കോഴിക്കോട്: കാല്പന്ത് പ്രേമികളുടെ മനസ്സില്‍ ഉത്സവപ്രതീതി തീര്‍ത്ത സേട്ട് നാഗ്ജി അമര്‍സി മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്നു. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ഒരു കാലത്ത് ദേശീയ-അന്തര്‍ദ്ദേശീയ താരങ്ങള്‍ തീപ്പൊരി പാറിച്ച ഫുട്ബാള്‍ മാമാങ്കം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. ഏഴ് വിദേശ ടീമുകളും ഒരു ഇന്ത്യന്‍ ടീമും നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന സേട്ട് നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്റ് മെയ് 1 മുതല്‍ 17 വരെ കോഴിക്കോട് കോര്പ്പറേഷന് ഫഌഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരമായ ഡീഗോ മാറഡോണ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ ആദ്യകാല ക്ലബ്ബായ ബൊക്ക ജൂനിയേഴ്സ്, അര്‍ജ്ജന്റീനയില്‍ നിന്ന് തന്നെയുള്ള ക്ലബ് അത്ലറ്റിക്കോ റിവര്‍പ്ലേറ്റ്, സാംബതാളത്തിന്റെ വശ്യതയുമായി ബ്രസീലില്‍ നിന്നുള്ള സ്പോര്‍ട് ക്ലബ് കൊറിന്ത്യന്‍സ്, റഷ്യന്‍ ഫുട്ബാള്‍ ലീഗിലെ നമ്പര്‍ വണ്‍ ടീമായ എഫ്സി സെനിത് സെന്റ്പീറ്റേര്‍സ്ബര്‍ഗ്, ബല്‍ജിയത്തില്‍ നിന്നുള്ള ബ്രുഗ്ഗെ കെ.വി. ക്ലബ്, ചെക്ക് റിപ്പബ്ലിക് ക്ലബ്ബായ എസി സ്പാര്‍ട്ട പ്രാഗ്, പോര്‍ച്ചുഗലില്‍ നിന്നുള്ള ക്ലബ്ബ് സ്പോര്‍ട് മാരിടിമോ എന്നിവയുടെ ടീമുകളും ഒരു ഇന്ത്യന്‍ ടീമുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
പത്ത് കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്റിലെ കിരീട ജേതാക്കള്‍ക്ക് മുപ്പതിനായിരം ഡോളറും(19.04 ലക്ഷം) റണ്ണര്‍അപ്പിന് പതിനയ്യായിരം ഡോളറും(9.51 ലക്ഷം) ആണ് സമ്മാനത്തുക.
സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറവും കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ആസ്പെന്‍ മിഡില്‍ ഈസ്റ്റാണെന്ന് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പഴയകാല പ്രതാപം നിലനിര്‍ത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി മത്സരങ്ങള്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം. 1952-ല്‍ ആരംഭിച്ച സേട്ട് നാഗ്ജി ടൂര്‍ണമെന്റ് കോര്പറേഷന് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തികളില് നേരിട്ട അനാസ്ഥയടക്കം പല കാരണങ്ങളാല്‍ 1995 ഓടെ നിന്നുപോവുകയായിരുന്നു. 95 ലെ ടൂര്‍ണമെന്റില്‍ ജെസിടി ഫുട്ബാള്‍ ക്ലബ്ബ് ആയിരുന്നു ചാമ്പ്യരായത്.
കെഡിഎഫ്എ ജില്ലാസെക്രട്ടറി പി. ഹരിദാസ്, എസ്ഐഎഫ്എഫ് പ്രസിഡന്റ് ഹിഫ്സു റഹ്മാന്, സെക്രട്ടറി നാസര്‍ ശാന്തപുരം, വൈസ് പ്രസിഡന്റ് ബേബി നീലമ്പ്ര, ആസ്പെന്‍ ഡയറക്ടര്‍ സാദിഖ് കോട്ടക്കോടന്, ബഷീര്‍ മച്ചിങ്ങല്‍, മുഹമ്മദ് റഫീഖ്, അബ്ദുള്‍ റഹ്മാന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: