ചവറ: അരങ്ങുണര്‍ന്നു. കലയുടെ മാമാങ്കത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ തുടക്കം. 55-ാമത് റവന്യുജില്ലാ സ്കൂള്‍ കലോത്സവത്തിനാണ് ഇന്നലെ തിരിതെളിഞ്ഞത്. ബോയ്സ് എച്ച്എസ്എസ് സ്കൂള്‍ ഗ്രൗണ്ട,് ഗേള്‍സ് എച്ച്എസ്, ലൂര്‍ദ്ദ് മാതാ സെന്‍ട്രല്‍ സ്കൂള്‍, മീനാംത്തോട്ടില് ക്ഷേത്രമൈതാനം, വലിയം സ്കൂള്‍ ഹാള്‍, വലിയം ബിഎഡ് ഹാള്‍, എല്‍പിഎസ് കാമന്‍കുളങ്ങര എന്നിങ്ങനെ 10 വേദികളിലാണ് കലോത്സവത്തിന്റെ വിവിധ മത്സരങ്ങള്‍ അരങ്ങേറുന്നത്.
തുടക്കദിവസത്തില് ചിത്രരചനാമത്സരവും കാര്‍ട്ടൂണ്‍ പ്രദര്ശനവുമായിരുന്നു. മറ്റു വേദികളില്‍ കഥാരചന, കവിതാരചനാ, ഉപന്യാസം, സംസ്കൃതോത്സവം, ബാന്റുമേളം എന്നിവ നടന്നു. മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് മത്സരാര്‍ത്ഥികളാണ് വേദികളിലെത്തിയിരുന്നത്. രാവിലെ ഒമ്പതു മണിയോടുകൂടി മത്സരയിനങ്ങള്‍ക്ക് തുടക്കമായി. ഉച്ചക്ക് ലൂര്‍ദ്ദ് മാതാ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഹയര്‍സെക്കണ്ടറി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റുമേളം മത്സരം അരങ്ങുണര്‍ത്തി. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളുമടക്കം ധാരാളംപേര്‍ കലോത്സവനഗരിയിലെത്തുന്നുണ്ട്.
യുപി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ഒന്നുരണ്ടു വേദികളൊഴിച്ചാല് മറ്റെല്ലാ വേദികളും അടുത്തടുത്തു തന്നെയാണ്.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സൗകര്യമൊരുക്കാന്‍ സംഘാടകസമിതി പരമാവധി ശ്രമിക്കുന്നുണ്ട്. മത്സരങ്ങളുടെ ഫലങ്ങള്‍ സംഘര്ഷങ്ങളിലെത്തിക്കാതെ കൃത്യമായി പ്രഖ്യാപിക്കണമെന്നാണ് പ്രോഗ്രാം കമ്മിറ്റിയുടെ ആഗ്രഹം. ഇന്നു മുതല്‍ പ്രധാന മത്സരങ്ങള്‍ക്ക് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: