തിരുവനന്തപുരം: ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി യുവമോര്‍ച്ച. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 2013ലെ റാങ്ക് ലിസ്റ്റ് നില നില്‍ക്കെ വീണ്ടും പരീക്ഷ നടത്തിയത് സോഡിയാക് എന്ന സ്വകാര്യ കോച്ചിംഗ് സ്ഥാപനത്തിലെ കുട്ടികളെ തിരുകിക്കയറ്റാനാണെന്നും ഇതിന് മന്ത്രി ലക്ഷങ്ങളുടെ കോഴ വാങ്ങിയിട്ടുണ്ടെന്നുമാണ് ആരോപണം. 2013ലെ റാങ്ക് ലിസ്റ്റില്‍ 1350 പേരാണുള്ളത്.
മെയിന്‍ ലിസ്റ്റില്‍ 583 ഉദ്യോഗാര്‍ത്ഥികളുണ്ട്. ഇതില്‍ നിന്ന് 138 പേര്‍ക്ക് മാത്രമാണ് അഡൈ്വസ് മെമ്മോ നല്‍കിയത്. എന്നാല്‍ ഈ ലിസ്റ്റ് നില നില്‍ക്കെയാണ് 2014ല്‍ പുതിയ ലിസ്റ്റ് നിലവിവില്‍ വന്നത്. ഇത് മന്ത്രിയുടെ അടുപ്പക്കാരനായ ഐഎന്‍ടിയുസി നേതാവിന്റെ സ്ഥാപനമായ സോഡിയാക് എന്ന കോച്ചിംഗ് സെന്ററിന് വേണ്ടിയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ആരോപിച്ചു.
സോഡിയാക്കില് പഠിച്ച കുട്ടികളാണ് പുതിയ ലിസ്റ്റിലെ ആദ്യ റാങ്കിലുള്ളത്. സ്റ്റാഫ് നേഴ്സ് പരീക്ഷാസഹായിയായി സോഡിയാക് പുറത്തിറക്കിയ ഗൈഡിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ചോദിച്ചിട്ടുള്ളത്. സ്റ്റാഫ് നഴ്സ് പരീക്ഷയ്ക്ക് ചോദിച്ച 100 ചോദ്യങ്ങളില്‍ 45 ചോദ്യങ്ങളും സോഡിയാക് ഗൈഡില്‍ നിന്നാണ്. ഇതില്‍ 16 ചോദ്യങ്ങള്‍ നേരിട്ടുള്ള ചോദ്യങ്ങളാണ്. ഗൈഡിന്റെ ആമുഖം എഴുതിയത് നഴ്സിംഗ് എഡ്യുക്കേഷന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പ്രസന്ന കുമാരിയാണ്.
നഴ്സിംഗ് സെലക്ഷിന്റെ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ സെലക്ഷന് കമ്മറ്റിയിലെ അംഗം കൂടിയാണ് പ്രസന്ന കുമാരി. അവരാണ് ഒരു സ്വകാര്യ കോച്ചിംസെന്റര് പുറത്തിറക്കിയ പുസ്തകം വാങ്ങി പഠിച്ചാലെ ജയിക്കൂ എന്ന് മുഖപ്രസംഗത്തില്‍ എഴുതിയിരിക്കുന്നത്. സര്‍വ്വീസിലിരിക്കെ ഒരു സ്വകാര്യ സ്ഥാപനത്തിന് വേണ്ടി ഒത്താശ നല്‍കിയത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണ്. പ്രസന്നകുമാരിയുടെ ഇടപെടല്‍ അന്വേഷിക്കണം. ഇവരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
നഴ്സുമാരുടെ പരീക്ഷയില്‍ ജനറല്‍ നോളജ് കഴിഞ്ഞ പരീക്ഷ വരെ വിഷയമായിരുന്നില്ല. ഇപ്പോള്‍ നടന്ന പരീക്ഷമുതലാണ് ജനറല്‍ നോളജ് വിഷയമായി വന്നത്. ഇത് സംബന്ധിച്ച പിഎസ്സി വിജ്ഞാപനം വന്നത് 2014 മാര്‍ച്ച് 15ന് ആണ്. എന്നാല്‍ 2014 ജനുവരിയില്‍ സോഡിയാക്ക് ജനറല്‍ നോളജിനായി ഗൈഡ് പുറത്തിറക്കി. ഇതിന് പിന്നിലും മന്ത്രിയുടെ ഇടപെടലുണ്ട്. പിഎസ്സിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോര്ത്തിക്കൊടുത്തിയത് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ്.
ആരോഗ്യമന്ത്രിക്ക് പാര്‍ട്ണര്‍ ഷിപ്പുള്ള കോച്ചിംഗ് സെന്ററിന് വേണ്ടിയാണ് തട്ടിപ്പ് നടത്തുന്നത്. ആരോപണങ്ങള്‍ക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ മറുപടി പറയണം. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് കേസെടുക്കണം. ഇത് സംബന്ധിച്ച എന്ത് തെളിവ് നല്‍കാനും യുവമോര്‍ച്ച തയ്യാറാണ്.
മന്ത്രി ശിവകുമാറിനെതിരെ കേസെടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി യുവമോര്‍ച്ച രംഗത്തിറങ്ങുമെന്നും സുധീര്‍ കുട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ്, സ്റ്റാഫ് നഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി രാഖി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: