ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സൗഹൃദം ആഗ്രഹിക്കുന്ന ഭാരതത്തിന്റെ താല്പര്യങ്ങള് മുഖവിലയ്ക്കെടുക്കാതെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനാണ് പാകിസ്ഥാന് ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍ സമാധാനത്തിന് അനുയോജ്യമായ സാഹചര്യമല്ല സൃഷ്ടിക്കുന്നത്. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ മാസം 31 മുതല്‍ മുതല്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
പാക്കിസ്ഥാന് ഭാരതത്തിന്റെ അയല്‍രാജ്യമാണ്. അയല്‍രാജ്യങ്ങളുമായി സൗഹൃദമാണ് ഭാരതം ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനുമായി കൊകോര്‍ത്തു മുന്നോട്ടു നീങ്ങാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനോടു നേരത്തേ അറിയിച്ചിട്ടുമുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. തന്റെ സത്യപ്രതിജ്ഞയ്ക്കു പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സൗഹൃദഹസ്തം നീട്ടിയത്.
ഷെരീഫുമായി ഹസ്തദാനത്തിനു തയാറായതിലൂടെ വെറും സൗഹൃദം മാത്രമല്ല മോദി ലക്ഷ്യമിട്ടത്, മറിച്ച് ഹൃദയങ്ങള്‍ തമ്മില്‍ ഐക്യത്തിനുള്ള സാധ്യതകൂടിയായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പാക്കിസ്ഥാന് അതിര്‍ത്തിയിലെ അന്തരീക്ഷം സംഘര്‍ഷഭരിതമാക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്.
വെടിനിര്‍ത്തല്‍ ലംഘനം തുടരാതിരിക്കാന്‍ പാക്കിസ്ഥാന് കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതൊന്നും കേള്‍ക്കാതെ അതിര്‍ത്തിയില്‍ ആക്രമണം തുടരുകയാണ്. ശക്തമായ തിരിച്ചടികള്‍ ലഭിച്ചിട്ടും അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതു തുടരുന്ന പാക് നടപടി ആശ്ചര്യപ്പെടുത്തുന്നു.
പാക് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തടയാന്‍ കഴിയുകയുള്ളൂവെന്നും രാജ്നാഥ് പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ആഭ്യന്തരമന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും 26/11 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: