തിരുവനന്തപുരം: ചലച്ചിത്രങ്ങളുടെ നിര്‍മാണാനന്തര ഡോള്‍ബി അറ്റ്മോസ് ആവശ്യങ്ങള്‍ക്കുള്ള കേരളത്തിലെ ആദ്യ ഏരീസ്-വിസ്മയാസ് മാക്സ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോള്‍ബി അറ്റ്മോസ് സൗണ്ട് മിക്സിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം മേയര്‍ കെ. ചന്ദ്രികയും സ്റ്റുഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മം പത്മശ്രീ ഭരത് മോഹന്‍ലാലും നിര്‍വഹിച്ചു.
അത്യാധുനിക ടൂള്‍സിന്റെയും നൂതന സാങ്കേതികവിദ്യയുടേയും ഉത്തമോദാഹരണമാണ് ഏരീസ്-വിസ്മയാസ് മാക്സ്. ചലച്ചിത്രത്തിന്റെ എല്ലാ തലത്തിലുമുള്ള ശബ്ദ സൗകുമാര്യത്തിന് അനുസൃതമായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രേക്ഷകന് ഡോള്‍ബി അറ്റ്മോസ് പുതിയൊരു ശബ്ദാനുഭൂതിയായിരിക്കും ലഭ്യമാക്കുക. ഡോള്‍ബി അറ്റ്മോസ് സിനിമാ തീയേറ്ററിനുള്ളില്‍ എവിടെയും സ്ഥാപിക്കാം. ശബ്ദം തീയേറ്ററില്‍ എവിടെയും വിന്യസിപ്പിക്കാം. തങ്ങള്‍ കേവലം സിനിമ കാണുകയല്ലെന്നും തങ്ങള്‍ സിനിമയ്ക്കുള്ളില്‍ തന്നെയാണെന്നുമുള്ള ഒരു പ്രതീതിയായിരിക്കും പ്രേക്ഷകന് ഉണ്ടാവുക.
ഡോള്‍ബി അറ്റ്മോസ് സിനിമാസ്വാദകര്‍ക്ക് പകരുന്ന അനുഭൂതി അവാച്യമാണെന്ന് ചലച്ചിത്ര നിര്‍മാതാവും ഏരീസ്-വിസ്മയാസ് മാക്സ് മാനേജിംഗ് ഡയറക്ടറുമായ ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. സമാനതകളില്ലാത്ത മികവാണ് പ്രധാന പ്രത്യേകത. സിനിമാസ്വാദനത്തിന്റെ നിലവാരവും ഗുണമേന്മയും ഡോള്‍ബി അറ്റ്മോസ് ഉയര്‍ത്തുമെന്ന് ഡോള്‍ബി ലബോറട്ടറീസ് ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ സീനിയര്‍ റീജനല്‍ ഡയറക്ടര്‍ പങ്കജ് കേഡിയ പറഞ്ഞു.
2012 ഏപ്രിലില്‍ അവതരിപ്പിക്കപ്പെട്ട ഡോള്‍ബി അറ്റ്മോസ് ഒട്ടുമിക്ക ഹോളിവുഡ് സ്റ്റുഡിയോകളിലെയും അവിഭാജ്യ ഘടകമാണ്. അക്കാദമി അവാര്‍ഡ് ജേതാക്കളായ 11 സംവിധായകര്‍, 23 സൗണ്ട് മിക്സര്മാര് എന്നിവരെല്ലാം ഡോള്‍ബി അറ്റ്മോസിന്റെ ഗുണഭോക്താക്കളാണ്. 40 രാജ്യങ്ങളിലായി 900 ഡോള്‍ബി അറ്റ്മോസ് സ്ക്രീനുകളാണുള്ളത്. 17 രാജ്യങ്ങളിലായി റിലീസ് ചെയ്ത 200-ഓളം ചിത്രങ്ങളില്‍ ഡോള്‍ബി അറ്റ്മോസ് സൗണ്ട് ഉപയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മാതാവായ സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് ഗ്രൂപ്പിന്റേതാണ് ഏരീസ്-വിസ്മയാസ് മാക്സ്. പ്രശസ്ത നടന് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലായിരുന്ന വിസ്മയ മാക്സ് ഈയിടെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് dolby.com/Atmo-s.
പ്രതികരിക്കാൻ ഇവിടെ എഴുതുക: