നുഷ്യാവകാശ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ രണ്ട് ഐക്യദാര്‍ഢ്യ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. അതിലൊന്ന് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന നില്‍പ്പുസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പുതുപ്പാടി ലിസ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ റാലിയും രണ്ടാമത്തേത് ചുംബന സമരത്തെ പിന്തുണച്ച് കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സ്നേഹാലിംഗന പ്രകടനമായിരുന്നു അത്.
ലിസ കോളേജ് വിദ്യാര്‍ത്ഥികളുടേത് കാടിന്റെ മക്കളുടെ നീതിക്കുവേണ്ടിയുള്ള അനന്തമായ പോരാട്ടത്തിന് ശക്തിപകരുന്ന സാമൂഹ്യ ഇടപെടലിന്റെ മാതൃകയായപ്പോള്‍ ലോകോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഒരു മഹാവ്യാധിപോലെ കേരളീയ സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക ജീര്‍ണതയുടെ നേര്‍കാഴ്ചയായി. ആദ്യം ചൂണ്ടിക്കാണിച്ചതുപോലെ പൊതുനന്മ ലാക്കാക്കിയുള്ള സോഷ്യല്‍ ആക്ടിവിറ്റീസ് നമ്മുടെ സമൂഹത്തില്‍ കുറഞ്ഞുവരികയും ചുംബന സമരങ്ങളും സ്നേഹാലിംഗന കൂട്ടായ്മകളുള്‍പ്പെടെയുള്ള വൈകാരിക സമരാഭാസങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ജ്വരമായി പടരുകയുമാണിന്ന്.
വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുവാനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുമാണത്രെ പൊതുഇടങ്ങളിലെ ഇവരുടെ ഈ ലജ്ജാകരമായ സമരകൂട്ടായ്മ. ഒരു ന്യൂനപക്ഷമാണ് ഇപ്പോള്‍ ഇതിന് പിന്നിലെങ്കിലും കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണുന്നത് ബുദ്ധിയായിരിക്കില്ല.
ആധുനിക സോഷ്യല്‍ മീഡിയയെ പ്രചാരണ മാധ്യമമായി സ്വീകരിക്കുകയും ഇന്ദ്രിയ സുഖം പ്രദാനം ചെയ്യുകയും ചെയ്യുന്ന ഈ സ്നേഹപ്രകടനങ്ങളിലേക്ക് യുവജനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെട്ടത് സമൂഹത്തില്‍ നടമാടുന്ന അനീതിയും അക്രമവും അന്യായവും കണ്ട് മനംനൊന്ത് മാത്രമായിരിക്കില്ലെന്നുറപ്പ്.
അങ്ങനെയായിരുന്നെങ്കില്‍ രാജ്യത്തെ നടുക്കിയ ദല്‍ഹി ബലാത്സംഗം പോലുള്ള സംഭവങ്ങളില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും അലയടിച്ച സമരചൂടിന്റെ ഒരു ചെറു അനുരണനമെങ്കിലും നമ്മുടെ ഈ സാക്ഷര കേരളത്തിലും പ്രതിഫലിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല ചുംബനസമരം അതിന്റെ ആവേശവും തീവ്രതയുംകൊണ്ട് അരങ്ങുകൊഴുപ്പിക്കുമ്പോഴായിരുന്നു കോഴിക്കോട് ജില്ലയില്‍ പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഏതാനും കാമവെറിയന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ടത്. അപ്പോഴും അത്യന്തം മൃഗീയവും വേദനാജനകവുമായ ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കാനോ കുറ്റവാളികളെ സംരക്ഷിക്കുന്നവരെ തുറന്നുകാണിക്കാനൊ തെറ്റായ അന്വേഷണത്തിനെതിരെ ചെറുവിരലനക്കാനോ നമ്മുടെ നാട്ടില്‍ ചുംബന സമരക്കാരെയോ മനുഷ്യാവകാശ സ്നേഹികളെയോ ഒന്നും നാം എവിടെയും കണ്ടില്ല.
സദാചാര പോലീസിനെതിരെയാണ് ചുംബന സമര കൂട്ടായ്മ എന്നാണ് ഭാഷ്യം. കോഴിക്കോട് ഡൗണ്ടൗണ് ഹോട്ടലില്‍ അരങ്ങേറിയ അനാശാസ്യങ്ങള്‍ക്കെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തോട് ഹോട്ടലധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നിലപാടിനെ തുടര്‍ന്നുണ്ടായ ചില അനിഷ്ടകരമായ സംഭവങ്ങളാണിപ്പോള്‍ ചുംബന സമരത്തിന് ഹേതുവായി പറയുന്നത്.
പട്ടാപ്പകല്‍ കോഴിക്കോട് നഗരമധ്യത്തില്‍ ഹോട്ടലിന്റെ മറവില്‍ നടന്ന അനാശാസ്യങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ ഒരു യുവജന പ്രസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധ പ്രതികരണമായിരുന്നു ഡൗണ്ടൗണ് ഹോട്ടലിലേക്ക് നടന്ന മാര്‍ച്ച്. എന്നാല്‍, ഈ സമരത്തിനാധാരമായ വസ്തുതകള്‍ പരിശോധിക്കുന്നതിനോ ചര്‍ച്ചചെയ്യുന്നതിനോ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളുന്നതിനോ പകരം സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കി വിചാരണ ചെയ്യാനും ചാനല്‍ ചര്‍ച്ചകളിലൂടെയും ചുംബന സമരത്തിലൂടെയും താറടിക്കാനുമാണിവിടെ ശ്രമമുണ്ടായിരിക്കുന്നത്.
ചില പോലീസ് അധികാരികളും, കുറച്ചുകാലംമുമ്പ് മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെയും കൂടെയുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയേയും കയ്യേറ്റം ചെയ്ത് സമൂഹമധ്യത്തില്‍ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സിപിഎമ്മും സദാചാര കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ അവസാനം നിമിഷംവരെ ശ്രമം നടത്തുകയും ചെയ്ത കോണ്‍ഗ്രസുകാരും ഈ കൂട്ടത്തിലുണ്ട്.
വിചാരത്തേക്കാള്‍ വികാരത്തിനടിമപ്പെട്ട ഒരുപറ്റം അരാജകവാദികളുടെ കൂട്ടായ്മയാണിന്ന് ചുംബന സമരമെന്ന പേരില്‍ പലയിടത്തും അരങ്ങേറുന്നത്.
നമ്മുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും തകര്ക്കുകയാണിവരുടെ ലക്ഷ്യം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരവാദ നിലപാടിലൂടെ ചുംബനസമരത്തെ പ്രത്യക്ഷമായും പരോക്ഷമായും അനുകൂലിച്ചതും അവരുടെ ചില യുവനേതാക്കള്‍ ഇതിനുവേണ്ടി പരസ്യപ്രചാരണത്തിലേര്പ്പെട്ടതും സമരക്കാര്‍ക്ക് വലിയ പ്രചോദനമായിരിക്കുകയാണ്.
വഴിതെറ്റിയ സമരം എന്ന് ഈ സമരത്തെ വിലയിരുത്തുമ്പോഴും തുറന്നെതിര്‍ക്കാന്‍ മടിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത് പര്‍ദ്ദയില്‍ മുഖമൊളിപ്പിച്ച ഇവിടുത്തെ മതമൗലികവാദ സംഘടനകളാണ്. ഇത്തരം സമരാഭാസങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കരുതിയ ഇവര്‍ വിഷയത്തില്‍ കാര്യമായി വാതുറന്നിട്ടില്ല. തുടക്കത്തില്‍ ആവേശത്തോടെ ചുംബനവിരുദ്ധ സമരമുഖത്ത് പ്രത്യക്ഷപ്പെട്ട വനിതാലീഗും ഇപ്പോള്‍ മാളത്തിലേക്ക് വലിഞ്ഞിരിക്കുകയാണ്.
ഇവരുടെയെല്ലാം രാഷ്ട്രീയലാക്കും ഉള്ളിലിരിപ്പും ഇപ്പോള്‍ വളരെ വ്യക്തമാണ്. രൂപവും ഭാവവുംകൊണ്ട് സംഘപരിവാര്‍ വിരുദ്ധസ്വഭാവം കൈവന്ന ചുംബന സമരം ബിജെപിയേയും പ്രത്യേകിച്ച് സംഘപരിവാറിനെയും താഴ്ത്താനുള്ള അവസരമായി ഉപയോഗിക്കാമോ എന്നാണിവരുടെയെല്ലാം ഇപ്പോഴത്തെ നോട്ടം.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ ചില പ്രവണതകളും ഇതിന് ആക്കം കൂട്ടുന്നതാണ്. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ യുവവോട്ടര്‍മാരില്‍ ഏറെയും ബിജെപിയേയായിരുന്നു പിന്തുണച്ചത്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റുമുള്ള യുവജനങ്ങളുടെ കൂട്ടായ്മ ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകളേയും ബിജെപിയുടെ നയപരിപാടികളേയും പിന്തുണക്കുന്ന ധാരാളം ചെറുപ്പക്കാരിന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കേരളത്തിലും ഇത്തരം കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഒരുപക്ഷേ, കേരള രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകരില്‍ ചിലരെങ്കിലും സംശയിക്കുന്നുണ്ട്. പ്രത്യേകിച്ച് കശ്മീര്‍പോലുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയമാറ്റങ്ങളും ഈ അഭിപ്രായത്തിന് ശക്തിപകരുന്നതാണ്.
പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വിലയിരുത്തലില്‍ ബിജെപിയുടെ മുന്നേറ്റം തിരിച്ചറിയാനോ യുവമനസ്സുകളുടെ പ്രതീക്ഷക്കൊത്തുയരാനോ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് പരിതപിച്ചിരുന്നതും ഓര്‍ക്കുക.
ദേശീയ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കളെ അരാജകത്വം പ്രോത്സാഹിപ്പിച്ച് വഴിതിരിച്ചുവിടുന്ന ഹീന രാഷ്ട്രീയത്തിന് പിന്നില്‍ ഇത്തരം ചില ഗൂഢ അജണ്ടകളും ഒളിഞ്ഞിരിപ്പുണ്ട്. ഈ ദുഷ്ടലാക്കും അപകടവുമാണ് ദേശസ്നേഹികളുടെ കണ്ണുതുറപ്പിക്കേണ്ടത്.
ഋഷി പ്രോക്തമായ സംസ്ക്കാരത്തിലൂടെ ആധുനികതക്കൊപ്പം മുന്നേറുമ്പോഴും തനതായ ചില മൂല്യങ്ങള്‍ കൈമോശം വരാതെ കാത്തുസൂക്ഷിച്ചവരാണ് നമ്മള്. ഈ പാരമ്പര്യത്തേയും പൈതൃകത്തേയുമാണ് ഭാരതീയ സംസ്കാരം എന്ന് പൊതുവെ വിവക്ഷിക്കുന്നത്. അതാണ് നമ്മുടെ ഈടുവെപ്പും.
സ്നേഹപ്രകടനങ്ങളില്‍ പാശ്ചാത്യരില്‍നിന്ന് വ്യത്യസ്തമായ രീതികളാണ് നാം ശീലിച്ചിട്ടുള്ളത്. ഹസ്തദാനത്തിന് പകരം നമസ്തെയും ആലിംഗനത്തിന് പകരം പ്രണാമവും മറ്റും നാം സ്വീകരിച്ച ചില പരമ്പരാഗത സ്നേഹപ്രകടനങ്ങളാണ്. പൊതുഇടങ്ങളില്‍ ഇപ്പോഴും നാം വ്യാപകമായി ഉപയോഗിക്കുന്നത് ഈ ശീലങ്ങളാണ്. ചുംബനമാണല്ലോ നമ്മുടെ വിഷയം. മനുഷ്യാവയവങ്ങളില്‍ ശക്തമായ ലൈംഗിക ചിഹ്നങ്ങളിലൊന്നാണ് അധരം. അധര സ്പര്ശമാണല്ലൊ ചുംബനം. യൗവനയുക്തര്‍ തമ്മിലുള്ള ചുംബനം ലൈംഗികവികാരം ഉണര്‍ത്താന്‍ മാത്രം എന്നത് കേവലം ഭംഗിവാക്കല്ല. ഇത് കാഴ്ചക്കാരിലും രതിവികാരം ജനിപ്പിക്കാന്‍ പര്യാപ്തമാണ്. ഒരു ചുംബനത്തിലൂടെ കോടിക്കണക്കായ സൂക്ഷ്മജീവികളുടെയും ബാക്ടീരിയകളുടേയും കൈമാറ്റമാണ് ഇരുശരീരങ്ങളിലും നടക്കുന്നത്. ഇത് വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ തമ്മിലും അനാരോഗ്യകരമായ അന്തരീക്ഷത്തിലുമാകുമ്പോള് സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ. ഇക്കാര്യങ്ങളെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂര്‍വികര്‍.
നാം നിത്യജീവിതത്തില്‍ പാലിക്കേണ്ടതായ ചില നിയമങ്ങളും വിലക്കുകളും അവര്‍ നമ്മോട് നിര്‍ദ്ദേശിച്ചതിന് പിന്നില്‍ ഇങ്ങനെ പല കാരണങ്ങളും മറഞ്ഞിരിപ്പുണ്ടെന്ന് വേണം കരുതാന്‍. കിടപ്പറയില്‍ ഒതുങ്ങേണ്ട ചുംബനവും ആശ്ലേഷവുമെല്ലാം പൊതുസ്ഥലങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ അതുകൊണ്ടുണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ പ്രവചനാതീതമായിരിക്കും. മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന സാംസ്കാരിക തകര്‍ച്ചയുടെ പടുകുഴിയിലേക്കായിരിക്കും അത് നമ്മെ കൊണ്ടുചെന്നെത്തിക്കുക.
ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും വ്യവസ്ഥിതിയോടുള്ള കലാപങ്ങളും സമൂഹത്തില്‍ ഒരു രോഗമായി പടരുന്നതും അത് മറ്റുള്ളവരുടെ സൈ്വരജീവിതത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്നതും ആര്‍ക്കും അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: