ഒരിക്കലും സംശയത്തിന് ഇട കൊടുക്കരുത്. സംശയവും ആജ്ഞാ ലംഘനവും സാധകത്തെ കൃപാകടാക്ഷത്തില്‍ നിന്നു അകറ്റിക്കളയും. നിബിഡമായ തമോവലയത്തില് ഗുരുവചനങ്ങളാണ് മാര്‍ഗ്ഗദീപം.
പാമ്പുകടിക്കുപോലും പ്രതിവിധിയുണ്ട്. വിഷത്തെ ഔഷധങ്ങള്‍കൊണ്ട് പരിഹരിക്കാവുന്നതാണ്. പക്ഷേ, നിങ്ങള്‍ ബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ച ഗുരുവിന്റെ നിര്‍ദ്ദേശത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ജ്ഞാനത്തേയും ലക്ഷ്യത്തേയും സംശയിച്ചാല്‍ അത് മഹാപാതകമായിരിക്കും. ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക. സ്വീകരിച്ചുകഴിഞ്ഞ ഗുരുവിനെ ഒരിക്കലും സംശയിക്കയുമരുത്.
പ്രപഞ്ചം സത്യമാണെന്ന് തെറ്റിദ്ധരിച്ച് ജീവന് സുഖസ്വാദനത്തിനുവേണ്ടി പ്രാപഞ്ചിക വിഷയങ്ങളെ അനേ്വഷിക്കുന്നു. അത്കൊണ്ട് ജീവന്റെ വീക്ഷണം ബഹിര്‍മുഖമായി ഭവിക്കുന്നു. സ്നേഹം ഒട്ടു വളരെ വിഷയങ്ങളിലായി ചിന്നിച്ചിതറിപ്പോകുന്നു. ജീവന് എത്ര കണ്ട് ലോകവ്യാപാരങ്ങളില്‍ മുഴുകുന്നുവോ അത്രകണ്ട് ജീവനും ഈശ്വരനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു. അതോടെ ജീവന്റെ ദുരിതവും പ്രബലമാകുന്നു. ഈശ്വരന് മാത്രമാണ് ശാശ്വതശാന്തിയുടെയും സന്തോഷത്തിന്റെയും ആസ്ഥാനം.
വിഷയങ്ങളെ തേടുമ്പോള്‍ ജീവനു പലരില്‍നിന്നും സഹായങ്ങള്‍ ലഭിച്ചെന്നുവരും. അതോടൊപ്പം പ്രതിബന്ധങ്ങളെ നേരിടേണ്ടിയുംവരും. സഹായിക്കുന്നവര്‍ സ്നേഹിതന്മാരായും പ്രതിബന്ധം സൃഷ്ടിക്കുന്നവര്‍ ശത്രുക്കളായും പരിഗണിക്കപ്പെടും. അങ്ങിനെ ജീവന്റെ മനസ്സ് സ്നേഹം, കോപം എന്ന രണ്ട് പ്രബല പ്രവാഹങ്ങള്‍ക്ക് അധീനമായി ഭവിക്കും.
ആശയാണു അസത്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നത്. സ്വാര്ത്ഥപരങ്ങളായ പ്രവര്‍ത്തനങ്ങളുടെ സീമകളെ വികസിപ്പിക്കും. സംസാരത്തില്‍ കൂടുതല്‍ നിമഗ്നനാകും. അതോടെ മനസ്സിലെ പ്രക്ഷുബ്ധത അനുക്രമം വര്‍ദ്ധിച്ചുവരും. ആശിച്ച വിഷയങ്ങള്‍ നേടിക്കഴിയുമ്പോള്‍ മനസ്സ് സന്തോഷിക്കും. ആശ സഫലമാകാതെ വരുമ്പോള്‍ മനസ്സ് നിശിതമായി ദുഃഖിക്കും. അപ്പോള്‍ മറ്റുള്ളവരോട് കോപിഷ്ഠരാകും. ആന്തരികമായി ഈശ്വരവിധിയേയും ഈശ്വരകാരുണ്യത്തെയും ചോദ്യം ചെയ്യും. ക്രമേണ ഈശ്വരവിശ്വാസം ചിലരില്‍ അകലുന്നു. വിശ്വാസം നശിക്കുമ്പോള്‍ യഥാര്‍ത്ഥമായ അവലംബം നിലംപതിക്കും. അങ്ങിനെ ശരീരമാണു ആത്മാവെന്നും പ്രപഞ്ചം~ സത്യമാണെന്നുമുള്ള പ്രബലമായ രണ്ട് സങ്കല്പങ്ങള് ജീവനെ ഉപാധികളോടെ സംസാരചക്രത്തില്പ്പെടുത്തുന്നു.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: