രാംമാധവ് എന്ന നാല്‍പത്തൊമ്പതുകാരന്റേത് ഒരു ചരിത്രനിയോഗമായിരുന്നു. നെഹ്റുവിയന്‍ ആര്‍ത്തിയുടെ അടങ്ങാത്ത പ്രതിഫലനമെന്നോണം രാജ്യത്തുടനീളം ഇത്രകാലം അസ്വസ്ഥത സൃഷ്ടിച്ചുപോന്ന കാശ്മീരിന്റെ പൊതുമനസ്സിനെ ഭാരതീയതയില്‍ സമന്വയിപ്പിക്കുക എന്ന ചരിത്രദൗത്യം. ‘ഏക് ദേശ് മേം ദോ വിധാന്‍, ദോ പ്രധാന്, ദോ നിശാന്‍ നഹീ ചലേഗാ’ (ഒരു രാഷ്ട്രത്തില്‍ രണ്ട് ഭരണഘടന, രണ്ട് പ്രധാനമന്ത്രി, രണ്ട് പതാകകള്‍ അനുവദിക്കില്ല) എന്ന മുദ്രാവാക്യവുമായി കശ്മീരിലേക്ക് മാര്‍ച്ച് ചെയ്ത ധീരദേശാഭിമാനി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നസാഫല്യമായിരുന്നു ആ നിയോഗം. ചരിത്രത്തിന്റെ ദുരന്തപൂര്‍ണമായ മുഹൂര്‍ത്തങ്ങളിലൊന്നില്‍ അംഗച്ഛേദം ചെയ്യപ്പെട്ട ആ നാട്ടിലേക്ക് ശുദ്ധദേശീയതയുടെ യമുനാപ്രവാഹത്തെ ആനയിക്കുകയായിരുന്നു അത്. ബലഭദ്രരാമന്‍ കലപ്പമുനയാല് ചാലുകീറി യമുനയെ അമ്പാടിയിലേക്കെത്തിച്ച ദ്വാപരയുഗചരിത്രത്തിന്റെ ആവര്‍ത്തനങ്ങളിലൊന്ന്.
ജമ്മുകാശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിസ്മയകരമായ വിജയത്തിനെ പാര്‍ട്ടിയുടെ രാഷ്ട്രീയനേട്ടമെന്നോ അവസാനിക്കാത്ത തേരോട്ടമെന്നോ വിലയിരുത്തുന്നവരുണ്ടാകാം. കോണ്‍ഗ്രസ് മുക്തഭാരതത്തിന് കാശ്മീരിന്റെ സമ്മതപത്രമാണ് ആ വിജയമെന്ന വിലയിരുത്തലും ശക്തമാണ്. എന്നാല്‍ അതിനൊക്കെയപ്പുറം വിഭജനകാലം മുതല്‍ ഈ നാടിന്റെ ദേശീയജനത അവരുടെ മനസ്സില്‍ പോറ്റിവളര്‍ത്തിയ മോഹനസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെയ്പാണിതെന്ന് കാണാതെപോകുന്നത് അനുചിതമാകും. ഇത് കേവലം ബിജെപിയുടെ രാഷ്ട്രീയവിജയമല്ല, മുഴുവന്‍ രാഷ്ട്രത്തിന്റെയും വിജയമാണെന്ന് സാരം.
അര്‍ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്യവുമായി ഭാരതീയര്‍ അറുപതാണ്ട് ദിശതെറ്റി യാത്രചെയ്യുകയായിരുന്നു എന്നൊരു നിരീക്ഷണമുണ്ട്. വികസനം സംബന്ധിച്ച് എന്നതുപോലെതന്നെ രാഷ്ട്രത്തിന്റെ ഏകതയുടെ വിഷയത്തിലും വികലമായിരുന്നു സ്വതന്ത്രഭാരതത്തെ നയിക്കാന്‍ നിയുക്തനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാഴ്ചപ്പാടുകള്‍. പരിഷ്കാരത്തിന്റെ റഷ്യന്‍ മോഡലില്‍ അഭിരമിച്ച നെഹ്റുവിന്റെ ജീവിതകാമനകള്‍ രാഷ്ട്രത്തിന്റെ അഖണ്ഡസങ്കല്പത്തെത്തന്നെ താറുമാറാക്കിയതിന്റെ പ്രകടിതരൂപമാണ് കാശ്മീരില്‍ നടമാടുന്ന വിഘടനവാദം. സര്‍ദാര്‍വല്ലഭഭായ് പട്ടേല്‍ തന്റെ നിശ്ചയദാര്‍ഢ്യവും ഉരുക്കിന് സമാനമായ കരുത്തുറ്റ നടപടികളുംകൊണ്ട് എല്ലാ നാട്ടുരാജ്യങ്ങളെയും ഭാരതത്തോട് ഇണക്കിച്ചേര്‍ത്തപ്പോള്‍ നെഹ്റു ഏറ്റെടുത്ത കശ്മീര്‍ മാത്രം പ്രശ്നസംസ്ഥാനമായി ബാക്കിനിന്നു. അതിരുകടന്ന പ്രീണനവും വിട്ടുവീഴ്ചയും കാശ്മിരീനെ വേറിട്ടുനിര്‍ത്തി. ശരീരം ഭാരതത്തോട് ചേര്‍ന്നിട്ടും ഭരണഘടനയെ, നിയമങ്ങളെ, പാര്‍ലമെന്റിനെ അംഗീകരിക്കാത്ത ഒരു സ്വതന്ത്രഭരണസംവിധാനമാണ് ഫലത്തില്‍ നെഹ്റുവിന്റെ കശ്മീര്‍നയം മൂലം ഉരുത്തിരിഞ്ഞത്. അതിനെതിരെയായിരുന്നു നെഹ്റുവിന്റെ ആദ്യമന്ത്രിസഭയില്‍ വ്യവസായവകുപ്പ് കൈകാര്യം ചെയ്തിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി എന്ന കോണ്‍ഗ്രസ് നേതാവ് ശബ്ദമുയര്‍ത്തിയത്. നെഹ്റുവിയന്‍ കോണ്‍ഗ്രസിന്റെ ദേശവിരുദ്ധസമീപനങ്ങളോട് പരസ്യമായി കലഹിച്ചാണ് ധീരനായ ആ ബംഗാളി, കോണ്‍ഗ്രസ് കൂടാരം ഉപേക്ഷിച്ചതും 1951ല്‍ ജനസംഘത്തിന് രൂപം നല്കിയതും. നെഹ്റുവിനെ വെല്ലുവിളിച്ച് 51ല്‍ ജനസംഘത്തിന് രൂപം നല്കിയ മുഖര്‍ജി പിന്നീട് രണ്ട് വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. 1953ല്‍ കാശ്മീരിലേക്ക് ദേശീയതയുടെ മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് ചെയ്ത മുഖര്‍ജിയെ ഷേക്ക് അബ്ദുള്ള ജയിലിലടയ്ക്കുകയായിരുന്നു. അരോഗദൃഢഗാത്രനായി ജയിലിലേക്ക് പോയ മുഖര്‍ജി പിന്നെ ജീവനോടെ മടങ്ങിയെത്തിയില്ല. നേതാജി സുഭാഷ്ചന്ദ്രബോസില്‍ തുടങ്ങിയ രാഷ്ട്രനായകരുടെ ദുരൂഹമരണങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി. മുഖര്‍ജിയുടെ മരണം സംബന്ധിച്ച് കാര്യമായ അന്വേഷണങ്ങള്‍ ഉണ്ടായില്ല. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അവയെല്ലാം അവഗണിക്കപ്പെട്ടു.
ലഡാക്കില്‍ കണ്ണുവെച്ച് ചൈന കരുനീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ അനങ്ങാപ്പാറനയം സ്വീകരിച്ച നെഹ്റുവിനെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങളുയര്‍ന്നു. ലഡാക്ക് പുല്ലുമുളയ്ക്കാത്ത ഭൂമിയാണെന്നായിരുന്നു നെഹ്റുവിന്റെ ഉദാസീനവും അപകടകരവുമായ മറുപടി. കഷണ്ടി കയറിയ തന്റെ തലയില്‍നിന്ന് തൊപ്പിയൂരിമാറ്റി അന്ന് ജനസംഘം അധ്യക്ഷനായിരുന്ന രഘുവീര മറുപടി പറഞ്ഞത് ഇങ്ങനെയാണ്, ‘പണ്ഡിറ്റ്ജി, എന്റെയും താങ്കളുടെ തലയില്‍ ഒരു മുടിനാരുപോലുമില്ല, അതുകൊണ്ട് അതങ്ങ് പോട്ടെ എന്നുവെക്കാമോ?’
ഇപ്പോള്‍ ചരിത്രംമാറുകയാണ്. കാലം കാത്തുവെച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞുവരുന്നതിന്റെ സൂചനകള്‍ കാശ്മീരിന്റെ പുതിയ വര്‍ത്തമാനം നമുക്ക് തരുന്നുണ്ട്. ബിജെപിയുടെ ദേശീയജനറല്‍സെക്രട്ടറിയായി രാംമാധവ് നിയോഗിക്കപ്പെടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒന്നോ രണ്ടോ മാസങ്ങള്‍ക്കുമുമ്പ് മാത്രമാണ്. അതുവരെ ആര്‍എസ്എസിന്റെ പ്രചാരകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പുതിയചുമതലയില്‍ ആദ്യം ഏറ്റെടുത്ത രാഷ്ട്രീയ ദൗത്യത്തില്‍തന്നെ രാഷ്ട്രത്തിന്റെയാകെ സങ്കല്പങ്ങള്ക്ക് രാംമാധവ് കരുത്തുപകരുന്നു. കാശ്മീരിലെ തെരഞ്ഞെടുപ്പ് വിജയമെന്നത് ദീര്‍ഘകാലമായി ആര്‍എസ്എസും അനുബന്ധസംഘടനകളും ഉയര്‍ത്തുകയും നയിക്കുകയും ചെയ്തുപോരുന്ന വിപുലമായ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ്.
ദേശീയപതാക ഉയര്‍ത്തുന്നതിനായി ഡോ.മുരളീമനോഹര്‍ജോഷിയുടെ നേതൃത്വത്തില്‍ നടന്ന ഏകതായാത്രയും ഭാരതമെമ്പാടുമുള്ള ദേശഭക്തസമൂഹം അണിനിരന്ന സേവ് ദോഡ മൂവ്മെന്റുമൊക്കെ ആ നിരന്തരപ്രക്ഷോഭങ്ങളുടെ അധ്യായങ്ങളായിരുന്നു. മന്‍മോഹന്‍സര്‍ക്കാര്‍ കശ്മീരിന് സ്വയംഭരണം നല്കാന് കമ്മറ്റിയെ നിയോഗിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും രാഷ്ടവിരുദ്ധബുദ്ധിജീവികളെ അണിനിരത്തി സൈന്യത്തിനെതിരെ പ്രചാരണം നടത്തിയപ്പോഴും പ്രതിരോധിക്കാന്‍ രംഗത്തുണ്ടായിരുന്നത് ആര്‍എസ്എസ് സംഘടനകള്‍ മാത്രമായിരുന്നു. ഭീകരര്‍ക്ക് മനുഷ്യാവകാശമുഖം നല്‍കാനുള്ള ഏജന്‍സികള്‍ ഇങ്ങ് കേരളത്തില്‍ വരെ തഴച്ചുവളരുകയും അത്തരക്കാര്‍ക്ക് വേണ്ടി ഫണ്ട് പിരിവുകള്‍ നടക്കുകയും ചെയ്തു. കശ്മീരിലെ സര്‍വസാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല, ഭീകരന്മാര്ക്ക് വേണ്ടിയായിരുന്നു രാജ്യത്തെ കോണ്‍ഗ്രസ് മുതലായ പാര്‍ട്ടികള്‍ വാദിച്ചിരുന്നതെന്ന് അടയാളപ്പെടുത്തുന്നതാണ് ഇതെല്ലാം.
മതഭീകരശക്തികളുടെ പിടിയിലകപ്പെട്ടുപോയ കശ്മീരിജനതയുടെ മനസ്സില്‍ ദേശീയബോധം നിറയ്ക്കാന്‍ അടല്‍ബിഹാരി വാജ്പേയിയുടെ സര്‍ക്കാര്‍ ആരംഭിച്ച സേവനപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് മുഫ്തിമുഹമ്മദ് സെയ്ത് പറയുന്നത് ശ്രദ്ധേയമാണ്. ഭാരതീയ സൈനികര്‍ അവര്‍ക്ക് പള്ളിക്കൂടങ്ങള്‍ തുറന്നു. ആശുപത്രികള്‍ തുടങ്ങി. സാഹോദര്യത്തിന്റെ രാഖിച്ചരടുകള്‍ ബന്ധിച്ചു. അഖണ്ഡതയുടെ സന്ദേശവുമായി അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ സിന്ധുനദിയുടെ കൈവഴിയില്‍ സ്നാനം ചെയ്തു. വാഗാ അതിര്‍ത്തി വഴി ലാഹോറിലേക്ക് അടല്‍ജി ബസില്‍ യാത്രചെയ്തു. ഭാരതത്തിന്റെ ഭൂമിശാസ്ത്രം തിരുത്താനുള്ള മഹത്തായ ഉദ്യമത്തിന് ഇപ്പോള്‍ കശ്മീരി ജനത കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നു.
ഗോദാവരീതീരത്ത് നിന്നെത്തിയ രാംമാധവ് ഇപ്പോള്‍ കാശ്മീരിലെ പുതിയ സര്‍ക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ്. അതിന്റെ ഫലമെന്തായാലും ആ പ്രയത്നം വിജയതീരമണയുകയാണ്. വിഘടനവാദത്തിന്റെ മുനയൊടിയുകയാണ്. കന്യാകുമാരിക്കാരന്‍ കവി എസ്. രമേശന്‍നായര്‍ ഈ കൊച്ചു കേരളത്തിലിരുന്നു പാടുന്നു,
‘കാശ്മീരിന് കുങ്കുമപ്പൂവനങ്ങള്‍
കാറ്റില്‍ പടര്‍ത്തുന്ന ഗന്ധമേത് ?
അത് നമ്മുടെ ഭാരതമെന്നാണ്,
അതില്‍ നമ്മളെല്ലാവരുമൊന്നാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: