ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സ്വീകരിച്ച നിലപാടുകളെ തുടര്‍ന്ന് സ്വന്തം ഗ്രൂപ്പിലും പിളര്‍പ്പ്. കാലങ്ങളായി വിഎസ് പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രമുഖ നേതാക്കള്‍ വരെ മറുപക്ഷത്തേക്ക് ചേക്കേറി.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളായ സി.കെ. സദാശിവന്, സി.എസ്. സുജാത എന്നിവരാണ് കൃഷ്ണപിള്ള വിഷയത്തില്‍ വിഎസിനെ തള്ളിയത്. ഇവര്‍ പിണറായി വിജയനെ സന്ദര്‍ശിച്ച് തങ്ങള്‍ ഈ വിഷയത്തില്‍ വിഎസിന്റെ നിലപാടിനൊപ്പമല്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം.
കേസിലെ പ്രതികളായ വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് ബി. ചന്ദ്രന്, മുന്‍ കണ്ണര്‍കാട് ലോക്കല്‍കമ്മറ്റി സെക്രട്ടറി പി. സാബു തുടങ്ങിയവര്‍ നിരപരാധികളാണെന്ന് വിഎസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജില്ലയില്‍ വിഎസ് പക്ഷത്ത് ഭിന്നത ശക്തമായിരുന്നു. ജില്ലാ സമ്മേളനത്തിലും വിഎസിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് പലരും പ്രസംഗത്തില്‍ ഉയര്‍ത്തിയത്.
എന്നാല്‍ അന്വേഷണം വിഎസിന്റെ ഡ്രൈവര്‍ അടക്കമുള്ള മറ്റു വിശ്വസ്തരിലേക്ക് നീങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകുകയും വിഎസില്‍ നിന്നു തന്നെ മൊഴിയെടുക്കുകയും ചെയ്യേണ്ട നിലയിലേക്ക് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സ്വന്തം ജില്ലയിലെ പ്രമുഖ നേതാക്കള്‍ വിഎസിനെ കൈവിടുന്നതെന്ന പ്രത്യേകതയുമുണ്ട്.
കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് അച്യുതാനന്ദന്റെ പാര്‍ട്ടിയിലെ നിലനില്പ് പോലും ഭീഷണിയിലാക്കിയിരിക്കുകയാണ്. കേസിലെ പ്രതികളല്ലാതെ മറ്റാരും തന്നെ വിഎസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല. വിഭാഗീയതയ്ക്ക് അതീതമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിപ്പറയുന്ന ഗതികേടിലാണ് കൃഷ്ണപിള്ളയ്ക്കൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള അച്യുതാനന്ദന്റേത്. പാര്‍ട്ടിയും പ്രവര്‍ത്തകരും തനിക്കെതിരാണെന്ന് വ്യക്തമായിട്ടും പ്രതികളെ വിഎസ് ഇപ്പോഴും തുണയ്ക്കുന്നതില്‍ ദുരൂഹത തുടരുന്നു.
ഇന്നലെ ജില്ലാ സമ്മേളന വേദിയിലെത്തിയപ്പോഴും പതിവിനു വിരുദ്ധമായി വിഎസിന് അനുകൂലമായി മുദ്രാവാക്യം വിളി പോലും ഉയര്‍ന്നില്ല. പ്രമുഖ നേതാക്കളാരും തന്നെ അച്യുതാനന്ദനുമായി സംസാരിക്കാന്‍ പോലും തയാറായില്ല. തീര്‍ത്തും ഒറ്റപ്പെട്ട് മറ്റൊരു പടിയിറക്കത്തിലാണ് വിഭാഗീയതയില്‍ പലതവണ എതിരാളികളെ വെട്ടിനിരത്തിയിട്ടുള്ള മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: