ഷാംങ്ഹായി: പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഷാംങ്ഹായില്‍ 35 പേര് മരിച്ചു. ബണ്ട് വാട്ടര്‍ഫ്രണ്ട് ജില്ലയിലെ ആഘോഷങ്ങള്‍ക്കിടെ ഒരു വലിയ കെട്ടിടത്തിന് മുകളില്‍ നിന്ന് ആരോ വ്യാജ കറന്‍സികള്‍ പറത്തിവിട്ടു. ഇത് പിടിക്കുവാന്‍ ജനക്കൂട്ടം നടത്തിയ ശ്രമമാണ് തിക്കും തിരക്കും സൃഷ്ടിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ബണ്ടിലെ ചെന്‍ യി സ്ക്വയറിന് മുന്നില്‍ പുതുവത്സരം ആഘോഷിക്കാന്‍ പതിവിലും കൂടുതല്‍ തിരക്കാണ് ഇക്കുറിയുണ്ടായതെന്ന് ഷാംങ്ഹായി സര്‍ക്കാര്‍ പറഞ്ഞു. വ്യാജ കറന്‍സി പറത്തിയെന്ന വിവരം ഷാംഗായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ 43 പേരെ ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരാള്‍ ഈ വ്യാജ കറന്‍സി വിതരണം താന്‍ നേരിട്ടു കണ്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്.
പണം കൈക്കലാക്കാന്‍ ജനക്കൂട്ടം തിരക്കു കൂട്ടിയതാണ് അപകടത്തില്‍ കലാശിച്ചത്. അപകടം നടന്ന സ്ഥലത്ത് വന്ജനക്കൂട്ടമായിരുന്നെന്നും ആര്‍ക്കും മറ്റെങ്ങോട്ടും മാറി നില്ക്കാന് കഴിഞ്ഞില്ലെന്നും ദുരന്തത്തിന് സാക്ഷ്യം വഹിച്ച പേരുവെളിപ്പെടുത്താന്‍ തയ്യാറാകാത്ത സ്ത്രീ പറഞ്ഞു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ അധികൃതര്‍ ആര്‍ക്കും ആശുപത്രിക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു. അപകടം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അധികൃതര്‍ വ്യക്തമായ വിവരം പുറത്തുവിടുന്നില്ലെന്ന പരാതിയുമുണ്ട്.
പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ഥികളാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിംഗ് വാ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ പ്രസിഡന്റ് സീ ജിംഗ്പിംഗ് ഷാംഗായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമാനമായ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഷാംഗായി സര്‍ക്കാര്‍ അറിയിച്ചു. 2004ല്‍ ബീജിംഗില്‍ 37 പേരാണ് ചാന്ദ്ര പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: