ഇരിട്ടി(കണ്ണൂര്‍): പേരാവൂരിനു സമീപം നിടുംപൊയില്‍-മാനന്തവാടി റോഡില്‍ ഇരുപത്തിനാലാം മൈലിലെ കരിങ്കല്‍ ക്വാറി ഓഫീസ് മാവോയിസ്റ്റ് സംഘം അടിച്ചു തകര്‍ത്ത് കത്തിച്ചു. ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷറിന്റെ ഓഫീസാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ മാവോയിസ്റ്റ് സംഘം അടിച്ചുതകര്‍ത്ത് തീയിട്ടത്.
ഈ ക്വാറിക്ക് സമീപമാണ് പലതവണ മാവോയിസ്റ്റുകള്‍ എത്തിയിട്ടുള്ള ചേക്കേരി കോളനി. ആയുധധാരികളായ സംഘത്തില്‍ സ്ത്രീയടക്കം അഞ്ചു പേര് ഉണ്ടായിരുന്നതായി ക്രഷറിലെ വെല്‍ഡര്‍ ഗോപിനാഥന് പറഞ്ഞു. ഇവരില്‍ രൂപേഷും ഉണ്ടായിരുന്നതായി സംശയമുണ്ട്.
ശബ്ദംകേട്ട് ഗോപിനാഥനും മറ്റൊരാളും പുറത്തിറങ്ങിയപ്പോള്‍ പട്ടാളവേഷം ധരിച്ച് തോക്കേന്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ ബന്ദിയാക്കുകയായിരുന്നു. ഇവര്‍ ആദ്യം ഓഫീസിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോല്‍ സെക്യൂരിറ്റിയുടെ കയ്യിലാണെന്നു പറഞ്ഞപ്പോള്‍ അടിച്ചുപൊളിക്കാന്‍ സ്ത്രീ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തങ്ങളെ ഉപദ്രവിക്കില്ലെന്നു ഇവര്‍ പറഞ്ഞതായും ഗോപിനാഥന് പറഞ്ഞു.
ഓഫീസിനു മുന്നിലെ നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത ശേഷം പൂട്ട് പൊളിച്ച് ഓഫീസിനകത്തെ സാധനങ്ങളും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്ത് തീയിട്ടു. ഇവര്‍ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കി. ചുവരിലും മതിലിലും പത്തോളം പോസ്റ്ററുകളും പതിച്ചു. 10 മിനിട്ടിനുള്ളില്‍ എല്ലാം കഴിഞ്ഞ് ഇവര്‍ സ്ഥലം വിട്ടു.
സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാകമ്മിറ്റിയുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ ‘ജനവിരുദ്ധ പരിസ്ഥിതി ഹാനികര ക്വാറികള്‍ക്ക് ഒത്താശ ചെയ്യുന്ന കളക്ടര്‍, ഉന്നത പോലീസ് അധികാരികള്‍ എന്നിവരെ ജനകീയ കോടതിയില്‍ ശിക്ഷിക്കുന്നു’, ‘വെള്ളത്തിനും മണ്ണിനും കാടിനും മേല്‍ ജനകീയ അധികാരം സ്ഥാപിക്കുക’, ‘കേരള കര്‍ണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളില്‍ സായുധ കര്‍ഷക വിപ്ലവരാഷ്ട്രീയം ആഴത്തിലും പരപ്പിലുമാക്കാന്‍ വര്‍ഗ്ഗ സമരം തീവ്രമാക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉള്ളത്.
സംഭവം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയത്. ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന്, ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ വി.വി. മനോജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. ചെക്കേരി കോളനിയില്‍ പോലീസ് ആദിവാസികളില്‍ നിന്നും സ്ഥലവാസികളില്‍ നിന്നും മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: