പുരുഷപ്രയത്നംകൊണ്ട് നേടാവുന്നതിന് ഒരു പരിധിയുണ്ട്. എന്തെന്നാല്‍ വ്യക്തിയധിഷ്ഠിതമായ അഹന്തയുടെ മണ്ഡലത്തില്‍ മാത്രമേ ആ യത്നത്തിന് വ്യാപരിക്കാന്‍ കഴിയൂ. സത്യമണ്ഡലത്തില് യത്നത്തിനു സ്ഥാനമില്ല. ഏറ്റവും വലിയ പ്രലോഭനങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കുന്ന ശക്തിയും ഏറ്റവും കഠിനമായ ദുരന്തങ്ങളില്‍ നിങ്ങള്‍ക്ക് അവലംബമേകുന്ന ശാന്തിയും ധര്‍മ്മസങ്കടങ്ങളില്‍ നിങ്ങളെ അനുഗ്രഹിക്കുന്ന ആന്തരികചോദനയും വിപത്സന്ധികളില്‍ സഹായിക്കുന്ന ആത്മധൈര്യവും എല്ലാം നിങ്ങള്‍ സ്വയം വളര്‍ത്തിയെടുത്ത ശക്തിയുടെയും നന്മയുടെയും ഫലങ്ങളെല്ലാം ഇവയെല്ലാം നിങ്ങളിലുള്ള ഈശ്വരന്റെ പ്രകാശങ്ങളാണ.് വിശ്വത്തെ അനുകൂലമാക്കുന്ന ഈശ്വരകാരുണ്യമാണ്.
ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ആദ്ധ്യാത്മിക ശക്തിയുടെ മഹത്വം പ്രകാശിപ്പിക്കണം. ലൗകികജീവിതത്തിലെ പരീക്ഷണങ്ങളോട് നിസ്സംഗമായി വര്‍ത്തിക്കുന്ന ഒരു മനസ്സാണ് ആദ്ധ്യാത്മികതയുടെ തെളിവ്. അചഞ്ചലമായ മനസ്സ് ആദ്ധ്യാത്മികശക്തിയുടെ അടയാളമാണ്.
ഒരു മന്ത്രമോ മഹാവാക്യമോ മുഖേന ഉപദിഷ്ടനായി എന്നുള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് ആദ്ധ്യാത്മികശക്തിയുടെ അനുഭൂതി സിദ്ധിച്ചു എന്നു വരുന്നതല്ല. അതിനോട് ശ്രദ്ധയും പുരുഷപ്രയത്നവും ശുദ്ധമായ കര്‍മ്മാനുഷ്ഠാനവും കൂട്ടിചേര്‍ക്കണം. ആത്മീയ വികാസത്തിന് അത്യന്താപേക്ഷിതമായ വിനയത്തിലും പ്രയത്നത്തിലും സഹാനുഭൂതിയിലും ഒരു എറുമ്പിനെപോലെ വര്‍ത്തിക്കുക. എവിടെയാണോ പഞ്ചസാര സൂക്ഷിച്ചിട്ടുള്ളത് അവിടെ എറുമ്പ് എത്തും. അത് കണ്ടെത്തിയാലുടന്‍ മറ്റ് എറുമ്പുകളെ വിവരമറിയിക്കാന്‍ ഓടി നടക്കും. മറ്റുള്ളവരോടൊപ്പം പങ്ക് പറ്റുന്നതില്‍ അത് കൃതാര്ത്ഥതകൊള്ളുന്നു.
ആത്മസത്യം സൂക്ഷ്മവും അതീവഗഹനവും ഗോപാല്‍ ഗോപ്യതമവുമാണ്. ആര്‍ക്കാണോ ഗുരുവചനത്തില്‍ ശ്രദ്ധയുള്ളത് ആരുടെ മനസ്സാണോ പ്രശാന്തമായത് ആര്‍ക്കാണോ നിര്‍മോഹത്വം സിദ്ധിച്ചത് ജ്ഞാനത്തിനും മോചനത്തിനുമുള്ള അഭിവാഞ്ച തീവ്രമായിത്തീര്‍ന്നത് ആരിലാണോ ആത്മസത്യം അനാവരണം ചെയ്യപ്പെടുന്നത് അവരിലാണു ജ്ഞാനം അതിവേഗം ഉദയം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: