ചങ്ങനാശേരി: എംസി റോഡില്‍ തിരുവല്ല മുതല്‍ ഏറ്റുമാനൂര്‍ വരെയും ചങ്ങനാശേരി ബൈപ്പാസിലും അറവു മാലിന്യം സാമൂഹ്യവിരുദ്ധര്‍ തള്ളിയതില്‍ പ്രതിഷേധം ശക്തം. ഇതില്‍ നിന്ന് ഉയര്‍ന്ന രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരും പരിസരവാസികളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുകയായിരുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിച്ചു. ളായിക്കാട്, പെരുന്ന, പാലാത്രചിറ, തുരുത്തി, കുറിച്ചി ഔട്ട്പോസ്റ്റ് എന്നിവിടങ്ങളിലാണ് കോഴിഫാമുകളിലെയും അറവുശാലയിലെയും മാലിന്യം വലിയ ചാക്കുകളിലും പ്ലാസ്റ്റിക് കൂടുകളിലുമാണ് തള്ളിയിരിക്കുന്നത്. കോഴിയെയും ആടുമാടുകളെയും കൊന്ന വേസ്റ്റാണ് ചാക്കിലുള്ളത്. ഇതിന് മുകളില്‍ കൂടി വാഹനങ്ങള്‍ കയറി ഇറങ്ങിയതിനാല്‍ ചാക്ക് പൊട്ടി പരിസരമാകെ മാലിന്യങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇതിന് മുകളില്‍ കയറിയ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ദമ്പതികളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ളായിക്കാട് ബൈപ്പാസ് മുതല്‍ പാലാത്രചിറ വരെ കിടക്കുന്ന മാലിന്യം തിന്നുവാന്‍ വന്ന തെരുവുനായ്ക്കളെ വണ്ടിയിടിച്ച് ചത്തുകിടപ്പുണ്ട്. ബൈപ്പാസ് റോഡില്‍ കിടക്കുന്ന മാലിന്യം വിവിധ പ്ലാസ്റ്റിക് കൂടുകളിലാണ് തള്ളിയിരിക്കുന്നത്. മാടുകളുടെയും കോഴികളുടെയും കുടലുള്പ്പെടെയുള്ള മാലിന്യം ഇതിലുണ്ട്. വാഹനം കയറി മാലിന്യങ്ങള്‍ ചതഞ്ഞുകിടന്ന സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്സ് എത്തി വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ക്ലോറിനേഷന് നടത്തി. വാഹനം കയറാതെ കിടന്ന കെടടുകള് നീക്കം ചെയ്തു. വലിയ ലോറിയില്‍ കൊണ്ടുവന്ന അറവ് മാലിന്യങ്ങള്‍ തള്ളുകയായിരുന്നുവെന്ന് തോന്നുന്നു. റോഡിലിറങ്ങിയ നാട്ടുകാരും വാഹനയാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് മാലിന്യം തള്ളിയ വിവരം പോലീസിനെ അറിയിച്ചത്. വന്‍തോതിലാണ് റോഡുകളില്‍ മാലിന്യം തള്ളിയിരിക്കുന്നത്. ചങ്ങനാശേരി സി.ഐ വി.എ നിഷാദ്മോന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി-ചിങ്ങവനം പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ എംസിറോഡുവഴി വാഹനങ്ങളിലെത്തിയവര്‍ ഏറെ വിഷമിച്ചു. ഉച്ചയായതോടെ വാഹനങ്ങള്‍ കയറിഅരഞ്ഞ് പൊടിയായിതീര്ന്ന അവശിഷ്ടങ്ങള്‍ ഇരുചക്രവാഹനക്കാരെയും ബസ്സ് യാത്രക്കാരെയും വലച്ചു. വൈകുന്നേരമായിട്ടും പോലീസില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് അതിനാല്‍ കേസ്സെടുത്തില്ലെന്നുമാണ് പോലീസ് ഭാഷ്യം.
റോഡുകളിലും പൊതുസ്ഥലങ്ങളിലും അറവ് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കാര്യക്ഷമമായ നടപടിയെടുക്കാനോ ശിക്ഷ നല്‍കാനോ സംവിധാനമില്ലെന്ന് ആക്ഷേപം. പോലീസ് ആക്ട് പ്രകാരം കേസ്സെടുത്താലും നാമമാത്രമായ തുക പിഴയായി ഈടാക്കുകമാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്താനോ കേസ്സെടുക്കാനോ പോലീസ് മടികാണിക്കുന്നു. കുറ്റം ചെയ്യുന്നവര്‍ക്കാകട്ടെ ഇത് വീണ്ടും ആവര്‍ത്തിക്കാനും പ്രേരണയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: