കൊച്ചി: പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ 26/11 മുംബൈ ഭീകരാക്രമണ ശൈലിയില്‍ ഭാരതത്തില്‍ ആക്രമം നടത്താന്‍ പാക്കിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം വ്യക്തമാക്കി.
ദക്ഷിണ ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരേസമയത്ത് ആക്രമം നടത്താനാണ് ഭീകരരുടെ തീരുമാനമെന്ന് വ്യക്തമാകുന്നത്. ദക്ഷിണ ഭാരതത്തിലെ വിദേശ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍, കര, വ്യോമ, നാവിക സേന കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പാക്ക് ഭീകര സംഘടനകള്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ചെന്നൈയില്‍ പിടിയിലായ ഐഎസ്ഐ ഏജന്റ് സാക്കിര്‍ ഹുസൈന്, അരുണ്‍ സെല്‍വരാജ് തുടങ്ങിയവര്‍ ദക്ഷിണ ഭാരതത്തിലെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ ശ്രീലങ്കയിലെ പാക്ക് ഹൈക്കമ്മിഷനു കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്ക കേന്ദ്രമാക്കി പാക്ക് സഹായത്തോടെ ഭീകരര്‍ പരിശീലനം നടത്തുന്നതായും രഹസ്യാന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ശ്രീലങ്ക നിഷേധിച്ചിട്ടുണ്ട്.
അറബിക്കടലില്‍ പാക്ക് ബോട്ട് സ്ഫോടനത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് കേരളതീരത്തും സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. നാവിക സേനയും തീരസംരക്ഷണ സേനയും സംയുക്തമായാണ് സന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയത്. കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉള്‍ക്കടലിലും തീരദേശത്തും പെട്രോളിംഗിന് നിയോഗിച്ചതായി പ്രതിരോധ വകുപ്പ് വക്താവ് കൊച്ചിയില്‍ അറിയിച്ചു.
590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ കടലോര മേഖലയുടെ സമുദ്രാതിര്‍ത്തി തീര സംരക്ഷണ സേനയുടെയും ദക്ഷിണമേഖല നാവികസേനയുടെയും നിരീക്ഷണത്തിലാണ്. പൂര്ണസജ്ജീകരണങ്ങളുമായി നാവികസേന മൂന്ന് യുദ്ധക്കപ്പലുകള്‍ പെട്രോളിംഗിന് ചുമതലപ്പെടുത്തി. ഇവയ്ക്ക് പിന്തുണയുമായി ഡോര്‍ണിയര്‍ വിമാനങ്ങളും നിയോഗിച്ചു. കോഴിക്കോട് ,കൊച്ചി ,ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന തീരദേശ സേനയുടെ യുദ്ധക്കപ്പലുകളെല്ലാം ഉള്‍ക്കടലില്‍ നിരീക്ഷണത്തിനായി പുറപ്പെട്ടു. ഇവയ്ക്ക് പുറമേ ചേതക് ഹെലികോപ്റ്ററുകളും പെട്രോളിംഗ് നടത്തും.
ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തീരദേശ സേന രണ്ടു ദിവസം മുമ്പ് തന്നെ ജാഗ്രതയിലായിരുന്നുവെന്ന് വ്കതാവ് പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം വഴിയാണ് നിരീക്ഷണം. സമുദ്രത്തില്‍ 50 കിലോമീറ്റര്‍ വരെ അകലത്തിലുള്ള കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്. വൈപ്പിന്‍ ദ്വീപ്, പൊന്നാനി, കൊല്ലം, കാസര്‍കോട് മേഖലകളെ ബന്ധിപ്പിച്ചുള്ള റഡാര്‍ ശൃംഖല നേരത്തേ നിലവില്‍ വന്നിരുന്നു. ഈ പരിശോധനകള്‍ക്കൊപ്പം കടലോര ജില്ലകളില്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടന്നുവരുന്നുണ്ട്. പട്രോളിങ്ങിനായി ഇവര്‍ക്ക് ബോട്ടുകളും അനുവദിച്ചിരുന്നു. പ്രത്യേക ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടില്ലെങ്കിലും തീരദേശ പോലീസിന്റെ പരിശോധനയും നടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: