വൈക്കം: ചെമ്മനാകരി, മേക്കര ഭാഗങ്ങളില്‍ സഖാക്കള്‍ പാര്‍ട്ടിവിടുന്നത് സിപിഎം ഏരിയ, ലോക്കല്‍ നേതാക്കളുടെ അഴിമതിയും ഗുണ്ടായിസവും മൂലമാണെന്നാരോപിച്ച് ഒരുപറ്റം സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത്. സംസ്ഥാന- ജില്ലാ കമ്മറ്റികള്‍ക്ക് നിരവധി തവണ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ മനസ്സുമടുത്താണ് ഈ പ്രവര്‍ത്തകര്‍ നോട്ടീസ് തയ്യാറാക്കി പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്.
അഴിമതിയിലൂടെയും ഭീഷണിപ്പെടുത്തി പിരിവു നടത്തിയും അനധികൃത മണര് ഖനനത്തിലൂടെയും വന്‍ സമ്പത്ത് നേടിയ നേതൃത്വം വളര്‍ത്തുന്ന ക്വട്ടേഷന്‍, ഗുണ്ടാ സംഘത്തെ ഭയപ്പെടുന്നതുകൊണ്ടാണ് നോട്ടീസ് വിതരണത്തിന് രഹസ്യമാര്‍ഗ്ഗം സ്വീകരിക്കുന്നതെന്ന് ഇവര്‍ ജന്മഭൂമിയോട് പറഞ്ഞു.
ജപ്പാന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയാണ് കരാറുകാരനോട് കോടികള്‍ കൈപ്പറ്റിയത്. ഇക്കാര്യങ്ങള്‍ തങ്ങള്‍ മേല്‍ഘടകങ്ങളെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നേതാവിന്റെ പ്രവര്‍ത്തനമേഖല കുലശേഖര മംഗലം, മറവന്തുരുത്ത് ഭാഗത്തുനിന്നും ബ്രഹ്മമംഗലത്തേക്ക് മാറ്റിയത്. എന്നാല്‍ അതേയാള്‍ ഇപ്പോള്‍ ഏരിയാ സെക്രട്ടറിയായത് സിപിഎമ്മിനെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് ഇവര്‍ പറയുന്നു.
ബ്രഹ്മമംഗലത്തു നടന്ന ഏരിയ സമ്മേളനത്തില്‍ പ്രതിനിധികളെ സാമ്പത്തികമായി സ്വാധീനിക്കുന്നതിനും മറ്റും ശ്രമം നടന്നിരുന്നതായി അന്നേ ആരോപണമുണ്ടായിരുന്നു. കരമണല്‍ ഖനന സൈറ്റുകളില്‍ ഈ നേതാക്കള്‍ക്കെല്ലാം ഷെയറുണ്ട്. അതു കൂടാതെ മണല്‍ കയറ്റാന്‍ വരുന്ന വാഹനങ്ങളില്‍ നിന്നും നേതാക്കള്‍ പിരിച്ചെടുക്കുന്നതും ലക്ഷങ്ങളാണ്.
കളളവോട്ടും, ഗുണ്ടായിസവും കൊണ്ട് പാര്‍ട്ടി കൈപ്പിടിയില്‍ നിര്‍ത്തുന്ന കുലശേഖരമംഗലം, മറവന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നേതാക്കളുടെ ഭാര്യമാര്‍ക്കും കണ്ടുകാഴ്ച കൊടുക്കുന്നവര്‍ക്കും മാത്രമാണ് നിയമനം ലഭിക്കുന്നത്. ഇപ്പോള്‍ ഒഴിവു വന്ന കുലശേഖരമംഗലം ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് നേതാക്കളുടെ ഭാര്യമാര്‍ തമ്മില്‍ കിടമത്സരം നടക്കുന്നതായും നോട്ടീസില്‍ ആരോപിക്കുന്നു.
പാര്‍ട്ടി പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസിനെ വിഹിതം കൊടുത്ത് കൂട്ടത്തില്‍ നിറുത്തിയതിന്റെ ഉപകാര സ്മരണയായാണ് ഭീമമായ കെട്ടിട നികുതി വര്‍ദ്ധനവുണ്ടായിട്ടും സമരം നടത്താന്‍ സിപിഎം തയ്യാറാകാത്തതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
എംജി സര്‍വ്വകലാശാലാ യൂണിയന് ചെയര്‍മാനും എംഎയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്ത എസ്എഫ്ഐ നേതാവിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു ചാടിച്ചത് നേതാക്കളുടെ അഴിമതിയെയും ഗുണ്ടായിസത്തെയും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ചോദ്യം ചെയ്തതുകൊണ്ടാണെന്നും ഈ പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: