കൊച്ചി: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ ആലങ്ങാട്ട് പേട്ടയ്ക്കുള്ളസംഘം ഇന്ന് മഞ്ഞപ്രയില്‍നിന്നും എരുമേലിക്ക് പുറപ്പെടും.
എരുമേലിയിലെ പേട്ടയമ്പലത്തില്നിന്ന് അയ്യപ്പസ്വാമിയെ ശബരിമലയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോകുന്ന ഗോളക കീഴാചാരപ്രകാരമുള്ള പൂജകള്‍ക്കുശേഷം യോഗം ആസ്ഥാനത്തുനിന്നും കാര്‍പ്പിള്ളിക്കാവ് മഹാദേവക്ഷേത്രത്തില്‍ ആരാധനനടത്തി ഗോളക, കൊടി, ഭസ്മസഞ്ചി, ചുരികകള്‍, മുദ്രവടികള്‍, മറ്റ് പേട്ട തിരുവാഭരണങ്ങള്‍ എന്നിവ താലത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ യാത്രപുറപ്പെടും.
ആലങ്ങാട്ടുയോഗപെരിയോന് അമ്പാടത്ത് വിജയകുമാര്‍, യോഗപ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, പുറയാറ്റി കളരിയില്‍ രാജേഷ് പാറക്കടവ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം പൂജാരി ശ്രീശൈലം നന്ദകുമാര്‍, രാമവാര്യര്‍, കോമരങ്ങളായ ടി.കെ. ദേവദാസ്, അജയന് ആഴകം തുടങ്ങിയവരും ആയിരത്തോളം വരുന്ന ഭക്തജനങ്ങളും സംഘത്തില്‍ ഉണ്ടാകും.
പേട്ടപുറപ്പാടിന്റെ ആചാരങ്ങള്‍ക്കുശേഷം ഗോളകയും തിരുവാഭരണങ്ങളും മഞ്ഞപ്ര യോഗം ആസ്ഥാനത്ത് തയ്യാറാക്കിയിട്ടുള്ള പന്തലിലെ മണ്ഡപത്തില്‍ ഇറക്കിവച്ച് അയ്യപ്പന് വിളക്ക് നടത്തും. തുടര്‍ന്ന് വെളുപ്പിന് മൂന്നിന് ആഴിപൂജ, വാവരങ്കം, വിളക്ക് എന്നിവയ്ക്കുശേഷം ആലങ്ങാട് യോഗാംഗങ്ങള്‍ പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് യാത്രതിരിക്കും.
തുടര്‍ന്ന് വൈകിട്ട് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ആലങ്ങാട്ടുയോഗം വിളക്ക് നടത്തും. പെരുമ്പാവൂര്‍ വിളക്കിനുശേഷം ആലങ്ങാട്ടുസംഘം ഇടത്താവളമായ കീഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകിട്ട് ക്ഷേത്രത്തില്‍ വിളക്കും അന്നദാനവും നടത്തും. അഞ്ചിന് പേട്ടസംഘം മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. ആറിന് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരുന്ന പേട്ടസംഘത്തെ മേല്‍ശാന്തിയും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. വൈകിട്ട് പാനകപൂജയും നടക്കും.
ഏഴിന് ചൊവ്വാഴ്ച രാമപുരം ശ്രീരാമക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം പിറ്റേദിവസം പൊന്‍കുന്നം ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഒമ്പതിന് ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ കീഴാചാരപ്രകാരമുള്ള പൂജയും നടത്തി പേട്ടസംഘം രാത്രിതന്നെ എരുമേലിയില്‍ എത്തിച്ചേരും. 10ന് രാവിലെ പീഠം വച്ച് പൂജകള്‍ നടത്തും. തുടര്‍ന്ന് വൈകിട്ട് പാനകപൂജയും ഉണ്ടാകും. 11ന് രാവിലെ കാണിക്കസമര്‍പ്പണം, പേട്ട സാമാനം ഒരുക്കല്‍, പേട്ടസദ്യക്കുശേഷം മൂന്നു മണിക്ക് പേട്ടയമ്പലദര്ശനവും കഴിഞ്ഞ് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി യോഗപെരിയോന്‍ അമ്പാടത്ത് വിജയകുമാറിന്റെയും യോഗപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഗജവീരന്മാരുടെയും, കൊടി, ഗോളക, കോമരങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വാദ്യഘോഷങ്ങളോടെ ഭക്തിലഹരിയില്‍ പേട്ടകെട്ടും.
ഇന്ന് വൈകിട്ട് 5.30ന് മഞ്ഞപ്രയില്‍ നടക്കുന്ന പേട്ടപുറപ്പെടല് ചടങ്ങിന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് നടക്കുന്ന ആദ്ധ്യാത്മിക യോഗത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എ, എരുമേലി വാവരുപള്ളി സെക്രട്ടറി ഇര്‍ഷാദ് പി.എ, പി.പി. ശശീന്ദ്രന്‍നായര്‍, അനിയന് എരുമേലി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: