കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ തീര്‍ത്ഥാടന കേന്ദ്രമായ പ്രശസ്തമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദൈവാലയത്തില്‍ വിശുദ്ധന്റെ തിരുനാള്‍ ദിനമായ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശുദ്ധന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
തിരുനാളിനു സമാപനം കുറിച്ച് ഇന്നു വൈകീട്ട് അഞ്ചിന് കബറിടത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
‘ജീവനാദം’ മാനേജിംഗ് എഡിറ്ററും അതിരൂപത വക്താവുമായ ഫാ. ആന്റണി വിബിന് സേവ്യര്‍ വേലിക്കകത്ത് വചനസന്ദേശം നല്‍കും. വിശുദ്ധ കുര്യാക്കോസച്ചന്റെ പുണ്യശരീരം അടക്കം ചെയ്തിരിക്കുന്ന കൂനമ്മാവ് ദൈവാലയത്തില്‍ വിശുദ്ധന്റെ പ്രഥമ തിരുനാളാണ് ഡിസംബര്‍ 26 മുതല്‍ ആരംഭിച്ചത്. തിരുനാള്‍ സമാപന ദിനമായ ഇന്ന് രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂനമ്മാവ് തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് വിശുദ്ധന്റെ കബറിടത്തിങ്കല്‍ പുഷ്പാര്‍ച്ചന നടത്തുന്നത്.
വൈകീട്ട് പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് പ്രദക്ഷിണവും ദീപക്കാഴ്ചയും നടക്കും. വിശുദ്ധ കുര്യാക്കോസച്ചനോടുള്ള മദ്ധ്യസ്ഥ സഹായത്തില്‍ അന്തിക്കാട്ട് റോക്കിക്ക് രോഗസൗഖ്യം ലഭിക്കുന്ന അത്ഭുത കൃപയുടെ പ്രതിമയുടെ ആശീര്‍വാദവും ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കുര്യാക്കോസച്ചന് മരണമടഞ്ഞ മുറിക്കു സമീപം ഇന്നു നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: