ന്യൂദല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പൊട്ടിത്തെറിച്ച പാക് ബോട്ടിന് തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. പൊട്ടിത്തെറിച്ച ബോട്ടിനെ സംബന്ധിച്ച തെളിവുകളും സാഹചര്യവും ഭീകരബന്ധം വ്യക്തമാക്കുന്നുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. തീവ്രവാദബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങളും തെളിവുകളും രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പൊട്ടിത്തെറിച്ച പാകിസ്താന് ബോട്ട് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ പാക്ക് ബോട്ട് സാധാരണയായുള്ള സഞ്ചാരദിശയില്‍ നിന്നും മാറിയായിരുന്നു ഉണ്ടായിരുന്നത്. ബോട്ടില്‍ നിന്നും പാക്കിസ്ഥാനിലേക്കും തായ്ലന്‍ഡിലേക്കും വയര്‍ലെന്‍സ് സന്ദേശങ്ങള്‍ പോയതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനായിരുന്നു പാക്കിസ്ഥാന് ശ്രമമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബോട്ടിലുണ്ടായിരുന്നത് ഭീകരര്‍ എന്നു തന്നെയാണ് കരുതുന്നത്. പിടിക്കപ്പെടുമെന്നു കണ്ടിതനെത്തുടര്ന്നാണ് ബോട്ടിന് തീകൊളുത്തി അവര്‍ കടലില്‍ മുക്കിയത്. ബോട്ടില്‍ കള്ളക്കടത്തുകാരാണ് ഉണ്ടായിരുന്നതെങ്കില്‍ അവര്‍ കീഴടങ്ങുമായിരുന്നു.
മാത്രമല്ല ബോട്ടിന്റെ സഞ്ചാരപാതയും സംശയമുണര്‍ത്തി. സാധാരണ കള്ളക്കടത്തു സംഘങ്ങള്‍ തിരക്കേറിയ പാതയാണ് ഇതിനായി തിരഞ്ഞെടുക്കുക. ബോട്ട് പൊട്ടിത്തെറിച്ചത് വിജനമായ സ്ഥലത്താണെന്നും ഇതെല്ലാം തീവ്രവാദ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പരീക്കര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: