ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി സക്കി ഉര് റഹ്മാന് ലഖ്വിയുടെ ജാമ്യം ചോദ്യം ചെയ്ത് പാകിസ്താന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ലഖ്വിയുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ പാക് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി ഡിസംബര്‍ 18നാണ് ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡറായ ലഖ്വിക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യ ഉത്തരവിന് തൊട്ടുപുറകെ, ലഖ്വിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ പാക് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍, കരുതല്‍ തടങ്കല്‍ റദ്ദാക്കി ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍, പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും ലഖ്വിയെ വീണ്ടും തടങ്കലില്‍ വെക്കുകയുമായിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കി ഉര് റഹ്മാന് ലഖ്വിക്ക് പാകിസ്താന് കോടതി ജാമ്യം അനുവദിച്ച സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്താന് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
ഭീകരവാദത്തിനെതിരെ പാകിസ്താന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ലഖ്വിക്ക് ഭീകരവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചതിലൂടെ ഇക്കാര്യം വീണ്ടും തെളിഞ്ഞതായി ഇ്ന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് പറഞ്ഞു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009ലാണ് ലഖ്വി ഉള്‍പ്പെടെ ഏഴുപേരെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്തത്. ഇവരെ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: