പാരീസ്: പ്രമുഖ ഫ്രഞ്ച് ആഴ്ചപ്പത്രമായ ചാര്‍ലെ ഹെബ്ദോയുടെ ആസ്ഥാനത്ത് ഇസ്ലാമിക ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ചീഫ് എഡിറ്റര്‍ സ്റ്റെഫാനെ ചര്‍ബോണിയര്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. മരണസംഖ്യ ഉയര്‍ന്നേക്കാം.
പത്രപ്രവര്‍ത്തകര്‍ക്ക് പുറമെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. സംഭവം ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്റെ പറഞ്ഞു. നാലുവര്‍ഷം മുമ്പ്, 2011 ല്‍, പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ആക്ഷേപഹാസ്യത്തിന് ഊന്നല്‍ നല്കുന്ന ചാര്‍ലെ ഹെബ്ദോ വാരികയുടെ ഓഫീസില്‍ ഇന്നലെ നടന്ന ആക്രമണം. കാര്‍ട്ടൂണിസ്റ്റ് കാബുവും കൊല്ലപ്പെട്ടു.
സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച ലോക നേതാക്കള്‍ ഫ്രാന്‍സിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവര്‍ അപലപിച്ചു. ആക്രമണത്തെ നിന്ദ്യമെന്ന് മോദി വിശേഷിപ്പിച്ചു. ഫ്രഞ്ച് പൗരന്മാര്ക്കെതിരേ മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യത്തിനെതിരേയുള്ള ആക്രമണം കൂടിയാണിതെന്ന് ഫ്രഞ്ച് ചാന്‍സിലര്‍ ആഞ്ജല മാര്‍ക്കല്‍ പറഞ്ഞു.
ചാര്‍ലെ ഹെബ്ദോയുടെ മധ്യപാരീസിലെ ഹെഡ്ഓഫീസിലാണ് ഇന്നലെ ഉച്ചയോടെ കറുത്ത മുഖംമൂടി ധരിച്ച രണ്ട് ഭീകരര്‍ ചേര്‍ന്ന് മനുഷ്യക്കുരുതി നടത്തിയത്. എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകളുമായെത്തിയ ഭീകരര്‍ ഓഫീസിനുള്ളില്‍ കയറി തുരുതുരെ നിറയൊഴിക്കുകയായിരുന്നു. ഭീകരര്‍ എത്തിയ സമയം ഓഫീസില്‍ എഡിറ്റോറിയല്‍ മീറ്റിംഗ് നടക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും പേര് ചോദിച്ച് ‘പ്രവാചകന് പകരംവീട്ടുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. അവര്‍ അല്ലാഹു അക്ബര്‍ തഖ്ബീര് വിളിമുഴക്കി.
ഗ്രനേഡുകള്‍ ഘടിപ്പിച്ച റോക്കറ്റുകള്‍ ഭീകരരുടെ പക്കലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനുശേഷം പുറത്തിറങ്ങിയ ഭീകരര്‍ തട്ടിയെടുത്ത കാറില്‍ കടന്നുകളഞ്ഞു. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും തെരുവിനെ വിറപ്പിച്ച് തുടര്‍ച്ചയായി വെടിവെച്ച ഭീകരര്‍ കിഴക്കന്‍ പാരീസിലേക്ക് കാറോടിച്ചുപോയി. ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്കി. രാജ്യമെമ്പാടും കനത്ത ജാഗ്രതയിലാണ്. ക്രിസ്മസിനു തൊട്ടുമുന്‍പ് ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി ചില ആക്രമണങ്ങള്‍ നടന്നിരുന്നു. ഡിജോന്‍, നാന്റെസ് നഗരങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറുകള്‍ ഓടിച്ചുകയറ്റിയതും പൊലീസുകാരന് ആക്രമിക്കപ്പെട്ടതുമൊക്കെ അവയിലുള്‍പ്പെട്ടു. എന്നാല്‍ വാരിക ഓഫീസിന് നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത് ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: