ആലുവ: പള്ളികമ്മിറ്റിയുടെ വ്യാജ ലെറ്റര്‍പാഡും അപരിചിതരായ യുവതികളുടെ ചിത്രവും ഉപയോഗിച്ച് പള്ളികള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിയയാള്‍ പിടിയില്‍ തമിഴ്നാട് കന്യാകുമാരി തിരുമായ പുതുക്കോട്ട സ്വദേശി മുഹമ്മദ് അബ്ദുള്ള (61)യാണ് ആലുവ പോലീസിന്റെ പിടിയിലായത്.
ഇന്നലെ ആലുവ ജുമാമസ്ജിദ് കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുമ്പോള്‍ യുവതിയെ തിരിച്ചറിഞ്ഞ വിശ്വാസിയാണ് പ്രതിയെ കുടുക്കാന്‍ വഴിയൊരുക്കിയത്.
പൊന്നാനിയിലെ ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ ലെറ്റര്‍പാഡില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ വിവാഹിതയുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. രണ്ട് പെണ്മക്കളാണെന്നും വിവാഹം കഴിച്ചയക്കാന്‍ പണമില്ലെന്നും കത്തില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
ആലുവയിലെ പള്ളിയില്‍ പിരിവ് നടത്തുമ്പോള്‍ നിസ്കാരത്തിനെത്തിയ ഒരു വിശ്വാസി യുവതിയുടെ ചിത്രം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് ഫോണ്‍ മുഖേന ആലുവ പ്രിന്‍സിപ്പല്‍ എസ്ഐ പി. എ. ഫൈസലിനെയും അറിയിച്ചു. തുടര്‍ന്നാണ് പ്രതി വലയിലായത്. യുവതിയുമായോ ഇവരുടെ കുടുംബവുമായോ പ്രതിക്ക് ബന്ധമില്ലെന്നും എന്നാല്‍ എങ്ങനെയാണ് ഇയാള്‍ യുവതിയുടെ ചിത്രം സംഘടിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: