കണ്ണൂര്‍: സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ മാവോയിസ്റ്റ് അക്രമം നടക്കുമ്പോഴും ഒരാളെപ്പോലും കണ്ടെത്താനോ അക്രമത്തെ നേരിടാനോ കഴിയാതെ ഭരണകൂടവും പോലീസും വനം വകുപ്പും ഇരുളില്‍.
കഴിഞ്ഞ 22 ന് അട്ടപ്പാടിയില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ മൂക്കിനു താഴെയാണ് മാവോയിസ്റ്റുകള്‍ അക്രമം നടത്തിയത്. മാവോയിസ്ററുകളുടെ സാന്നിധ്യമുണ്ട്, ഭീഷണിയില്ലെന്ന നിലപാടാണ് അന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല പ്രതികരിച്ചത്. ഇന്നലെ കണ്ണൂരില്‍ നടന്ന അക്രമത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഭരണകൂടം സമ്മതിച്ചു.
ഡിസംബര്‍ 7ന് വയനാട്ടിലെ കുഞ്ഞോം വനത്തില്‍ പോലീസിനു നേരെ നടത്തിയ വെടിവെപ്പിന് നേതൃത്വം നല്കിയവരില് ഒരാളെപ്പോലും പിടികുടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ മാസം 22 ന് അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്വാലി ഫോറസ്റ്റ് ഓഫീസ്, വനം വകുപ്പിന്റെ ജീപ്പ്, വെളളമുണ്ടയിലെ വനംവകുപ്പ് ഔട്ട് പോസ്റ്റ്, പാലക്കാട് ചന്ദ്രനഗറിലെ കെഎഫ്സി, മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റുകള് എന്നിവ മാവോയിസ്റ്റ് സംഘം അക്രമിച്ചിരുന്നു.
മാവോയിസ്റ്റുകള്‍ കേരളത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെന്നും ഇവരുടെ പ്രവര്‍ത്തനം അക്രമത്തിലേക്ക് നീങ്ങുമെന്നും അയല്‍സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല കേരളത്തിലെ സര്‍ക്കാര്‍, ഐടി മേഖലകളില്‍ ജോലി ചെയ്യുന്ന ചിലര്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും സംസ്ഥാനങ്ങളിലെ വനം-പോലീസ് ഉദ്യോഗസ്ഥന്മാരുടെ സംയുക്തയോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതൊന്നും ഗൗരവത്തിലെടുത്തില്ല.
ഒരു വര്‍ഷം മുമ്പ് മാവോയിസ്റ്റ് സംഘത്തിലുളളവരെന്നു കണ്ടെത്തി കേരളപോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച 16 അംഗ സംഘത്തെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. തലവനെന്ന് സംശയിക്കുന്ന രൂപേഷിന്റെ നേതൃത്വത്തിലുളളവരാണ് നിടുംപൊയിലില്‍ അക്രമം നടത്തിയതിനു പിന്നിലെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. മുമ്പ് രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം നിടുംപൊയില്‍ ചെക്യേരി കോളനിയിലെത്തി മടങ്ങിയിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
ക്വാറി കോളനിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.
മാവോയിസ്റ്റുകളെ നേരിടാന്‍ വാഹനങ്ങളോ ആയുധങ്ങളോ ലഭ്യമാക്കിയിട്ടില്ല. ലഭ്യമായ വാഹനങ്ങള്‍ പോലും ഉപയോഗിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടുമില്ല.
രഹസ്യാന്വേഷണ വകുപ്പിലും പോലീസ് സേനയിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് തടസ്സമാകുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചില്‍ എസ്ഐമാരുടേതുള്പ്പെടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: