ന്യൂദല്‍ഹി: മുംബൈ മാതൃകയില്‍ ഭാരതത്തില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ കറാച്ചിയില്‍ നിന്ന് ഒരു ബോട്ടു കൂടി പുറപ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇതേത്തുടര്‍ന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ഭാരത തീരത്തുടനീളം നിരീക്ഷണം അതിശക്തമാക്കി.
ഇത്തരമൊരു ബോട്ടാണ് പുതുവര്‍ഷത്തലേന്ന് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്ന് 365 കിലോമീറ്റര്‍ അകലെ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞതിനെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. അതിലുണ്ടായിരുന്ന നാലു ഭീകരര്‍ ബോട്ട് തകര്‍ത്ത് ജീവനൊടുക്കുകയായിരുന്നു.
ആയുധങ്ങളും സ്ഫോടകവസ്തക്കളും നിറച്ച ഒരു ബോട്ട് കൂടി ഗുജറാത്തിനു സമീപത്ത് എത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതു കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് വ്യാപക തെരച്ചിലാരംഭിച്ചിട്ടുണ്ട്.
ഗുജറാത്ത് തീരമാകെ നിരീക്ഷണം വ്യാപിപ്പിച്ചു. ആറേഴ് വിമാനങ്ങള്‍ തുടര്‍ച്ചയായി വ്യോമനിരീക്ഷണം നടത്തിവരികയാണ്. കോസ്റ്റ് ഗാര്‍ഡ് ഐജി കുല്‍ദീപ് സിംഗ് ഷോറണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ ബോട്ടുകളൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ല.
വിലയേറിയ ചില ചരക്കുകളുമായി ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശമാണ് ഡിസംബര്‍ 31ന് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ചരക്ക് ഏറ്റുവാങ്ങുന്നവര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും അവര്‍ തയ്യാറാണെന്നുമായിരുന്നു രണ്ടാമത്തെ സന്ദേശം. അദ്ദേഹം തുടര്‍ന്നു.
ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ കയറിയ ബോട്ടാണ് പുതുവര്ഷപ്പുലരിയില് പോര്‍ബന്ദറില്‍ കോസ്റ്റ്ഗാര്‍ഡ് പിന്തുടര്ന്ന് തടഞ്ഞത്. കറാച്ചിയില്‍ നിന്നാണ് മീന്‍പിടിത്ത ബോട്ട് പുറപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന നാലു ഭീകരരും കൊല്ലപ്പെട്ടതായാണ് വിവരം. ചാവേര്‍ ദൗത്യവുമായാണ് ബോട്ട് എത്തിയത്. ഒരു നേവി ഉദ്യോഗസ്ഥന് പറഞ്ഞു. കോസ്റ്റ്ഗാര്‍ഡിനെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അഭിനന്ദിച്ചു. അതിനിടെ ഭീകരാക്രമണ നീക്കത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വരുത്താന്‍ പാക്കിസ്ഥാന് ശ്രമമാരംഭിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ടാണ് സ്ഫോടനത്തില്‍ തകര്‍ന്നതെന്ന ഭാരതത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം പറയുന്നു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് പാക് വാദം. കറാച്ചിയിലെ കേതിബന്ദറില് നിന്ന് ഇത്തരമൊരു ബോട്ട് പുറപ്പെട്ടിട്ടില്ല. കുറ്റം പാക്കിസ്ഥാന്റെ മേല്‍ കെട്ടിവയ്ക്കാനാണ് ഭാരതത്തിന്റെ ശ്രമമെന്നും ആരോപിച്ചു. സംഭവത്തിന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന് ഔദ്യോഗികമായി പ്രസ്താവന നടത്തുന്നത്. പാക്കിസ്ഥാന്റെ പ്രതിഛായ കളങ്കപ്പെടുത്താനാണ് ഭാരതത്തിന്റെ ശ്രമമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാന്റെ മല്‍സ്യബന്ധന ബോട്ട് ഭാരത നാവികസേന ആക്രമിക്കുകയായിരുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: