മഹാരാജാവ് ഭഗവാനെ ദര്‍ശിച്ചു. മാണിക്യനിര്‍മ്മിതമായ മനോഹരസിംഹാസനത്തിലാണ് ഭഗവാന് ഇരുന്നിരുന്നത്. ആ സിംഹാസനത്തിലേക്ക് കയറുവാന്‍ പതിനെട്ട് പടികളുണ്ട്. ഭൂതനാഥന്‍ മുന്‍പ് പറഞ്ഞ തത്വങ്ങളെല്ലാം മൂര്‍ത്തികളായി അവിടെ നില്ക്കുന്നു. ചക്രവര്‍ത്തിയുടെ പ്രതാപത്തോടെ ഭൂതേശ്വരന്‍ സിംഹാസനത്തില്‍ വാണരുളുന്നു.
സ്വര്ണ്ണപ്പിടിയോടുകൂടിയ ചാമരങ്ങളും കാന്തിയേറുന്ന ആലവട്ടവും ആദരപൂര്‍വ്വം ദേവഗണങ്ങള്‍ വീശുന്നു. വെണ്‍കൊറ്റക്കുട മുകളില്‍ വിളങ്ങുന്നു. മാഗധര്‍ പാടി സ്തുതിക്കുന്നു. നാരദന് വീണാനാദം മുഴക്കുന്നു. സിംഹാസനാരൂഢനായിരിക്കുന്ന താരകബ്രഹ്മമൂര്‍ത്തിയെ കണ്ട് ഭക്തിയും പ്രീതിയും ഉള്‍ക്കൊണ്ടു ഭൂപതി ഭക്തിപ്രിയനായ ദേവനെ നമസ്കരിച്ചു. ഭൂതനാഥാഷ്ടാക്ഷരമന്ത്രം അതീവഭക്തിയോടെ ഉരുക്കഴിച്ച് ഏറ്റവും ആനന്ദത്തോടെ രോമാഞ്ചമണിഞ്ഞ് ഭൂപതി സ്തുതിച്ചു തുടങ്ങി.
ചേതനനാഥാ! വിഭോ ജഗദീശ്വരാ!
ചേതനാരൂപ! നമസ്തേ ദയാനിധേ!
നിന്തിരുമേനിയൊഴിഞ്ഞു മറ്റൊന്നുമി-
ന്നന്തരാപാര്ക്കുകില് കാണുന്നതില്ല ഞാന്‍
കാണുന്നതും ഭവാന്കേള്ക്കുന്നതും ഭവാന്
കാണുന്നുമായയാ വേറു വേറായഹോ
നിസ്സാരമായുള്ള ലൗകികകാര്യത്തി-
ലുത്സാഹമേറുന്നു വിദ്വജ്ജനത്തിനും
ത്വല്കൃപയില്ലാതെ സത്യത്തില്‍ മാനസം
നില്‍ക്കുമോ പണ്ഡിതര്‍ക്കും പത്മലോചനാ!
അമ്മയ്ക്കു മാനസത്തില്‍ കനിവില്ലെങ്കില്‍
അമ്മിഞ്ഞ ചപ്പുവാന്‍ ബാലനു കൂടുമോ?
രാജനീതിക്കു നിപുണനെന്നാകിലും
രാജാവിനിഷ്ടനല്ലാതുള്ള പൂരുഷന്
രാജപ്രതിനിധിയാം പ്രാഡ്വിപാകനായ്
രാജേന്ദുചൂഡാ! ഭവിക്കുന്നതെങ്ങിനെ?
നിന്നുടെ മായയിലൂന്നിക്കളിക്കാതെ
മന്നിടം മൂന്നിലുമില്ലൊരു ഭൂതരും
ശങ്കരനന്ദനാ! പാഹിമം ലോകൈക-
ശങ്കര! പങ്കജലോചനനന്ദനാ!
താരകബ്രഹ്മരൂപാപരിപാഹിമാം
കാരണരൂപാ! പുരാതന! പാഹിമാം
ഘോരമഹിഷീമദഹര! പാഹിമാം
ഘോരസംസാര രത്നാകര കുംഭജ!
ആധാരമറ്റവര്ക്കാധാരഭൂതനം
സാധുശീലാ! ഭവാനെന്നെ രക്ഷിക്കണം
അച്ഛനുമമ്മയുമാചാര്യനും മമ
രക്ഷിതാവും ഭൂതനാഥാ വിഭോ! ഭവാന്
ലാളനം ചെയ്കിലും താഡനം ചെയ്കിലും
നിന്തിരുമേനി തന്നെ ഗതിദൈവമേ!
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)
ഇങ്ങനെ ചൊല്ലി സ്തുതിച്ച മഹാരാജാവിനെ ആലിംഗനം ചെയ്ത് മന്ദസ്മിതത്തോടെ ഇന്ദുചൂഡാത്മജന് മന്ദംപറഞ്ഞു. മന്നവമൗലേ, എന്റെ അനുഗ്രഹത്താല്‍ ഭവാന് ഇനി മേല്ക്കുമേല് മംഗളം വന്നുചേരും. മുന്‍പ് ദേവകാര്യങ്ങള്‍ നന്നായി നടത്തുവാനായി ഞാന്‍ ഭവാന്റെ കൊട്ടാരത്തില്‍ വന്നു.
ആ കാലത്ത് ‘നിനക്കു ചക്രവര്‍ത്തിത്വം വരട്ടെ’ എന്ന് പരമഭക്തന്കൂടിയായ എന്റെ ഗുരുനാഥന് അരുള്‍ ചെയ്തിരുന്നു. ആ വാക്യം സത്യമാക്കിത്തീര്ക്കുവാനാണ് ഞാന്‍ ഇപ്പോള്‍ ചക്രവര്‍ത്തിത്വം കൈക്കൊണ്ടിരിക്കുന്നത്. ചിന്മുദ്രയോടുകൂടി ഭട്ടബന്ധം പൂണ്ട് ഇരിക്കുന്നരൂപത്തില്‍ എന്നെ ഓര്‍മ്മിക്കുന്നതാണ് ഉത്തമം. അഞ്ജനശാസ്ത്ര വിദഗ്ദ്ധനായ ഒരു മനുഷ്യന് വന്നു പറയുന്നതുപോലെ എന്റെ വിഗ്രഹം നന്നായി നിര്‍മ്മിച്ചു പ്രതിഷ്ഠിച്ചുകൊള്ളുക.
എല്ലായിടത്തും എന്റെ സാന്നിദ്ധ്യമുണ്ട്.എങ്കിലും ഉത്തമസാന്നിദ്ധ്യം ഇവിടെയുണ്ടാകും. ലൗകീകരീത്യാ പറഞ്ഞുവെന്നേയുള്ളൂ? ‘തത്ത്വമസി’ ആദിയായ മഹാവാക്യങ്ങള്‍ ഓര്‍ക്കുന്ന വിദ്വജ്ജനങ്ങളുടെ ചിത്തമാണ് എന്റെ ആലയം. തത്വങ്ങളെല്ലാം മുന്‍പ് ഞാന്‍ ഭവാനു വിസ്തരിച്ചുപദേശിച്ചുതന്നതെല്ലാം ഓര്‍മ്മിക്കുക. പുറമേ കാണുന്നക്ഷേത്രം ശരീരവും ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം ജീവനുമാണ്.
ഈ തത്ത്വം പ്രാകൃതരായവരെ ബോധിപ്പിക്കുവാനാണ് ഇവിടെ ക്ഷേത്രമാതൃക കാണിച്ചുകൊടുക്കുന്നത്. തത്ത്വം ക്ഷണനേരംകൊണ്ടു ബോദ്ധ്യമായ്ത്തീരുവാന് ക്ഷേത്രദര്‍ശനം ഉത്തമമാണെന്ന് ഓര്‍മ്മിക്കുക. എനിക്കു ദേഹം കല്പിക്കുന്നവരെല്ലാം എനിക്കു വാസഗേഹവും കല്പിക്കണം. എന്നെ പരാല്പരനായി ചിന്തിക്കുന്നവര്‍ എന്നും എന്റെ ആലയമായി പരിണമിക്കും. ലോകോപകാരാര്‍ത്ഥമായി എന്റെ ക്ഷേത്രം പണിയിക്കുന്നതിനു പോവുക. ഒട്ടും മടിക്കേണ്ടതില്ല. എന്റെ ചുരികയെന്ന ആയുധം അങ്ങേയ്ക്ക് തരാം. അതുകൊണ്ട് ഒരുകാര്യം സാധിക്കും. പിന്നീട് അത് ആരും എടുക്കാത്തവിധത്തില് വെയ്ക്കാനും മടിക്കരുത്.
ഞാനും എന്റെ അര്ദ്ധദേഹമായ(പ്രിയങ്കരനായ) വാപരനും തമ്മില്‍ ഒരു ഭേദവുമില്ല എന്ന് മനസ്സില്‍ ഉറപ്പിക്കണം. മഞ്ജമാതാവും എന്റെ ശക്തിയാണ്. അതില്‍ ഒരുവനും സംശയം പാടില്ല എന്നറിയുക. എന്റെ പാര്ശ്വത്തില്വസിക്കുന്ന ധന്യനായ കടുരവനേയും (കടുത്ത) പര്വ്വതപുംഗവനേയും ഒരേപോലെ ചിന്തിച്ച് എന്റെ ഭക്തരായുള്ളവര് ബഹുമാനിക്കണം. മറ്റുള്ള സര്വ്വഭൂതഗണങ്ങളും ഇവരില്‍ തന്നെ ചേരുന്നതാണ്. ഇത്രയും പറഞ്ഞ് മഹാരാജാവിന് ചുരിക നല്കി ഭൂതേശ്വരന്‍ മറഞ്ഞു.
വാപരന് ഉടന്‍ തന്നെ മഹാരാജാവിനെ ശബരിഗിരിയില്‍ തിരികെ എത്തിച്ചു. ആചാര്യനൊഴികെ മറ്റൊരാളും മഹാരാജാവിന്റെ യാത്രയെക്കുറിച്ച് അറിഞ്ഞില്ല. ആര്യതാതനുള്ള ആലയം പണിതീര്‍ക്കുന്നതു കാണാന്‍ ആഗ്രഹത്തോടെ സൂര്യന് കിഴക്കുദിച്ചുയര്‍ന്നു സാരസപുഷ്പങ്ങള് വിടര്‍ന്നു തുടങ്ങി. സാരംഗസംഘം ശംഖുമുഴക്കി. മഹര്‍ഷിമാര്‍ വേദശബ്ദം മുഴക്കുന്നു. ഭൂമിയില്‍ നിന്നും അന്ധകാരം ഒഴിയുന്നു. ഭൂസുരവൃന്ദത്തോടൊപ്പം മഹാരാജാവ് സ്നാനം ചെയ്ത് അര്ഘ്യദാനവും ഭൂതേശപൂജയും യഥാവിധി നിര്‍വ്വഹിച്ച് ഭൂമിയേയും ദേവകളേയും വന്ദിച്ചു പൂജിച്ചു.
തുടര്‍ന്ന് ആഹാരം കഴിച്ച് തന്റെ കൂടെ വന്നവരേയും ഭക്ഷണം നല്കി തൃപ്തരാക്കി. സേനകള്‍ക്കും ശില്പിമാര്‍ക്കും മഹാരാജാവ് കല്പന നല്കി. നാളെ പ്രഭാതത്തിലാണ് ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള മുഹൂര്‍ത്തം. അതിനാല്‍ ഉടന്‍ തന്നെ മരങ്ങളും കല്ലുകളുമെല്ലാം കൊണ്ടുവന്നു കൂട്ടുക. രാജകല്പന അനുസരിച്ച് സേനയും ശില്പികളും പ്രവര്‍ത്തിച്ചു. വളരെ വേഗത്തില്‍ അന്നത്തെ പകല്‍ അവസാനിച്ചു. സന്ധ്യാവന്ദനം ചെയ്ത് ഭക്ഷണവും കഴിച്ച് സന്തോഷത്തോടെ എല്ലാവരും ഉറക്കമായി. രാജാവ് മാത്രം ഉറങ്ങാതെ മനസ്സില്‍ താരകബ്രഹ്മത്തെ ചിന്തിച്ച് ഇരുന്നു.
ഈ സമയത്ത് ദേവേന്ദ്രന് ചിന്തിച്ചു. രാജശേഖരമഹാരാജാവ് താരകബ്രഹ്മത്തിന്റെ പരമഭക്തനാണ്. അതുമൂലം എന്റെ സ്ഥാനമാനങ്ങളും പ്രൗഢിയും എല്ലാം ദയാപരനായ ഭൂതനാഥന്‍ ചിലപ്പോള്‍ പന്തളരാജാവിനുനല്കിയേക്കാം. നാണവും മാനവും കൈവിട്ട് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പോവേണ്ട കാലം വന്നു ചേരും. മാനവും പ്രാണനും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ പ്രാണനേക്കാളും വലുതാണു മാനം.
പ്രാണന് ക്ഷണഭംഗുരമാണെന്നുറപ്പാണ്. മാനമാകട്ടെ ആ ചന്ദ്രകാലം നില നില്ക്കും. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ ധര്‍മ്മയുദ്ധം ചെയ്ത് പന്തളമഹാരാജാവിനെ കൊലചെയ്യുന്നുണ്ട്. ധര്മ്മശാസ്താവിനുള്ള ക്ഷേത്രം ഞാന്‍ തന്നെ പണികഴിപ്പിക്കും. അപ്പോള്‍ എന്നില്‍ ഭൂതനാഥന്‍ സന്തുഷ്ടനാകും. ഇതില്‍ ഒരു ദോഷവുമില്ല എന്നെല്ലാം ചിന്തിച്ച് കയ്യില്‍ വജ്രായുധവുമേന്തി വൃത്രാന്തകന്‍ അര്‍ദ്ധരാത്രിയില്‍ കിരാത വേഷമെടുത്ത് പന്തളരാജാവിന്റെ മുന്നിലെത്തി.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: