കൊല്ലം: അഷ്ടമുടിക്കായലില്‍ തുടക്കമിട്ട് പിന്നീട് നിര്‍ത്തലാക്കിയ സീപ്ലെയിന്‍ പദ്ധതി വീണ്ടും സജീവമാക്കാന്‍ നീക്കം. 2013 ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് ആശ്രാമത്തെ വേദിയിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യജലവിമാന സര്‍വീസിന് പച്ചക്കൊടി കാട്ടിയത്. സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ക്കുന്നതാണ് പദ്ധതിയെന്നായിരുന്നു വിശേഷണം.
സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായി പദ്ധതിയെ വിശേഷിപ്പിച്ച മുഖ്യമന്ത്രി മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ട ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയതെന്നും അവകാശപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഉപഹാരമായാണ് സീപ്ലെയിന്‍ പദ്ധതിയെന്ന് ചടങ്ങില്‍ പങ്കെടുത്ത ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും വ്യക്തമാക്കിയിരുന്നു.
അതേസമയം ആലപ്പുഴയിലും കൊല്ലത്തും സീപ്ലെയിന്‍ പദ്ധതിനടത്തിപ്പ് തുടക്കംമുതലെ മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ആലപ്പുഴയില്‍ വള്ളങ്ങള്‍ കൂട്ടത്തോടെ വിമാനം പറന്നുയരേണ്ട കായല്‍പ്പരപ്പില്‍ ഇറക്കിയിട്ടായിരുന്നു മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. ഇതിനെ തുടര്‍ന്ന് പദ്ധതിയുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകൂടവും രണ്ടുതട്ടിലാകുകയും താമസംവിനാ ഉപേക്ഷിച്ച മട്ടായി.
മത്സ്യതൊഴിലാളികളുടെ ജീവനോപാധികള്‍ തകിടം മറിച്ച് പദ്ധതി നടപ്പാക്കിയാല്‍ ശക്തമായ ജനകീയപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് ദിനംപ്രതി വ്യക്തമായപ്പോള്‍ സീപ്ലെയിന്‍ പദ്ധതിക്ക് അകാലചരമം സംഭവിക്കുകയായിരുന്നു. ടൂറിസം മേഖലയില്‍ കുതിച്ചുച്ചാട്ടത്തിന് പ്രതീക്ഷിച്ചിരുന്ന സര്‍ക്കാരിന് ലഭിച്ച ഇരുട്ടടിയായിപോലും സംഭവം വിശേഷിക്കപ്പെട്ടു.
മത്സ്യതൊഴിലാളികളുടെയും പ്രതിപക്ഷപാര്‍ട്ടികളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച സീ പ്ലെയിന്‍ പദ്ധതിക്കാണ് വീണ്ടും തുടക്കം കുറിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് ആദ്യ സര്‍വീസ് നടത്താനാണ് നീക്കം. ഇതിലൂടെ നിര്‍ജീവാവസ്ഥയിലായ ടൂറിസം മേഖലയെ രക്ഷിക്കാനും ഉദ്ദേശിക്കുന്നു.
എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നത്. ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കാനായി വിപുലമായ കൂട്ടായ്മക്ക് സ്വന്തം നിലയില്‍ തന്നെ മത്സ്യതൊഴിലാളികളുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷന് ആഭിമുഖ്യത്തില്‍ നാളെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് തൊഴിലാളികളുടെ സംഗമം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: