ആസൂത്രണ കമ്മീഷനുപകരം പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായി രൂപീകരിക്കപ്പെട്ട ‘നിതി’ ആയോഗിന്റെ ഉപാധ്യക്ഷനെയും അംഗങ്ങളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വികസനത്തിന് വഴികാട്ടുന്ന പുതിയ സംവിധാനത്തിന് വ്യക്തമായ ദിശാബോധം കൈവന്നിരിക്കുകയാണ്. ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറുമായ അരവിന്ദ് പനഗരിയ ഉപാദ്ധ്യക്ഷനും സാമ്പത്തിക വിദഗ്ദ്ധന് വിവേക് ദെബ്രോയ്, പ്രതിരോധ വിദഗ്ദ്ധന് ഡോ.വി.കെ.സാരസ്വത് എന്നിവര്‍ പൂര്‍ണസമയ അംഗങ്ങളുമായ സംവിധാനത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുരേഷ് പ്രഭു, രാധാ മോഹന്‍സിങ് എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളും നിതിന്‍ ഗഡ്കരി, തവര്‍ചന്ദ് ഗെഹ്ലോട്ട്, സ്മൃതി ഇറാനി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളുമാണ്. വ്യക്തമായ കാഴ്ചപ്പാടോടെയും ഉറച്ച കാല്വെപ്പോടെയുമാണ് ‘നിതി’ ആയോഗിന് രൂപം നല്‍കിയിട്ടുള്ളത് എന്നതിന്റെ നിദര്‍ശനമാണ് ഈ നിയമനങ്ങള്‍. ഒന്നരപ്പതിറ്റാണ്ടോളമായി രാജ്യാന്തരതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഗുജറാത്ത് മോഡല്‍ സാമ്പത്തിക വികസനത്തിന്റെ വക്താക്കളെന്ന നിലയില്‍ ഇതിനകം തന്നെ പ്രശസ്തരാണ് പനഗരിയയും വിവേക് ദെബ്രോയിയും. പഴകിത്തേഞ്ഞ സാമ്പത്തിക മാനദണ്ഡങ്ങളെയും കാലഹരണപ്പെട്ട വികസന സങ്കല്‍പ്പങ്ങളെയും ആശ്രയിച്ച് രാജ്യപുരോഗതി കൈവരിക്കാനാവില്ലെന്ന ഉറച്ചബോധ്യമുള്ള ഒരു പ്രധാനമന്ത്രി അതിന് പറ്റിയ ആളുകളെ തന്നെ കണ്ടെത്തിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
വികസനത്തോടൊപ്പം കോണ്‍ഗ്രസ്മുക്ത ഭാരതവും ലക്ഷ്യം വയ്ക്കുന്ന ഒരു ഭരണസംവിധാനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്നത് എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ ഭരണം കോണ്‍ഗ്രസിന് വെറുമൊരു രാഷ്ട്രീയ ബദലൊരുക്കാന്‍ വേണ്ടിയുള്ളതല്ലെന്നും ആറര പതിറ്റാണ്ടുകാലം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയാതെപോയ സൗഭാഗ്യങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുകയാണ് വേണ്ടതെന്നും കഷ്ടപ്പാടുകള്‍ നീന്തിക്കേറിവന്ന മോദിക്ക് നന്നായറിയാം. വളരെക്കാലത്തെ ആലോചനയ്ക്കുശേഷം, പൊതുജനങ്ങളില്‍നിന്നുപോലും അഭിപ്രായങ്ങള്‍ തേടിയാണ് ‘നിതി’ ആയോഗിന് രൂപം നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു സോഷ്യലിസ്റ്റ് വ്യാമോഹത്തിനടിപ്പെട്ട്, സോവിയറ്റ് യൂണിയന് ഭരിച്ച ഏകാധിപതി സ്റ്റാലിന്റെ പാത പിന്തുടര്ന്ന് 1950 ല്‍ രൂപം നല്കിയതായിരുന്നു ആസൂത്രണ കമ്മീഷന്. ആറ് പതിറ്റാണ്ടുകൊണ്ട് വലിയൊരു സ്ഥാപനമായി വളര്‍ന്നുവന്നുവെങ്കിലും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനും കാതലായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാനും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആസൂത്രണ കമ്മീഷന് കഴിഞ്ഞില്ല. ഈ വെള്ളാനയെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആഗ്രഹിച്ചവര്‍ക്ക് വികസനവും പുരോഗതിയുമൊക്കെ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനായിരിക്കണം എന്ന യാതൊരു നിര്ബന്ധബുദ്ധിയുമുണ്ടായിരുന്നില്ല. നെഹ്റുവിന്റെ മാനസപുത്രിയെന്ന പേരുവീണ ആസൂത്രണകമ്മീഷന്റെ ചെലവില്‍ ചിലര്‍ കുടുംബാധിപത്യത്തിന്റെ മഹിമകള്‍ വാഴ്ത്തിപ്പാടുകയായിരുന്നു. ആസൂത്രണ കമ്മീഷനില്‍ മോദി കൈവയ്ക്കുന്നു എന്നറിഞ്ഞപ്പോള്‍ അനാവശ്യമായി കോലാഹലം ഉയര്‍ന്നത് ഇതുകൊണ്ടാണ്.
യോജന ആയോഗ് ആയിരുന്നു ആസൂത്രണ കമ്മീഷന്. ഈ സംവിധാനം പൊളിച്ചടക്കിയുള്ള ‘നിതി’ ആയോഗ് ആ പേരുകൊണ്ടുതന്നെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് ‘നിതി’. ആസൂത്രണംകൊണ്ടു മാത്രം മാറ്റമുണ്ടാവില്ല. സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ കാലത്തുപോലും കേന്ദ്രീകൃത ആസൂത്രണത്തെ മുറുകെപ്പിടിച്ചവര്‍ യഥാര്ത്ഥവികസനത്തിന് വിഘാതമാവുകയായിരുന്നു. ചില സാമ്പത്തിക വിശാരദന്മാര് മുകള്‍ത്തട്ടില്‍ കയറിയിരുന്നുകൊണ്ട് നടത്തുന്ന അടിക്കടിയുള്ള യോഗം ചേരലുകളും ആസൂത്രണ കസര്ത്തുകളുമല്ല വന്‍ ശക്തിയാവേണ്ട ഭാരതത്തിന് ആവശ്യം. സംസ്ഥാനങ്ങളെ തുല്യപങ്കാളികളായി കണ്ടും ഓരോ മേഖലയിലേയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുമുള്ള വികസനപദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടണം. ആസൂത്രണകമ്മീഷനില്നിന്ന് വ്യത്യസ്തമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളുടെ പ്രതിനിധികള്‍ക്കും ‘നിതി’ ആയോഗില്‍ ലഭിച്ചിരിക്കുന്ന സ്ഥാനം ഇതിന് വഴിയൊരുക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കപ്പെടുകയാണ്. ആദ്യം ഭാരതത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വച്ഛ ഭാരത് അഭിയാന്. പിന്നീട് ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ജന്‍ധന്‍ യോജന. ഇപ്പോഴിതാ നിതി ആയോഗ്. നല്ലനാളുകള്‍ അവസാനിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: