കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു രാജ്യമാണ് പാക്കിസ്ഥാന്. തങ്ങള്‍ ചെയ്യുന്നതൊക്കെ ശരിയും ചോദ്യം ചെയ്യപ്പെടാത്തതുമാണെന്ന് അവര്‍ ധരിച്ചുവശായിരിക്കുന്നു. സമാധാനം പുലരണമെന്നോ തങ്ങളുടെ ജനങ്ങള്‍ ശാന്തിയിലും സൗഹാര്‍ദ്ദത്തിലും കഴിയണമെന്നോ അവര്‍ ആഗ്രഹിക്കുന്നില്ല.
നിരന്തര സംഘര്‍ഷവും അതുമൂലം വന്നു ചേരുന്ന അസ്വസ്ഥതകളും ആ രാജ്യത്തെ രാക്ഷസ സംസ്കാരത്തിലേക്ക് കൂപ്പുകുത്തിക്കുകയാണ്. സൗഹാര്‍ദ്ദവും സന്തോഷവും അവിടെ നിന്ന് പലായനം ചെയ്തിട്ട് കാലങ്ങളായി. ഒരിക്കലും കലിയടങ്ങാത്ത സ്വഭാവത്തോടെ ഭാരതത്തിന്റെ മണ്ണിലേക്ക് ബയണറ്റുമായി കുതിക്കുകയാണവര്‍. അതിനവരെ പ്രേരിപ്പിക്കുന്നത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന അസഹിഷ്ണുത തന്നെ.
സ്വന്തം രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു നിര്‍ത്താനുള്ള കുറുക്കുവഴിയാണ് ഭാരതത്തിനുനേരെയുള്ള അവരുടെ ഒളിയാക്രമണം. ഒരാക്രമണം കഴിഞ്ഞാല്‍ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടാവുമെന്നതിനാല് അവിടത്തെ അന്തഃഛിദ്രവും അസ്വസ്ഥതയും ആരും അറിയാതെ പോവുമെന്ന് പാക് ഭരണകൂടം കണക്കുകൂട്ടുന്നു. അവരുടെ ഒളിയാക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കഴിഞ്ഞ ദിവസം ബോട്ട് പൊട്ടിത്തെറിയില്‍ പര്യവസാനിച്ചത്. നേരത്തെ മുംബൈയില്‍ നടത്തി ഒരു പരിധിവരെ വിജയിച്ച ആക്രമണം മറ്റൊരു തരത്തില്‍ ഗുജറാത്തില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
ദൈവഗത്യാ കോസ്റ്റ്ഗാര്‍ഡിന്റെയും മറ്റും നിരീക്ഷണത്തില്‍ ബോട്ടിന്റെ ദിശയും ചലനവും മനസ്സിലാക്കുകയും കയ്യോടെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. അപകടം മണത്ത് ചാവേറുകളായ ബോട്ടുജീവനക്കാര്‍ നടുക്കടലില്‍ തെളിവൊന്നും അവശേഷിപ്പിക്കാതെ സ്വയം പൊട്ടിത്തെറിച്ചു. വലിയൊരു ദുരന്തത്തില്‍ നിന്നാണ് രാജ്യം രക്ഷപ്പെട്ടത്.
തങ്ങളുടെ പദ്ധതി പാളിപ്പോയതിന്റെ ഇച്ഛാഭംഗം പാകിസ്ഥാനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനെ തുടര്‍ന്ന് കശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവെപ്പ് തുടരുകയാണ്. ഭീകരരെ അതിന്റെ മറവില്‍ നിര്‍ലോപം നുഴഞ്ഞുകയറ്റുകയും ചെയ്യുന്നു. നിരന്തരം സംഘര്‍ഷം മൂലം അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് കര്‍ഷകരും മറ്റും ഓടി രക്ഷപ്പെടുകയാണ്.
പൂച്ച പാലുകുടിക്കുന്ന തരത്തിലാണ് പാക്കിസ്ഥാന് ഭരണാധികാരികള്‍ പെരുമാറുന്നത്. നിരന്തരം പ്രകോപനവും സംഘര്ഷവുമുണ്ടാക്കുമ്പോള് ചെറുത്തു നില്പ്പിന് ഭാരതം സ്വാഭാവികമായും ശ്രമിക്കും. അപ്പോള്‍ തങ്ങളെ ആക്രമിക്കുന്നേയെന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വിഷയം ഉന്നയിക്കാനാണ് അവരുടെ ശ്രമം. ഭാരതത്തിന്റെ സംയമനത്തോടെയുള്ള പെരുമാറ്റരീതികള്‍ ഒന്നുകൊണ്ടു മാത്രമാണ് സ്ഥിതിഗതികള്‍ വഷളാവാതിരിക്കുന്നത്. ഇത് തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാനുള്ള കുത്സിത ബുദ്ധിയുമായി പാക്കിസ്ഥാനും മുന്നേറുന്നു.
അവസാനിക്കാത്ത സംഘര്‍ഷത്തില്‍ ദുരിതങ്ങള്‍ പേറുന്നത് തനി സാധാരണക്കാരാണ്.
പാക്കിസ്ഥാന്റെ ഈ വൃത്തികെട്ട മുഖം അന്താരാഷ്ട്ര തലത്തില്‍ അനാവരണം ചെയ്യപ്പെടുക തന്നെ വേണം. അതിന് ഭാരതത്തിലുള്ള എല്ലാ കക്ഷികളും ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ആദ്യം വേണ്ടത്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മുന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ പാക് മനസ്സുമായി രംഗത്തുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഓരോ നടപടിയിലും സംശയത്തിന്റെ ചൂണ്ടയിട്ട് കുരുക്കാനാണ് അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിനോട് അവര്‍ക്ക് പൊരുത്തപ്പെടാനാവില്ലെന്നറിയാം. കാരണം അത്രമാത്രം അവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയി. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയും പിടഞ്ഞുകേറാനാണ് ശ്രമിക്കുന്നത്. പാക്കിസ്ഥാന്റെ ഒത്താശയോടെ ആയുധങ്ങളുമായി വന്ന ഭീകരരുടെ ബോട്ട് കത്തിയമര്ന്നതിനെക്കുറിച്ച് മറ്റാര്‍ക്കുമില്ലാത്ത വേദനയാണ് കോണ്‍ഗ്രസിനുള്ളത്.
ഒപ്പം ചില മാധ്യമങ്ങളും ചേരുന്നു. ആക്രമണം നടന്നിരുന്നെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയായി ചൂണ്ടിക്കാണിച്ച് ജനകീയ മുന്നേറ്റമുണ്ടാക്കാമെന്ന മ്ലേച്ഛ മനഃസ്ഥിതി തകര്‍ന്നടിഞ്ഞതിലുള്ള നിരാശയാണ് ആ പാര്‍ട്ടിക്കുള്ളത്. ഒരു തരത്തില്‍ പാക് മനഃസ്ഥിതിയും കോണ്‍ഗ്രസ് മനഃസ്ഥിതിയും ഒരു നാണയത്തിന്റെ ഇരുപുറമായി ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ തെറ്റ് പറയാനാവില്ല. ഈ മനോഭാവം വെടിഞ്ഞില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണുണ്ടാവുക. ശത്രുരാജ്യത്തിനുവേണ്ടി പണിയെടുക്കുന്ന അതേ മനോഭാവമാണിത്.
ഭാരതത്തിന്റെ വര്‍ദ്ധിത വീര്യം സടകുഞ്ഞെഴുന്നേറ്റാല് പാക്കിസ്ഥാന് എന്ന രാജ്യം ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതാവുമെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയത് പാക്കിസ്ഥാന് തന്നെയാണ്. അതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നത്. ഭാരതം ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന സംസ്കാരമുള്ള ഒരു രാജ്യത്തിന് അയല്‍ രാജ്യത്തെ അപകടപ്പെടുത്താനോ അവിടത്തെ ജനങ്ങളെ വെടിവെച്ചിടാനോ കഴിയില്ല. അത്തരമൊരു രീതി അവര്‍ക്ക് അന്യമാണ്. എന്നാല്‍ ഇവിടേക്ക് കയറിവന്ന് എന്ത് ചെയ്താലും അത് കൈയും കെട്ടി നോക്കിനിന്ന് അതാണ് സ്നേഹമെന്ന് പറയാനും ഭാരതം തയ്യാറല്ല. ആത്മാഭിമാനമുള്ള ആര്‍ക്കും അങ്ങനെയേ പെരുമാറാനാവൂ.
ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയത്തിന്റെ അന്തകവിത്തുമായി നടക്കുന്ന കോണ്‍ഗ്രസിന് രാഷ്ട്രീയം വയറ്റുപ്പിഴപ്പിന്റെ പണിയെങ്കില് നരേന്ദ്രമോദി സര്‍ക്കാരിന്റേത് രാഷ്ട്രത്തെ പ്രോജ്വലിപ്പിക്കാനുള്ള നിതാന്ത ജാഗ്രതയാണ്. അത് ജനങ്ങള്ക്കറിയാവുന്നതുകൊണ്ടാണ് സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് അനുഭവവേദ്യമാകുന്നത്. പാക്കിസ്ഥാനും അത് മനസ്സിലാവും. അതിന്റെ ഭാഷ നന്നായി അറിയുന്നവര്‍ തന്നെയാണ് ഇന്ദ്രപ്രസ്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: