിടികൂടുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായതിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
പ്രതികളുമായി ഇന്നലെ കരിപ്പൂരിലെത്തിയ സിബിഐ സംഘം യാത്രക്കാരിയായിരുന്ന സുഷാ സുധാകരന് 10 കിലോ സ്വര്‍ണം ഒളിപ്പിച്ച എമിഗ്രേഷന്‍ ഹാളിനോട് ചേര്‍ന്നുള്ള വനിതകളുടെ ശൗച്യാലയത്തിന് സമീപത്തെ അഴുക്കുചാലിനു സമീപത്തെ സ്ഥലങ്ങള്‍ പരിശോധിച്ചു.
തുടര്‍ന്ന് കസ്റ്റംസ് അധികൃതരില്‍ നിന്നും തെളിവെടുത്തു. യാത്രക്കാര്‍ എത്തിക്കുന്ന സ്വര്‍ണ്ണം പ്രകാശ് എടുത്ത് മനോജിന് കൈമാറി പുറത്തേക്ക് കെണ്ടുവരുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ നേരത്തെയും ഇവര്‍ സ്വര്‍ണക്കടത്തിന് കൂട്ടു നിന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ സംഘത്തിന്റെ സഹായത്തോടെ നേരത്തെ കരിപ്പൂര്‍, കോയമ്പത്തൂര്‍, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നീ വിമാനത്താവളങ്ങള്‍ വഴി പലതവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഒരുതവണ സിബിഐ കരിപ്പൂരില്‍ അന്വേഷണത്തിനെത്തിയിരുന്നു. പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുന്നത് ആദ്യമായാണ്. രാവിലെ എത്തിയ സംഘം ഉച്ചയോടെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: