102. സദാ ശാന്താഃ – എപ്പോഴും ശാന്തയായവള്‍. ഓളവും തിരയുമില്ലാത്ത സമുദ്രംപോലെ മനസ് ക്ഷോഭങ്ങളില്ലാതെ സ്ഥിതിചെയ്യുന്ന അവസ്ഥയാണ് ശാന്തി. ശാന്തിയുള്ളവള്‍ ശാന്താ. തന്റെ ഭക്തര്‍ക്കു ശാന്തി നല്കുന്നവളാകയാല് ശാന്ത എന്നുപറയാം. ഏ
തെങ്കിലും രൂപം സ്വീകരിക്കുമ്പോള്‍ അതിനു ചേര്‍ന്ന പലതരത്തിലുള്ള ക്ഷോഭങ്ങള്‍ സ്വീകരിക്കുന്നതായി ദേവിക്ക് അഭിനയിക്കേണ്ടിവരും. പരബ്രഹ്മസ്വരൂപിണിയായ മൂകാംബിക നിര്‍വികാരയാണ്. അതുകൊണ്ടുതന്നെ അക്ഷോഭ്യയും സദാ ശാന്തയുമാണ്.
103. സദാ തുഷ്ടാഃ – എപ്പോഴും തുഷ്ടയായി കഴിയുന്നവള്‍. തൃപ്തിയും തൃപ്തിയില്‍ നിന്നുണ്ടാകുന്ന ആനന്ദവുമാണ് തുഷ്ടി. ആഗ്രഹങ്ങളേ ഇല്ലാതിരിക്കുക, ആഗ്രഹമുണ്ടായാല്‍ അത് ഉടനേ നിറവേറ്റുക. ഇവയിലേതെങ്കിലും സ്ഥിരമായ ഭാവമായാല്‍ സദാ തുഷ്ടനോ സദാ തുഷ്ടയോ ആകാം. മൂകാംബികയ്ക്ക് ആഗ്രഹങ്ങളില്ല. ലീലയായി പ്രപഞ്ചം സൃഷ്ടിച്ചു. സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ അതിന്റെ സുസ്ഥിതി ദേവിയുടെ ആഗ്രഹമായി. ആ ആഗ്രഹം നിറവേറ്റാന്‍ ചിലപ്പോഴൊക്കെ അതി സൗമ്യവും അതിരൗദ്രവുമൊക്കെയായ രൂപം സ്വീകരിച്ചഭിനയിക്കാറുണ്ടെങ്കിലും അതെല്ലാം ലീലയുടെ ഭാഗം മാത്രമാണ്. ദേവി സദാ തുഷ്ടയാണ്.
104. സദാശിവ പതിവ്രതാഃ – സദാശിവന്റെ പതിവ്രതയായ പത്നി. ശിവന്റെ സത്വഗുണപ്രധാനമായ മൂര്‍ത്തിയാണു സദാശിവന്. ലോകത്തിനു മംഗളം വരുത്തുന്ന സദാശിവന്റെ പത്നിയായ മൂകാംബിക എല്ലാവര്ക്കും മംഗളമുണ്ടാക്കാന് ഭര്‍ത്താവിനെ സഹായിക്കുന്ന പതിവ്രതയാണ്.
105. കാമിനീഃ – കാമിനി എന്ന പദത്തിന് കാമമുള്ളവള്‍,യുവതി, സുന്ദരി, വിലാസവതി, സ്നേഹമുള്ളവള്‍, ഭാര്യ എന്നീ അര്‍ത്ഥങ്ങള്‍ ഇവിടെ സ്വീകരിക്കാം. സദാ ശാന്തയും സദാ തുഷ്ടയും നിര്വികാരയുമായ ദേവിക്കു കാമങ്ങളില്ല. എങ്കിലും തന്റെ ഭക്തരുടെ സുഖവും തൃപ്തിയും ദേവിയുടെ കാമമാണ്. തന്റെ ശരീരത്തിന്റെ വലതുഭാഗമായ ശ്രീപരമേശ്വരനില് നിന്ന് ഒരിക്കലും പിരിയാതിരിക്കലും ദേവിയുടെ കാമമാണ്.ഈ അര്‍ത്ഥത്തില്‍ ദേവി കാമിനിയാണ്.
യുവതി, സുന്ദരി വിലാസവതി എന്നീ അര്‍ത്ഥങ്ങളും ദേവിക്കു ചേരും. മൂകാംബികാദേവി ത്രിദശരില് മുഖ്യയാണ്. ത്രിദശര്‍ ദേവന്മാരാണ്. മനുഷ്യരായ നമ്മെപ്പോലെ ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ജീവിതദശകള്‍ ദേവന്മാര്ക്കില്ല. ജീവിതദശകളില്‍ മൂന്നാമത്തേതായ യൗവനം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ത്രിദശര്‍ എന്ന പേര്.
ദേവി എല്ലാകാലത്തും യുവതിയാണ്. ത്രിപുരസുന്ദരിയായ ദേവി സുന്ദരിയാണെന്നും വിലാസവതിയാണെന്നും എടുത്തുപറയേണ്ട കാര്യമില്ല. സ്നേഹമുള്ളവളാണെന്നു നമുക്കു ബോദ്ധ്യമുള്ളതുകൊണ്ടാണു നാം ദേവിയെ ആരാധിക്കുന്നത്. ലോകപിതാവായ ശ്രീപരമേശ്വരന്റെ ഭാര്യയാണു ദേവി. എല്ലാ അര്‍ത്ഥത്തിലും ദേവി കാമിനിയാണ്.
106. കലിദോഷാഘ്നീഃ – കലിയുടെ ദോഷങ്ങളെ നശിപ്പിക്കുന്നവള്‍. കലിയുഗത്തില്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം ശക്തിപ്പെടുകയും ചെയ്യുന്നതു സ്വാഭാവികമായ കാലഗതി. കലികാലത്തു മനുഷ്യര്‍ അറിഞ്ഞും അറിയാതെയും പാപം ചെയ്തുപോകും. കര്‍മ്മങ്ങള്‍ക്കു തക്ക കര്‍മ്മഫലം ഉണ്ടാകുന്നതു സനാതനമായ പ്രകൃതിനിയമം. അതുകൊണ്ടു കലികാലത്ത് ദുരിതം അനുഭവിക്കേണ്ടിവരുന്നു. മൂകാംബികയെ സ്മരിക്കുന്നവരുടെ പാപങ്ങള്‍ അപ്പോള്‍ത്തന്നെ നശിക്കും. കലിയുടെ ദോഷങ്ങള്‍ അവരെ ബാധിക്കുകയില്ല. അവര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ പുണ്യങ്ങളാകും.
”കൃതസ്യാഖില പാപസ്യ ജ്ഞാനതോള ജ്ഞാനതോപിവാ
പ്രായശ്ചിത്തം പരാ പ്രോക്തം പരാശക്തേഃ പദസ്മൃതി
(അറിഞ്ഞും അറിയാതെയും ചെയ്യുന്ന എല്ലാ പാപങ്ങള്‍ക്കും പരാശക്തിയുടെ പാദസ്മരണം പ്രായശ്ചിത്തമാകും) എന്നു ബ്രഹ്മാണ്ഡപുരാണം.)
107. കല്യാഃ – ശ്രേഷ്ഠത, മംഗളം, ശക്തി, സാമര്‍ത്ഥ്യം, അഴക്, സമൃദ്ധി എന്നീ ഗുണങ്ങള്‍ ഏകീഭവിച്ച രൂപമുള്ളവളാണു കല്യ. ഉപാസകപക്ഷത്തുനിന്നു വ്യാഖ്യാനിക്കുമ്പോള്‍ ഈ ഗുണങ്ങളെല്ലാം തന്റെ ഭക്തര്‍ക്കു കൊടുത്തനുഗ്രഹിക്കുന്നവള് എന്ന് അര്‍ത്ഥം.
108. കചജിതാംബുദാഃ – കചം- തലമുടി, അംബുദം- വെള്ളം തരുന്നത്, മേഘം; ജിത- ജയിച്ച തലമുടികൊണ്ട് കാര്‍മേഘത്തെ ജയിച്ചവള്‍. കാര്‍മേഘംപോലെ കറുത്ത് ഇടതൂര്‍ന്ന കേശഭാരമുള്ളവള്‍, സുന്ദരി. സ്ഥൂലരൂപവര്ണ്ണനയില്പ്പെട്ട നാമം.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: