കൊച്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിലെ കേരള ടീമിന്റെ പരിശീലന ക്യാമ്പ് 10ന് ആരംഭിച്ച് 14ന് സമാപിക്കും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ നിന്ന് 114 കായികതാരങ്ങളാണ് ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്.
കഴിഞ്ഞ തവണ 117 അംഗ ടീമാണ് കേരളത്തിനായി ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങിയത്. ദേശീയ മേളയില്‍ ഏറെ സ്വര്‍ണ്ണ പ്രതീക്ഷയുള്ള റിലേ ടീമിനാണ് പ്രധാനമായും പ്രത്യേക പരിശീലനം നല്‍കുന്നത്. യോഗ്യത നേടിയ മറ്റു താരങ്ങള്‍ തങ്ങളുടെ സ്ഥലങ്ങളില്‍ ദേശീയ മീറ്റില്‍ പൊന്നണിയാനുള്ള കഠിന പരിശീലനത്തിലാണ്.
കഴിഞ്ഞ വര്‍ഷം റാഞ്ചിയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ 38 സ്വര്‍ണവും 27 വെള്ളിയും 17 വെങ്കലവുമുള്‍പ്പെടെ 315 പോയിന്റോടെയാണ് കേരളം ചാമ്പ്യന്മാരായത്. സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായി. പെണ്‍കുട്ടികള്‍ 13 സ്വര്‍ണമുള്‍പ്പെടെ 105 പോയന്റ് നേടി. ആണ്‍കുട്ടികള്‍ ഒമ്പത് സ്വര്‍ണമുള്‍പ്പെടെ 82 പോയന്റും. ഇതിന് പുറമെ, പെണ്‍കുട്ടികളുടെ ജൂനിയര്‍, സബ്ജൂനിയര് വിഭാഗങ്ങളിലും കേരളമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: