ബുജുംബുര: കോംഗോ റിപ്പബ്ലിക്കില്‍നിന്നുള്ള ആക്രമണത്തില്‍ മധ്യാഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ 100 വിമതര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തി കടന്നായിരുന്നു ആക്രമണം.അജ്ഞാതരായ ഒരു സംഘം വിമതരാണ് ആക്രമണം നടത്തിയതെന്ന് ബറുണ്ടിയന്‍ സേനയിലെ ജനറല്‍ പറഞ്ഞു. തലസ്ഥാനമായ ബുജുംബുരയിലെ അതിര്‍ത്തിപ്രദേശത്ത് അഞ്ച് ദിവസമായി പോരാട്ടം തുടരുകയാണ്.
ബറുണ്ടി ആക്രമിച്ചവരെ തുരത്തിയെന്നും സൈനികനടപടിയില്‍ 105 പേര് കൊല്ലപ്പെട്ടുവെന്നും നാല് പേരെ പിടികൂടിയിട്ടുണ്ടെന്നും സൈനിക ജനറല്‍ പറഞ്ഞു. 60 മോര്‍ട്ടാറുകള്‍, റോക്കറ്റുകള്‍, മെഷീന് ഗണ്ണുകള്‍, 100 ലധികം റൈഫിളുകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. പോരാട്ടത്തില്‍ രണ്ടു സൈനികരെ തങ്ങള്‍ക്ക് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഡിആര്‍സിയിലെ കിവു മേഖലയില്‍നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതരായ ഒരു സംഘം വിമതര്‍ അതിര്‍ത്തിവഴി ബറുണ്ടിയിലേക്ക് കടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുമുമ്പും വിമതവിഭാഗമായ നാഷണല്‍ ലിബറേഷന്‍ ഫോഴ്സ് (എഫ്എന്എല്) ബറുണ്ടിയിലെ അതിര്‍ത്തി പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2009 ല്‍ സര്‍ക്കാരുമായി ഒരു സമാധാന കരാറും ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് വിമതര്‍ അവസാനമായി നടത്തിയ ആക്രമണം. 2015 ജൂണില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിമതര്‍ സംഘര്‍ഷം ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: