മെല്‍ബണ്‍: ബാറ്റിംഗ് നിരയിലെ പുത്തന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന വാര്‍ത്തകളെ ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി തള്ളിക്കള്ളഞ്ഞു.
ധോണിയും കോഹ്ലിയും തമ്മില്‍ പ്രശ്നമുണ്ടെന്ന അഭ്യൂഹം തെറ്റാണ്. ധോണിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരാട് അടക്കമുള്ള ടീമംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും മാനേജ്മെന്റും നല്കുന്ന ബഹുമാനത്തെക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല, ശാസ്ത്രി പറഞ്ഞു.
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഡ്രസിംഗ് റൂമിനെ ഞെട്ടിച്ചു. ആകാശത്തു നിന്നു പൊട്ടിവീണതുപോലെയായിരുന്നത്.
സമ്മാനദാന ചടങ്ങിനുശേഷം തിരികെവന്ന ധോണി മനസുതുറക്കുന്നതുവരെ അതേക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കുടുംബത്തപ്പോലും ധോണി അക്കാര്യം അറിയിച്ചില്ലെന്നാണ് ഞാന്‍ കരുതുന്നത്.
പരമ്പരയ്ക്കിടെ ഒരു ക്യാപ്ടന് മാറി പുതിയയൊരാള്‍ വരുന്നത് കളിക്കാരുടെ മാനസിക നിലയെ ബാധിക്കില്ല. ഞാന്‍ നിരവധി നായകന്മാരുടെ കീഴില്‍ കളിച്ചിട്ടുണ്ട്. ഓരോരുത്തരും വ്യത്യസ്തരായിരുന്നു. ക്യാപ്ടന്മാരെല്ലാം വിഭിന്നങ്ങളായ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളാണ്. മികച്ച നായകര്‍ സഹതാരങ്ങളെ തന്റെ ചിന്തയ്ക്കും ശൈലിക്കും ഇണങ്ങുന്നവരാക്കിമാറ്റും.
ടീം ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. ഇരുപതു വിക്കറ്റുകള്‍ സ്ഥിരമായി നേടാന്‍ കെല്‍പ്പുള്ള ബൗളര്‍മാരെ വളര്‍ത്തിയെടുക്കുക പ്രധാനം.
ഇപ്പോഴത്തെ പരമ്പരയില്‍ നിര്‍ണായകമായത് ആ വസ്തുതയാണ്. ആസ്ട്രേലിയയ്ക്ക് പരിചയസമ്പന്നരായ ബൗളര്‍മാരുണ്ട്. നമുക്കതില്ല. കോഹ്ലിയുടെ ചൂടന്‍ പെരുമാറ്റം അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതയാണെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: