കൊല്ലം: ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനു സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറു വിദ്യാര്‍ഥികള്‍ മരിച്ചു. ടികെഎം എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ജെഎസ്എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. പാരിപ്പള്ളിയിലേക്ക് പാചക വാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയും കൊല്ലത്തേക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആറു പേരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും കാര്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കാര്‍ ഓടിച്ചിരുന്ന കൊല്ലം തിരുമുല്ലാവാരം പുന്നത്തല നീതു നിവാസില്‍ മാത്യു അലക്സാണ്ടറുടെ മകന് നിക്സന് എബി മാത്യൂ (19), കൊല്ലം കിളികൊല്ലൂര്‍ താഴത്ത് വടക്കതില്‍ അമ്പിളിയുടെ മകന് അജു പ്രകാശ് (19), കൊല്ലം കരിക്കോട് സര്‍ഗത്ത് ഹൗസില്‍ അംജിത്തിന്റെ മകന് സയ്യദ് ഇന്‍സമാം എ. തങ്ങള്‍ (19), കോതമംഗലം തൃക്കരിയൂര് കന്നിമൂലത്ത് ഹൗസില്‍ സുബ്രഹ്മണ്യന്റെ മകന് അരുണ്‍ കെ സാബു (19), കോഴഞ്ചേരി അയന്തില്‍ ഹൗസില്‍ ജോണ്‍ തോമസിന്റെ മകന് സിജോ ജോര്‍ജ് ജോണ്‍ (19), കൊല്ലം കടയ്ക്കല്‍ ആനപ്പാറ ഷാ നിവാസില്‍ മുഹമ്മദ് റാഫിയുടെ മകന് ആദില്‍ ഷാ (19) എന്നിവരാണ് മരിച്ചത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗത്തിലെത്തിയ കാര്‍ ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് കയറുകയായിരുന്നെന്ന് ടാങ്കറിന്റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി താമര പറഞ്ഞു.
ഒരു മണിക്കൂറിലധികം പരിശ്രമിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവ് ചെയ്തിരുന്ന എബി നിക്സണ് മാത്യുവിന്റെ മൃതദേഹം പുറത്തെടുത്തത്. ആറുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: