തമോഗര്‍ത്തത്തില്‍നിന്ന് മനുഷ്യനെ ആര്‍ക്ക് സമുദ്ധരിക്കാന്‍ കഴിയും? ഗുരുവിനു മാത്രമേ അതിനു കഴിവുള്ളൂ. പക്ഷേ, അതിനുവേണ്ടി പശ്ചാത്താപിക്കുകയും പ്രാര്‍ത്ഥിക്കുകയും ശരണാഗതി പ്രാപിക്കുകയും വേണം.
നിങ്ങള്‍ ചെയ്ത പാപത്തിന്റെ വലുപ്പം ബോദ്ധ്യപ്പെടുമ്പോള്‍ പശ്ചാത്താപം താനേവരും. അപ്പോള്‍ പ്രാര്‍ത്ഥന ആത്മാര്ത്ഥമാകും. പ്രാര്‍ത്ഥനയ്ക്കും പശ്ചാത്താപത്തിനും ശരണാഗതിക്കും ഒപ്പം പരമഗുരുവിന്റെ വാക്കുകളില്‍ ആദരവും വിശ്വാസവും ഉണ്ടായിരിക്കണം. ഗുരുവിനെ പൂര്ണമനസ്സോടുകൂടിവേണം അനുസരിക്കുവാന്‍. ശാസ്ത്രകല്പിതമാണെന്നുള്ളതുകൊണ്ടുമാത്രം ഗുരുവിനെ അര്‍ദ്ധമനസ്സോടെ അനുസരിക്കുന്ന ശിഷ്യന് ആന്തരികപ്രകാശമോ സ്വച്ഛമായ ദര്‍ശനമോ ധര്‍മ്മനിഷ്ഠകൊണ്ട് ലഭിക്കുന്ന മനസ്സിന്റെ ശാന്തിയോ അനുഭവവേദ്യമാകയില്ല.
ആത്മസ്വരൂപമായി ഹൃദയത്തില്‍ കുടികൊള്ളുകയും മനുഷ്യവടിവില്‍ പുറമെനിന്നു നിങ്ങളെ നയിക്കുകയും ചെയ്യുന്ന പരമാത്മാവാണ് ഗുരു. ബാഹ്യവര്ത്തിയായ ഗുരുവിനെ അന്തര്യാമിയായ സര്വസാക്ഷിയില് നിന്നു വേര്‍തിരിച്ചു കാണുന്ന പ്രവണതയെ യാഥാര്ത്ഥ്യബോധംകൊണ്ട് തുടച്ചുമാറ്റണം. അങ്ങിനെ പരമമായ ശരണാഗതിയോടുകൂടി ഗുരുവിനെ അനുസരിക്കുമ്പോള്‍ ആന്തരികമായ പുരോഗതിക്ക് തടസ്സം നില്ക്കുന്ന ആവരണം അകലും.
ജീവന്റെ ഗതിയെ ബുദ്ധിയില്കൂടിയോ ഭൗതികാനുഭവങ്ങള്‍ മുഖേനയോ നിങ്ങള്‍ക്ക് അറിയാന്‍ കഴിയുകയില്ല. ആന്തരികമണ്ഡലത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗത്തിന്റെ സ്ഥിതിയില്‍ അങ്ങിനെതന്നെ.
അപരോക്ഷാനുഭൂതിയാണ് വാക്കുകള്‍ക്ക് ശാന്തിയും ഉപദേശങ്ങള്‍ക്ക് ആധികാരികത്വവും നല്‍കുന്നത്. ഭൂപടത്തിലെ മാര്ഗ്ഗരേഖയില്കൂടെ നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്തതുപോലെ ഗ്രന്ഥജ്ഞാനത്തെമാത്രം ആശ്രയിച്ച് നടത്തുന്ന ബ്രഹ്മവിദ്യാ പ്രവചനങ്ങള്‍ നിങ്ങള്‍ക്ക് ബ്രഹ്മവിദ്യ അഭ്യസിക്കാന്‍ സഹായമാവുകയില്ല. കാരണം പ്രമേയം കണ്ടെത്തിയിട്ടില്ലാത്ത ആളിന്റെ വാക്ക് പ്രമാണമാകയില്ല.
ഉഗ്രമായ പടയില്‍ പൊരുതി പരുക്കേറ്റ ഒരു ഭടന് മാത്രമേ ആഴമേറിയ വികാരവായ്പോടെ സമരത്തിന്റെ ഭീകരതയെപ്പറ്റി വിവരിക്കാന്‍ കഴിയൂ. ലൗകിക ജീവിതത്തില്‍പോലും കേട്ട് കേള്വിയേക്കാള് അനുഭവജ്ഞാനമാണു ആധികാരികമായിട്ടുള്ളത്.
അന്നു ഏകാദശി ആയിരുന്നതിനാല്‍ മാതൃനിലയത്തില്‍ ത്രികാല പൂജയില്‍ പങ്കെടുക്കുവാന്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നു ആരാധകര്‍ ശക്തിനഗറില്‍ എത്തിയിരുന്നു.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: