പത്തനാപുരം: അമ്മമാരുടെ ധര്മ്മചിന്തയിലാണ് സംസ്കാരത്തിന്റെ ഭാവിയും സുരക്ഷയുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍. ഭാരതീയപാരമ്പര്യം സ്ത്രീസ്വാതന്ത്ര്യത്തിന്റെ അടിത്തറയില്‍ വളര്‍ന്നതാണ്. അത് അന്ധമായ അനുകരണത്തിന്റെ പുത്തന്‍ സമരമുറകളല്ല പിന്തുടര്‍ന്നിട്ടുള്ളതെന്ന് ടീച്ചര്‍ ചൂണ്ടിക്കാട്ടി. തൃക്കലഞ്ഞൂര്‍ ശ്രീമഹാദേവര് ക്ഷേത്രത്തില്‍ നടന്നുവരുന്ന 38-ാമത് ഹിന്ദുമത മഹാസമ്മേളനത്തില്‍ സ്ത്രീശാക്തീകരണവും ഹിന്ദുനവോത്ഥാനവുമെന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ടവേദശാസ്ത്രങ്ങളുടെ സംവാദമേഖലയിലും അതിഭയാനകമായ യുദ്ധരംഗത്തും ധര്‍മ്മത്തിന്റെ പതാക ഉയര്‍ത്തിപ്പിടിച്ച വീരാംഗനമാരുടെ ചരിത്രമാണ് ഭാരതത്തിന്റേത്. ഇത്രയധികം സമരവീര്യമുള്ള അമ്മമാരുടെ കഥപറയുന്ന മറ്റേതങ്കിലും സമൂഹത്തെ ലോകത്തെവിടെയും കാണാനാവില്ല. എന്നാല്‍ അടുത്ത തലമുറയുടെ കയ്യില്‍ ഈ ധര്‍മ്മം സുരക്ഷിതമാണോയെന്ന കാര്യം ആശങ്കയുളവാക്കുന്നതാണെന്ന് ശശികലടീച്ചര്‍ പറഞ്ഞു. ഇതുവരെ ഹൈന്ദവ ധര്‍മ്മത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് അമ്മമാരാണെന്നും ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കണമെന്നും ശശികലടീച്ചര്‍ പറഞ്ഞു.
സ്ത്രീ കരയേണ്ടവളല്ല, പ്രവര്‍ത്തിക്കേണ്ടവളാണ്. ഹൈന്ദവധര്‍മ്മം കേവലം ഒരുകെട്ട് വിശ്വാസങ്ങളുടെ ധര്‍മ്മമല്ല. ഇതില്‍ ആചാരങ്ങള്‍ വേണം അനുഷ്ഠാനങ്ങള്‍ വേണം അതിന്റെ കൂടെയാണ് വിശ്വാസം വേണ്ടത്. ഹൈന്ദവനവോത്ഥാനം ഇന്ന് പൊള്ളയായ പുറംമൂടി മാത്രമാണെങ്കില്‍, അമ്മമാര്‍ ഭവനങ്ങളിലും സമൂഹത്തിലും ഈ നവോത്ഥാനത്തെ പൂര്‍ത്തിയാക്കുവാന്‍, ഇതിന് അടിത്തറയുണ്ടാക്കുവാന്‍ ആചാരങ്ങള്‍ നമ്മുടെ മക്കളിലേക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യേണ്ടതെന്നും ശശികലടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രസന്നിധിയില്‍ നടന്നുവരുന്ന 38-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ഹിന്ദുമതമഹാസമ്മേളനവും ഇന്ന് സമാപിക്കും. ഡോ.ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: