ചണ്ഡീഗഢ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിച്ച കേസിലെ പ്രതി ഗുര്‍മീത് സിങ് എന്ന ജഗ്താര്‍ സിങ് താരയെ തായ്ലന്ഡില് നിന്ന് അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസ് നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയായ ചോന്‍ബുരിയില്‍ നിന്ന് തായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തായ് നാഷണല്‍ പോലീസ് വക്താവ് ലഫ്റ്റനന്റ് ജനറല്‍ പ്രവത്ത് തവോന്സിരിയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. പിടികൂടാനുള്ള ശ്രമത്തിനിടെ ജഗ്താര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തവോന്‍സിരി അറിയിച്ചു. ഭീകര സംഘടനയായ ഖലിസ്ഥാന്ന് ടൈഗേഴ്സ് ഫോഴ്സിന്റെ നേതാവാണ് ജഗ്താര്‍ സിങ്. പഞ്ചാബ് പോലീസിന്റെ പ്രവൃത്തിയെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെപിഎസ് ഗില്‍ അഭിനന്ദിച്ചു. മികച്ച നീക്കമാണ് പോലീസ് നടത്തിയത്. ദീര്‍ഘ കാലത്തിന് ശേഷമാണ് ജഗ്താര്‍ പിടിയിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1995ലാണ് പഞ്ചാബ് സെക്രട്ടേറിയറ്റിന് പുറത്ത് ഗുര്‍മീത് സിങ് അടക്കം ആറു സിഖ് ഭീകരര്‍ സ്ഫോടനം ആസൂത്രണം ചെയ്തത്. ബുള്ളറ്റ് പ്രൂഫ് കാറിന് സമീപം നടന്ന സ്ഫോടനത്തില്‍ മുഖ്യമന്ത്രി ബിയാന്ത് സിങ് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ പിടിയിലായ ഗുര്‍മിത് സിങും മൂന്ന് കൂട്ടളികളും 2004ല്‍ ചണ്ഡീഗഢിലെ കനത്ത സുരക്ഷയുള്ള ബുറെയില്‍ ജയിലില്‍ നിന്ന് തുരങ്കത്തിലൂടെ രക്ഷപ്പെട്ടു. ഇതില്‍ രണ്ടു പേരെ പോലീസ് പിന്നീട് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: