എരുമേലി: ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ കച്ചവടക്കാരുടെ കയ്യേറ്റം. ദേവസ്വം വക കളിസ്ഥലം പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇന്നലെ രണ്ടുമണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടില്‍നിന്നെത്തിയ തീര്‍ത്ഥാടക സംഘം എരുമേലിയിലെ അനുഷ്ഠാനങ്ങളെല്ലാം കഴിഞ്ഞ് വാഹനം പൂജിച്ച് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുള്ള കച്ചവടക്കാരന് അസഭ്യം പറഞ്ഞ് പാഞ്ഞടുത്തത്. വാഹനത്തിനു മുന്നില്‍ പൂജകഴിഞ്ഞ് ഉടനെ പോകുമെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞെങ്കിലും വാഹനം മാറ്റാത്തതില്‍ പ്രകോപിതനായ കച്ചവടക്കാരന് കാറിന്റെ വശത്ത് ഇടിച്ച് കേടുണ്ടാക്കുകയായിരുന്നുവെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു.
വാഹനത്തെ ആക്രമിച്ചതിനെത്തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ഇറങ്ങി കച്ചവടക്കാരനെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ അക്രമിച്ചയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ വഴിയില്‍ കാര്‍ നിര്‍ത്തി പ്രതിഷേധ തീര്‍ത്ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്കി വിഷയം തീര്‍ക്കുകയായിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ കേരളീയരായ തീര്‍ത്ഥാടകരുടെ വാഹനം കയറ്റാതിരിക്കുകയും അഥവാ കയറിയാല്‍ അവരെ അസഭ്യം പറഞ്ഞ് ഇറക്കി വിടുന്നതും ഈ ഗ്രൗണ്ടില്‍ പതിവാണെന്നും നാട്ടുകാര്‍തന്നെ പറയുന്നു.
ദേവസ്വം ബോര്‍ഡ് ഗ്രൗണ്ടുകളില്‍ കയറുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരില്‍ നിന്നും പേട്ടതുള്ളുന്നതുള്പ്പെടെയുള്ള സാധനങ്ങള്‍ക്ക് അമിത വിലയാണ് ഈടാക്കുന്നതെന്നും പറയുന്നു. ദേവസ്വം ഗ്രൗണ്ടുകളില്‍ ഒരിക്കല്‍ പാര്‍ക്കിങിനായി കയറുന്ന വാഹനങ്ങള്‍ പിന്നെ ഒരിക്കലും കയറാതിരിക്കാനുള്ള സംഘടിത നീക്കമാണ് കച്ചവടക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: