സിഡ്നി: ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മകളുമായി ഡേവിഡ് വാര്‍ണറും ക്രിസ് റോജേഴ്സും അരങ്ങുവാണപ്പോള്‍ ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയക്ക് സ്വന്തം. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കംഗാരുക്കള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തിട്ടുണ്ട്.
61 റണ്‍സുമായി ഷെയ്ന് വാട്സണും 82 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍. വാര്‍ണര്‍ 101 റണ്‍സ് നേടി പുറത്തായപ്പോള്‍ സഹഓപ്പണര്‍ ക്രിസ് റോജേഴ്സിന് അഞ്ച് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. പരമ്പരയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് റോജേഴ്സ് അര്‍ധശതകം നേടുന്നത്. പരമ്പരയില്‍ മൂന്നാം സെഞ്ചുറിയാണ് വാര്‍ണര്‍ ഇന്നലെ തികച്ചത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും വാര്‍ണര്‍ മൂന്നക്കം കടന്നിരുന്നു.
ക്യാപ്റ്റന്‍ ധോണി വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റില്‍ നാല് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്നലെ അവസാന ടെസ്റ്റിനിറങ്ങിയത്. ധോണി, ശിഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് പകരമായി വൃദ്ധിമാന്‍ സാഹ, രോഹിത് ശര്‍മ, സുരേഷ് റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലിടം നേടി. പരിക്കേറ്റ മിച്ചല്‍ ജോണ്സണ് പകരം മിച്ചല്‍ സ്റ്റാര്‍ക്കിനെ ഉള്‍പ്പെടുത്തിയാണ് ഓസീസ് സിഡ്നിയില്‍ ഇറങ്ങിയിരിക്കുന്നത്.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുനയൊടിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട വാര്‍ണറും റോജേഴ്സും ചേര്‍ന്ന് ഏകദിന ശൈലിയിലാണ് സ്കോര്‍ ഉയര്‍ത്തിയത്. എട്ട് ഓവറില്‍ 50 കടന്ന ഇവര്‍ 19.5 ഓവറില്‍ സ്കോര്‍ 100-ല്‍ എത്തിച്ചു.ഇതിനിടെ വാര്‍ണര്‍ 45 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറിയും തികച്ചു. തുടര്‍ന്നും മികച്ച രീതിയില്‍ മുന്നേറിയ ഇരുവരും ചേര്‍ന്ന് സ്കോര്‍ 44.3 ഓവറില്‍ 200 എത്തിച്ചു. ഇതിനിടെ വാര്‍ണര്‍ പരമ്പരയിലെ മൂന്നാം ശതകവും തികച്ചു. 108 പന്തുകളില്‍ നിന്ന് 16 ഫോറുകളോടെയായിരുന്നു വാര്‍ണര്‍ മൂന്നക്കം കടന്നത്.
വ്യക്തിഗത സ്കോര്‍ 101-ല്‍ എത്തിയപ്പോള്‍ വാര്‍ണര്‍ മടങ്ങി. അശ്വിന്റെ പന്തില്‍ മുരളി വിജയിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. ഇതിനിടെ വ്യക്തിഗത സ്കോര്‍ 63-ല്‍ എത്തിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ പിച്ചില്‍ ചുംബിച്ചതും സെഞ്ചുറി തികച്ച ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി ഹ്യൂസിനെ ഓര്‍ത്തതും ഏറെ വികാരനിര്‍ഭരമായ രംഗമായിരുന്നു. സിഡ്നിയില്‍ ആഭ്യന്തരമല്സരം കളിക്കുന്നതിനിടെയാണ് മുന്‍ ഓസീസ് ഓപ്പണര്‍ ഫില്‍ ഹ്യൂസിനെ സ്കോര്‍ 63 റണ്‍സില്‍ നില്‍ക്കെയാണ് ബൗണ്‍സറിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തത്. ഹ്യൂസ് ദുരന്തത്തിന് ശേഷം സിഡ്നിയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മല്‍സരമാണിത്.
പിന്നീട് സ്കോര്‍ 204-ല്‍ എത്തിയപ്പോള്‍ റോജേഴ്സും മടങ്ങി. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെവച്ച് മുഹമ്മദ് ഷാമിയുടെ പന്തില്‍ ബൗള്‍ഡായാണ് റോജേഴ്സ് പുറത്തായത്. രണ്ട് ഓസീസ് വിക്കറ്റ് പിഴുതതിന്റെ ആശ്വാസം അവിടെ തീരുന്നതാണ് പിന്നീട് കണ്ടത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാട്സണും ക്യാപ്റ്റന്‍ സ്മിത്തും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 144 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പരമ്പരയിലെ നാലാം സെഞ്ചുറി ലക്ഷ്യമാക്കി നീങ്ങുന്ന സ്മിത്ത് 134 പന്തുകളില്‍ നിനന് 10 ഫോറുകളോടെ 82 റണ്‍സെടുത്തിട്ടുണ്ട്. 131 പന്തുകളില്‍ നിന്ന് 6 ബൗണ്ടികളോടെയാണ് വാട്സണ് 61 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: