പത്തനാപുരം: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്ത് കല്ലുകടവ് കേന്ദ്രമാക്കി സ്ഥാപിച്ച താല്‍ക്കാലിക ഇടത്താവളം പൊളിച്ചുമാറ്റി. മകരവിളക്ക് ഉത്സവം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പഞ്ചായത്ത് അധികൃതരുടെ ഈ ക്രൂരത.
ഗ്രാമപഞ്ചായത്തിന്റെ ഇത്തരം നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹൈന്ദവസംഘടനകളുടെ നിരന്തരമായ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കല്ലുകടവ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മണ്ഡലകാലം ആരംഭിച്ച് 15 ദിവസത്തിനുശേഷം താല്‍ക്കാലിക ഇടത്താവളം നിര്‍മ്മിക്കാന്‍പോലും തയ്യാറായത്. പിന്നീട് നിരവധി വാഗ്ദാനങ്ങള്‍ ഗ്രാമപഞ്ചായത്ത് നല്‍കിയെങ്കിലും ഒന്നും നടപ്പായില്ല. അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കി പ്രവര്‍ത്തിച്ചുവരുന്നത് അയ്യപ്പസേവാസമാജം പ്രവര്‍ത്തകരാണ്.
സേവാസമാജത്തിന്റെ നേതൃത്വത്തില്‍ ദിവസവും വൈകിട്ട് ആറുമുതല്‍ ആരംഭിക്കുന്ന ചുക്കുകാപ്പി വിതരണം പുലര്‍ച്ചെ അഞ്ചു വരെ നീണ്ടുനില്‍ക്കും. കൂടാതെ അന്നദാനം, കുടിവെള്ളം, പായസം, ഭാഗവതപാരായണം, ഭജന എന്നിവ സേവാസമാജം പ്രവര്‍ത്തകര്‍ മുടങ്ങാതെ നടത്തിവരുന്നുണ്ട്.
ഇതിനിടെയാണ് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്രയമായിരുന്ന ഇടത്താവളം പൊളിച്ചുമാറ്റികൊണ്ട് ഗ്രാമപഞ്ചായത്ത് തനിനിറം കാണിച്ചത്. നിലവില്‍ കല്ലുകടവ് കേന്ദ്രമാക്കി ഉദ്ഘാടനം കഴിഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന സംസ്കാരികനിലയത്തിന്റെ കെട്ടിടമുണ്ടെങ്കിലും അവിടെയും ഇടത്താവളസൗകര്യമൊരുക്കാന് അധികൃതര്‍ തയ്യാറാകുന്നില്ല. താല്‍ക്കാലിക ഇടത്താവളത്തിന്റെ നിര്‍മ്മാണത്തിലും അഴിമതിയുള്ളതായും ആരോപണമുണ്ട്.
ഇടത്താവളം പൊളിച്ചുമാറ്റി അയ്യപ്പന്മാരോട് അവഗണന കാട്ടിയ ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: