തിരുവനന്തപുരം: എതിര്‍പ്പുകളൊന്നും വകവയ്ക്കാതെ, സ്വന്തം താത്പര്യപ്രകാരം പോലീസ് ഐ.ജി: ടോമിന് തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്കിയ മുഖ്യമന്ത്രിയുടെ നടപടി വന്‍വിവാദമാകുന്നു. ആഭ്യന്തരവകുപ്പിന്റെ വിയോജിപ്പ് മറികടന്നാണ്, നിരവധി കേസുകളില്‍പ്പെട്ട തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. പ്രൊമോഷന് നല്കുന്ന വിവരം ആഭ്യന്തരമന്ത്രി പോലും അറിഞ്ഞില്ല.
തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രിയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അതേസമയം, അത്തരമൊരു തീരുമാനത്തെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോടു വെളിപ്പെടുത്തി. മുഖ്യമന്ത്രിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരിലും അനധികൃത സ്വത്ത് സമ്പാദന കേസിലുംപെട്ട തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനെ ആഭ്യന്തരവകുപ്പ് എതിര്‍ത്തിരുന്നു. തച്ചങ്കരിയുടെ കാര്യം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല.
രമേശ് ചെന്നിത്തല മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതുമില്ല. എന്നാല്‍ അജണ്ടക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. മാര്‍ക്കറ്റ് ഫെഡ് എംഡിയാണ് തച്ചങ്കരി ഇപ്പോള്‍. തച്ചങ്കരി കേസുകളില്പ്പെട്ടതിനാല് സ്ഥാനക്കയറ്റക്കാര്യത്തില് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതുമുണ്ടായില്ല.
തച്ചങ്കരിക്ക് പുറമെ ഐജി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും എഡിജിപിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിഐജിമാരായ എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ്, ഹരിനാഥ് മിശ്ര, വിജയ് ശ്രീകുമാര്‍, വിജയ് സാഖറെ എന്നിവര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: