കൊച്ചി: സര്‍ക്കാര്‍ തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും പുനര്‍വിതരണവും മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്നും എന്നാല്‍ പ്രാഥമിക വളര്‍ച്ചയിലും സ്വകാര്യ സംരംഭകത്വത്തിലൂടെയുമുള്ള വികസനമാണ് ഗുജറാത്ത് പിന്തുടരുന്നതെന്നും ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ഡയറക്റ്റര്‍ ഡോ. ജീമോള്‍ ഉണ്ണി.
ഗുജറാത്തും കേരളവും: വികസനത്തിന്റെയും വളര്‍ച്ചയുടെയും കേന്ദ്രീകരണം എന്ന വിഷയത്തില്‍ കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) കൊച്ചിയില്‍ സംഘടിപ്പിച്ച അഞ്ചാമത് എംകെകെ നായര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
കേരളത്തിന്റെയും ഗുജറാത്തിന്റെയും വികസനത്തിലും വളര്‍ച്ചയിലും പ്രത്യക്ഷത്തില്‍ തന്നെ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ജീമോള്‍ ഉണ്ണി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ആസ്തികള്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയാണ് ഗുജറാത്തില്‍ ആഭ്യന്തര വരുമാനത്തിനുള്ള മാര്‍ഗം പ്രധാനമായും കണ്ടെത്തുന്നത്. സൗരോര്‍ജം, കാറ്റ് തുടങ്ങിയ സുസ്ഥിര ഉറവിടങ്ങള്‍ ഊര്‍ജ മേഖലയില്‍ ഗുജറാത്തിന് സ്വന്തമായുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കൂടുതലായും ഇവിടെ നടപ്പാക്കുന്നത്.
എന്നാല്‍ കേരളത്തിലാകട്ടെ, ഉത്പാദന മേഖലയില്‍ എടുത്തു പറയാന്‍ കഴിയുന്ന ഒറ്റ സ്ഥാപനം പോലുമില്ല. സേവന മേഖലകളായ ടൂറിസം, വിദ്യാഭ്യാസ മേഖലകളാണ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതെന്ന് ജീമോള്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സമ്പദ്ഘടനയുടെ 35 ശതമാനവും വിദേശത്ത് നിന്ന് വരുന്നതാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്താണെന്ന് അവര്‍ പറഞ്ഞു.
കെഎംഎപ്രസിഡന്റ് പി.പ്രേംചന്ദ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എസ്. രാജ്മോഹന്‍ നായര്‍, കെഎം എ മുന്‍ പ്രസിഡന്റ് വി.എന്‍.വേണുഗോപാല്‍, ജോ. സെക്രട്ടറി സി.എസ്.ക്രത എന്നിവര്‍ സംബന്ധിച്ചു.
ഫാക്ട് സിഎംഡിയും പതിറ്റാണ്ടുകളോളം കെഎംഎ പ്രസിഡന്റുമായിരുന്ന എം.കെ.കെ നായരുടെ സ്മരണാര്‍ഥം നടത്തുന്ന പ്രഭാഷണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ടാറ്റ സണ്‍സ് ഡയറക്റ്റര്‍ ആര്. ഗോപാലകൃഷ്ണന്, ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന എം.കെ.നാരായണന് തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: