എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയില്‍ കാര്‍ഡിയോളജി വിങാഗം ചികിത്സാ സംവിധാനമില്ലാത്തതിനാല്‍ ഹൃദ്രോഗബാധിതരായ തീര്‍ത്ഥാടകരുടെ ജീവന്‍രക്ഷിക്കാന്‍ സംവിധാനമില്ല. എരുമേലി മുതല്‍ കോയിക്കക്കാവ്, കാളകെട്ടി വഴിയുള്ള കാനനപാതയില്‍ ഹൃദയസംബന്ധിയായ എന്തെങ്കിലും അസുഖമുണ്ടായാല്‍ പ്രാഥമിക ചികിത്സപോലും നല്‍കാനുള്ള സംവിധാനം ഇവിടെങ്ങുമില്ല. അവശരാകുന്നവരെ എരുമേലിയിലെത്തിച്ചാല് പോലും കാഞ്ഞിരപ്പള്ളിയിലോ, കോട്ടയം മെഡിക്കല്‍ കോളേജിലെ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കാളകെട്ടിയില്‍ മൂന്നു തീര്‍ത്ഥാടകരാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഈ തീര്‍ത്ഥാടന കാളയളവില്‍ ആകെ അഞ്ചുപേരാണ് ഇത്തരത്തില്‍ മരിച്ചത്.
ഏറെ ആസായമേറിയ കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ യോഗങ്ങളില്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും ക്ലിനിക്കല്‍ മൊബൈല്‍ യൂണിറ്റ് മാത്രമാണ് ഇവിടെ ഉണ്ടാകാറുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. കാനനപാതയില്‍ അവശരായി വീഴുന്ന തീര്‍ത്ഥാടകരെ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ തലച്ചുമടായാണ് കാളകെട്ടിയില്‍ എത്തിക്കുന്നത്. എന്നാല്‍പോലും തീര്‍ത്ഥാടകര്‍ക്ക് മതിയായ ചികിത്സ നല്കാന് അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. മകരവിളക്ക് ദര്‍ശനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ കാനനപാതയിലൂടെ നടന്നുപോകുന്നതും ഈ സമയത്താണ്.
തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനും അടിയന്തര ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താനും അധികൃതര്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: