പെരുന്ന (ചങ്ങനാശ്ശേരി): മന്നം ജയന്തി ആഘോഷത്തിന് ഉജ്ജ്വല തുടക്കം. സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 138-ാമത് ജയന്തി ആഘോഷവും എന്‍എസ്എസ് ശതാബ്ദി വാര്‍ഷികാഘോഷ സമാപനചടങ്ങും പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ചു. അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം,മന്നം ജയന്തി സമ്മേളനം, എന്‍എസ്എസ് ശതാബ്ദി സമാപന സമ്മേളനം, കലാപരിപാടികള്‍ എന്നിവയാണ് ആഘോഷ ചടങ്ങുകള്‍.
ജയന്തി ആഘോഷത്തിന്റെ ഒന്നാംദിവസമായ ഇന്നലെ സമുദായാചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, പ്രസിഡന്റ് അഡ്വ. ടി.എന്‍. നരേന്ദ്രനാഥന്‍നായര്‍, കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള, നായക സഭാഗംങ്ങള്‍, വിവിധ താലൂക്ക് യൂണിയന് പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ബാലസമാജത്തിന്റെയും വനിതാ സംഘത്തിന്റെയും പ്രവര്‍ത്തകര്‍ ഇന്നലെ സമ്മേളനത്തിലെത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണ പ്രസംഗവും നടത്തി. പ്രസിഡന്റ് ടി.എന്‍.നരേന്ദ്രനാഥന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
മന്നംജയന്തി ദിനമായ ഇന്ന് രാവിലെ 7.30ന് മന്നം സമാധിയില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം പുഷ്പാര്‍ച്ചന നടത്തും. മന്നംജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് ശതകത്തിന്റെ പ്രകാശനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വ്വഹിക്കും. നടന് മോഹന്‍ലാല്‍ സമുദായാചാര്യനെ അനുസ്മരിക്കും. ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആശംസ അര്‍പ്പിക്കും.
മന്നംജയന്തി ആഘോഷത്തോടനുബന്ധിച്ച് വിവിധ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വനിതാസ്വയംസഹായ സംഘങ്ങളുടെ സ്റ്റാളുകള്‍ സമ്മേളനത്തിന്റെ പ്രത്യേകതയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: