ന്യൂദല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ കൊലപാതകക്കേസില്‍ തെളിവെടുപ്പിനായി അന്വേഷണ സംഘം കേരളത്തിലെത്തുമെന്ന് ദല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ്.ബസി.
ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ആവശ്യമായി വന്നാല്‍ ശശി തരൂരിനെ ചോദ്യം ചെയ്യും. ദല്‍ഹി സൗത്തിലെ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ചു. സൗത്ത് അഡീഷനല്‍ ഡിസിപി, ഒരു ഇന്‍സ്പെക്ടര്‍ തുടങ്ങിയവരാണ് സ ംഘത്തിലുള്ളതെന്നും കമ്മിഷണര്‍ പറഞ്ഞു.
സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആന്തരാവയവ സാമ്പിള്‍ പരിശോധന വിദേശത്തു നടത്താന്‍ പോലിസ് തീരുമാനിച്ചു.
അതേസമയം ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റേത് കൊലപാതകമാണെന്നു പറഞ്ഞിട്ടില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഫോറന്‍സിക് വിഭാഗം മേധാവി ഡോ.സുബോധ് കെ.ഗുപ്ത. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്നുമാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളത്. കൊലപാതകമാണോ അല്ലയോ എന്ന് കണ്ടത്തേണ്ടത് പോലീസാണെന്നും ഡോ.ഗുപ്ത പറഞ്ഞു.
ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദ പുഷ്കറുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്കിയ ഗുപ്ത അന്നു വെളിപ്പെടുത്തിയിരുന്നത്.
സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്നു ദല്‍ഹി പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്നും അസ്വാഭാവികമരണമാണെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി അറിയിച്ചു.
സുനന്ദ പുഷ്കര്‍ വിഷം കഴിച്ചതാണോ, അതോ ബലം പ്രയോഗിച്ച് കഴിപ്പിച്ചതാണോ, കുത്തിവെച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തേണ്ട താണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: